
മുംബൈ: നിതാ മുകേഷ് അംബാനി കൾച്ചറൽ സെന്റർ (എൻ എം എ സി സി) ഉദ്ഘാടനം ചെയ്തു. വെള്ളിയാഴ്ച ഇന്ത്യയിലെയും വിദേശത്തെയും വിവിധ കലാകാരന്മാർ, മത നേതാക്കൾ, കായിക, വ്യവസായ പ്രമുഖർ എന്നിവർക്കൊപ്പം രാജ്യത്തെ പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിലായിരുന്നു എൻ എം എ സി സി ഉദ്ഘാടന ചടങ്ങുകൾ നടന്നത്. റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്‌സൺ നിത അംബാനിയും മകൾ ഇഷ അംബാനിയുമാണ് ചടങ്ങുകൾക്ക് ആതിഥ്യം വഹിച്ചത്.
കൾച്ചറൽ സെന്ററിന് ലഭിക്കുന്ന പിന്തുണ എന്നെ അതിശയിപ്പിക്കുന്നു എന്നാണ് ലോഞ്ചിംഗ് വേളയിൽ നിത അംബാനി പറഞ്ഞത്. ലോകത്തിലെ ഏറ്റവും മികച്ച സാംസ്കാരിക കേന്ദ്രങ്ങളിൽ ഒന്നാക്കി എൻ എം എ സി സിയെ മാറ്റണമെന്നും ലോകത്തിലെ എല്ലാ കാരന്മാരെയും ഇവിടേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അവർ പറഞ്ഞു. ചെറുപട്ടണങ്ങളിൽ നിന്നും വിദൂര പ്രദേശങ്ങളിൽ നിന്നുമുള്ള യുവജനങ്ങൾക്കും അവരുടെ കലാരൂപങ്ങൾ പ്രദർശിപ്പിക്കാൻ എൻ എം എ സി സിയിൽ അവസരം ലഭിക്കുമെന്നും ലോകത്തിലെ ഏറ്റവും മികച്ച ഷോകൾ ഇവിടെ വരുമെന്ന് പ്രതീക്ഷിക്കുന്നതായും നിത അംബാനി കൂട്ടിച്ചേർത്തു.
മുംബൈയ്‌ക്കൊപ്പം എൻ എം എ സി സിയും രാജ്യത്തിന്റെ വലിയ കലാകേന്ദ്രമായി മാറുമെന്ന പ്രതീക്ഷയാണ് ചടങ്ങിൽ സംസാരിച്ച മുകേഷ് അംബാനി പങ്കുവച്ചത്. വലിയ ഷോകൾ ഇവിടെ നടത്താമെന്നും ഇന്ത്യക്കാർക്ക് അവരുടെ എല്ലാ സർഗ്ഗാത്മകതയോടും കലാപരമായും യഥാർത്ഥ ഷോകൾ നിർമ്മിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ, ഒളിമ്പിക്‌സ് സ്വർണമെഡൽ ജേതാവ് അഭിനവ് ബിന്ദ്ര, ടെന്നീസ് താരം സാനിയ മിർസ, കായികതാരം ദീപ മാലിക് എന്നിവർ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാൻ ഇവിടെ എത്തിയിരുന്നു. രജനികാന്ത്, ആമിർ ഖാൻ, രൺവീർ സിംഗ്, ദീപിക പദുക്കോൺ, പ്രിയങ്ക ചോപ്ര, വരുൺ ധവാൻ, സോനം കപൂർ, അനുപം ഖേർ, ജാവേദ് അക്തർ, ഷബാന ആസ്മി, സുനിൽ ഷെട്ടി, ഷാഹിദ് കപൂർ, വിദ്യാ ബാലൻ, ആലിയ ഭട്ട് ദിയാ മിർസ, ശ്രദ്ധ കപൂർ, രാജു ഹിരാനി, തുഷാർ കപൂർ, ശ്രേയ ഘോഷാൽ, കൈലാഷ് ഖേർ, മാമേ ഖാൻ എന്നിവരടക്കമുള്ള പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. ഇവർക്കൊപ്പം എമ്മ ചേംബർലെയ്ൻ, ജിജി ഹഡിദ് തുടങ്ങിയ രാജ്യാന്തര പ്രശസ്ത മോഡലുകളും ചടങ്ങിനെത്തി. ദേവേന്ദ്ര ഫഡ്‌നാവിസ്, ഉദ്ധവ് താക്കറെ, ആദിത്യ താക്കറെ, സ്മൃതി ഇറാനി തുടങ്ങിയ രാഷ്ട്രീയ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. സദ്ഗുരു ജഗ്ഗി വാസുദേവ്, സ്വാമി നാരായൺ വിഭാഗത്തിലെ രാധാനാഥ് സ്വാമി, രമേഷ് ഭായ് ഓജ, സ്വാമി ഗൗർ ഗോപാൽ ദാസ് തുടങ്ങിയ ആത്മീയ ഗുരുക്കന്മാരും എൻ എം എ സി സി ഉദ്ഘാടന വേളയിൽ പങ്കെടുത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam