
ദില്ലി: നിർഭയ കേസിൽ കുറ്റവാളികളുടെ വധശിക്ഷ വെള്ളിയാഴ്ച നടപ്പിലാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ആരാച്ചാർ പവൻകുമാർ തിഹാർ ജയിലിലെത്തി. നാളെ വധശിക്ഷയുടെ ഡമ്മി പരീക്ഷണം നടത്തും. വെള്ളിയാഴ്ച രാവിലെയാണ് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കുന്നത്.
അതേസമയം, വധശിക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കുറ്റവാളികളിലൊരാളായ മുകേഷ് സിംഗ് നൽകിയ ഹർജികൾ ഇന്ന് തള്ളി. വിചാരണ കോടതിയായ ദില്ലി പാട്യാല ഹൗസ് കോടതിയിലും അഡീഷനൽ സെഷൻസ് കോടതിയിലും സമർപ്പിച്ച ഹർജികളാണ് തള്ളിയത്. കൂട്ട ബലാത്സംഗം നടന്ന ഡിസംബർ പതിനാറിന് ദില്ലിയിൽ ഉണ്ടായിരുന്നില്ലെന്ന് വാദിച്ചാണ് പട്യാല ഹൗസ് കോടതിയിൽ ഹർജി നൽകിയിരുന്നത്.
വിചാരണ കോടതിയിൽ സംസ്ഥാന സർക്കാർ സുപ്രധാനമായ രേഖകൾ മറച്ചുവച്ചുവെന്നും ഇത് വഴി വധശിക്ഷ നടപ്പാക്കാനുള്ള ഉത്തരവ് നേടിയെടുക്കയാണ് ചെയ്തത് എന്നുമായിരുന്നു അഡീഷനൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച ഹർജിയിലെ വാദം. ഇരു ഹർജികളും തള്ളിയതിനെതിരെ മുകേഷ് സിംഗ് ഹൈക്കോടതിയെ സമീപിച്ചു. വെള്ളിയാഴ്ച്ചയാണ് നാല് കുറ്റവാളികളുടേയും വധശിക്ഷ നടപ്പാക്കാനുള്ള മരണവാറണ്ട്. വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കുറ്റവാളികൾ കഴിഞ്ഞ ദിവസം അന്താരാഷ്ട്ര കോടതിയെ സമീപിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam