
ഭുവന്വേശ്വർ:ഒഡിഷയിൽ മിന്നലേറ്റ് 9 പേർ കൊല്ലപ്പെട്ടു. ആറ് സ്ത്രീകളും രണ്ട് കുട്ടികളും അടക്കമാണ് 9 പേർ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ഒഡിഷയിലെ വിവിധ ജില്ലകളിൽ അനുഭവപ്പെട്ട കനത്ത മഴയിലാണ് സംഭവം. നിരവധിപ്പേർക്ക് മിന്നലേറ്റ് പരിക്കേറ്റിട്ടുണ്ടെന്നാണ് അധികൃതർ വിശദമാക്കുന്നത്. കാലാവസ്ഥ വകുപ്പ് സംസ്ഥാനത്ത് വെള്ളിയാഴ്ച ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്ന് പലയിടങ്ങളിലും മുന്നറിയിപ്പ് നൽകിയിരുന്നു. കോരാപുട്, കട്ടക്ക്, ഖുർദ, നയാഗഞ്ച്, ജജ്രൂർ, ബലാസോർ, ഗഞ്ചം അടക്കമുള്ള ജില്ലകളിൽ റെഡ് അലേർട്ടായിരുന്നു നൽകിയിരുന്നത്.
കോരപുടിൽ ഒരു കുടുംബത്തിലെ മൂന്ന് സ്ത്രീകളാണ് മിന്നലേറ്റ് മരിച്ചത്. വയലിൽ ജോലി ചെയ്യുന്നതിനിടെ സമീപത്ത് തയ്യാറാക്കിയ താൽക്കാലിക ഷെഡിൽ ആയിരുന്നു ഇവർ കനത്ത മഴയിൽ അഭയം തേടിയത്. ഇവർക്കൊപ്പമുണ്ടായിരുന്ന 65കാരന് മിന്നലേറ്റ് ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുകയാണ്. മിന്നലേറ്റ് മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ നഷ്ട പരിഹാരം പ്രഖ്യാപിച്ചു. ധരംശാലയ്ക്ക് സമീപത്തെ ഭുരുസാഹി ഗ്രാമത്തിൽ മൺവീടിന് സമീപത്തെ വരാന്തയിൽ നിൽക്കുകയായിരുന്ന കൌമാരക്കാർക്കും മിന്നലേറ്റ് ദാരുണാന്ത്യം സംഭവിച്ചു.
ജാഗ്രതാ നിർദ്ദേശം
ഇടിമിന്നൽ അപകടകാരികളാണ്. മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും ഇടിമിന്നൽ വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം