ഒരൊറ്റ നിബന്ധന, ഒന്നല്ല ആറ് പേരെ ഹാജരാക്കാം; ഇ20 പെട്രോളിൽ മന്ത്രി നിതിൻ ഗഡ്കരിയുടെ വെല്ലുവിളി ഏറ്റെടുത്ത് തഹ്‌സീൻ പൂനാവാല

Published : Jul 09, 2026, 10:55 PM IST
gadkari tehseen

Synopsis

ഇ20 പെട്രോൾ ഉപയോഗിച്ച് വാഹനം കേടായ ഒരു സംഭവം കാണിക്കാമോ എന്ന കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ വെല്ലുവിളി പ്രതിഷേധക്കാർ ഏറ്റെടുത്തു. ഒന്നല്ല ആറ് വാഹന ഉടമകളെ ഹാജരാക്കാമെന്നും എന്നാൽ കൂടിക്കാഴ്ചയ്ക്ക് ഒരു നിബന്ധനയുണ്ടെന്നും തഹ്‌സീൻ പൂനെവാലയുടെ നേതൃത്വത്തിലുള്ള 'ടീം ഭാരത്' പ്രവർത്തകർ വ്യക്തമാക്കി.

ദില്ലി: എഥനോൾ ചേർത്ത 'ഇ20' പെട്രോൾ ഉപയോഗിച്ചതുമൂലം വാഹനം കേടായ ഒരു സംഭവമെങ്കിലും കാണിച്ചുതരൂ എന്ന കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുടെ വെല്ലുവിളി ഏറ്റെടുത്ത് പ്രതിഷേധക്കാർ രംഗത്ത്. ഒന്നല്ല ആറ് പേരെ മന്ത്രിക്ക് മുന്നിൽ ഹാജരാക്കാം. എന്നാൽ മാധ്യമ പ്രവർത്തകരുടെ സാന്നിധ്യത്തിൽ ആയിരിക്കണം മന്ത്രി ഗഡ്കരി ഇവരുമായി കൂടിക്കാഴ്ച നടത്തേണ്ടത് എന്ന ഒരു നിബന്ധന അവർ മുന്നോട്ട് വെച്ചു. 'ടീം ഭാരത്' എന്ന പേരിൽ ഇ20 ഇന്ധനത്തിനെതിരെ ജന്തർ മന്തറിൽ പ്രതിഷേധം നയിച്ച ആക്ടിവിസ്റ്റും സംരംഭകനുമായ തഹ്‌സീൻ പൂനാവാലയാണ് മന്ത്രിയുടെ വെല്ലുവിളി ഏറ്റെടുത്ത് വീഡിയോ സന്ദേശം പുറത്തുവിട്ടത്. കഴിഞ്ഞ ദിവസമാണ് ഇ20 പെട്രോളിനെ വിമർശിക്കുന്നവരെ മന്ത്രി പരസ്യമായി വെല്ലുവിളിച്ചത്.

ഇ20 ഇന്ധനം ഉപയോഗിക്കുന്നത് വഴി തങ്ങളുടെ വാഹനങ്ങളുടെ മൈലേജ് കുറയുക മാത്രമല്ല, എഞ്ചിന്റെ തേയ്മാനത്തിനും കേടുപാടുകൾക്കും കാരണമാകുന്നുണ്ടെന്നാണ് പരാതി. എന്നാൽ കേന്ദ്ര സർക്കാർ ഈ വാദങ്ങൾ തള്ളിക്കളയുകയും ഇ20 സുരക്ഷിതമാണെന്ന് ഉറപ്പുനൽകുകയും ചെയ്യുന്നുണ്ടെങ്കിലും വിമർശനം തുടരുകയാണ്. ഇ20 ഇന്ധനം മൂലം തകരാറിലായ വാഹനങ്ങളുടെ ഉടമകളുമായി ഗഡ്കരിയുടെ വസതിയിലേക്ക് പോകാനാണ് താൻ ആദ്യം പദ്ധതിയിട്ടിരുന്നതെന്ന് തഹ്സീൻ പറഞ്ഞു. എന്നാൽ മന്ത്രിയുടെ വീട്ടിലേക്ക് പോകരുതെന്ന് ദില്ലി പൊലീസ് തന്നോട് ആവശ്യപ്പെട്ടതായി തഹ്സീൻ പറഞ്ഞു.

"നിതിൻ ഗഡ്കരി ജിയുടെ വെല്ലുവിളി ഞങ്ങൾ സ്വീകരിക്കുന്നു. ഇ20 ഇന്ധനം കാരണം തകരാർ സംഭവിച്ച ആറ് കാറുകളുടെ ഉടമകൾ ഞങ്ങളുടെ കൂടെയുണ്ട്. പക്ഷേ മന്ത്രിയുമായി ഒരു കൂടിക്കാഴ്ച സംഘടിപ്പിക്കാൻ ഞങ്ങൾക്ക് സാധിക്കുന്നില്ല. ഞങ്ങൾക്ക് ഒരിക്കലും അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോകാൻ കഴിയില്ല. അവിടെപ്പോയാൽ ഞങ്ങളെ തടങ്കലിൽ വെയ്ക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യും"- തഹ്സീൻ പൂനാവാല പറഞ്ഞു.

വീഡിയോ സന്ദേശത്തിലൂടെ പൂനാവാല കേന്ദ്രമന്ത്രിയോട് ചില ചോദ്യങ്ങളും ഉന്നയിച്ചു- "സർ, താങ്കളാണ് ഈ വെല്ലുവിളി ഉയർത്തിയത്. എന്നിട്ടും ഞങ്ങൾക്ക് താങ്കളെ കാണാൻ കഴിയില്ലേ? ഒന്നുകിൽ ദില്ലി പോലീസ് കൂടിക്കാഴ്ചയ്ക്ക് സൗകര്യമൊരുക്കണം, അല്ലെങ്കിൽ താങ്കൾ ഞങ്ങൾക്ക് അനുമതി നൽകണം. ഞങ്ങൾക്ക് ഒരൊറ്റ നിബന്ധന മാത്രമേയുള്ളൂ - ഈ കൂടിക്കാഴ്ചയോ ചർച്ചയോ മാധ്യമങ്ങൾക്ക് മുന്നിലായിരിക്കണം, അത് തത്സമയം സംപ്രേഷണം ചെയ്യുകയും വേണം. ഇ20 ഇന്ധനം കാരണം പ്രശ്നമുണ്ടായ കാറുകൾ ഞങ്ങൾ കാണിച്ചുതരാം"

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബെംഗളൂരുവിൽ നടപ്പാതകളിലെ കൈയേറ്റം ഒഴിപ്പിക്കൽ തകൃതി; വഴിയോര കച്ചവടക്കാ‍രുടെ ആശങ്കകൾ കേട്ട് സർക്കാർ
സിംഹങ്ങൾ ഇണചേരുന്നതിനിടെ അടുത്തുചെന്ന് പ്രകോപിപ്പിച്ചു; യുവാവിനെ കടിച്ചുകീറി കൊന്ന് സിംഹം; സംഭവം ​ഗുജറാത്തിൽ