
ദില്ലി: ബിജെപി ദേശീയ അധ്യക്ഷനായി നിതിൻ നബീൻ ചുമതലയേറ്റു. ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നബീനെ മാലയിട്ട് സ്വീകരിച്ചു. നരേന്ദ്രമോദി, അമിത് ഷാ, ജെപി നദ്ദ തുടങ്ങിയ മുതിർന്ന നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. ജെ പി നദ്ദയുടെ നേതൃത്വത്തിൽ ബിജെപി പഞ്ചായത്ത് മുതൽ പാർലമെന്‍റെ വരെ വിജയം നേടിയെന്നും പുതിയ അധ്യക്ഷൻ നിതിൻ നബീൻ ബിജെപിയെ കൂടുതൽ ഉയരങ്ങിലേക്ക് എത്തിക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു. ബിജെപി ഒരു സംസ്കാരമാണ്, ഒരു കുടുംബമെന്നപോലെയാണ് ബിജെപിയുടെ പ്രവർത്തനം. ജനങ്ങളുടെ സേവയാണ് പ്രധാനം. ഇതുകൊണ്ടാണ് ബിജെപിയിൽ ജനങ്ങൾക്ക് വിശ്വാസമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ബിജെപിയിൽ മാത്രമേ ഒരു സാധാരണ പ്രവർത്തകൻ അധ്യക്ഷ സ്ഥാനത്തേക്ക് എത്തുകയുള്ളൂ. അടുത്ത 25 വർഷങ്ങൾ വളരെ പ്രധാനമാണ്. ഒരു വികസിത ഇന്ത്യ കെട്ടിപ്പടുക്കേണ്ട കാലഘട്ടമാണിത്, അത് സംഭവിക്കാൻ വിധിക്കപ്പെട്ടതുമാണ്. ഈ നിർണായക കാലഘട്ടത്തിന്റെ തുടക്കത്തിൽ, നിതിൻ നബിൻ ബിജെപിയുടെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകും. ഇന്നത്തെ യുവാക്കളുടെ ഭാഷയിൽ പറഞ്ഞാൽ, നിതിൻ തന്നെ ഒരു തരത്തിൽ ഈ സഹസ്രാബ്ദക്കാരനാണ്. ഇന്ത്യയിൽ വലിയ സാമ്പത്തിക, സാമൂഹിക, സാങ്കേതിക പരിവർത്തനങ്ങൾക്ക് സാക്ഷ്യം വഹിച്ച തലമുറയിൽ പെട്ടയാളാണ് അദ്ദേഹം. യുവത്വത്തിന്റെ ഊർജ്ജവും സംഘടനാ പ്രവർത്തനങ്ങളിൽ വിപുലമായ പരിചയവും നിതിനുണ്ടെന്നും മോദി പറഞ്ഞു.
ഊർജസ്വലനും, യുവാവുമായ അധ്യക്ഷനാണ് ബിജെപിക്കെന്ന് മുൻ അധ്യക്ഷൻ ജെപി നദ്ദ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ വിജയം പരാമർശിച്ച് നദ്ദ, ബിജെപി വരുന്ന തെരഞ്ഞെടുപ്പുകളിൽ കേരളത്തിലടക്കം വലിയ ശക്തിയാകുമെന്നും പറഞ്ഞു. ജെപി നഡ്ഡയുടെ പിൻഗാമിയായാണ് ബിജെപി വർക്കിങ് പ്രസിഡന്‍റായിരുന്ന 45-കാരൻ നിതിൻ നബിൻ, ബിജെപിയുടെ 12-ാമത് അധ്യക്ഷനായെത്തുന്നത്, ബിജെപിയുടെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനാണ് നബിൻ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശ പ്രകാരമാണ് അതുവരെ ചര്‍ച്ചകളിലെവിടെയും ഇല്ലാതിരുന്ന നബീന്‍ അധ്യക്ഷ സ്ഥാനത്തേക്ക് അപ്രതീക്ഷിതമായി കടന്നുവന്നത്. പത്ത് വര്‍ഷം ആര്‍എസ്എസില്‍ പ്രവര്‍ത്തിച്ചതിന്‍റെ പാരമ്പര്യമാണ് നിതിന്‍ നബീനുള്ളത്. യുവമോര്‍ച്ചയിലൂടെയാണ് നിതിൻ സജീവ രാഷ്ട്രീയത്തിലേക്കെത്തിയത്. 2006ല്‍ പാറ്റ്ന വെസ്റ്റ് മണ്ഡലത്തില്‍ നിന്ന് വിജയിച്ച് നിയമസഭയിലെത്തി. പിന്നീട് തുടര്‍ച്ചയായ വിജയങ്ങളായിരുന്നു.
ബിജെപി വര്‍ക്കിങ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് പരിഗണിക്കുമ്പോള്‍ ബിഹാറില്‍ നിതീഷ് കുമാര്‍ മന്ത്രി സഭയില്‍ നിതിന്‍ നബീന്‍ അംഗമായിരുന്നു. മറ്റ് സംസ്ഥാനങ്ങളിലെ തെരഞ്ഞടുപ്പ് ചുമതലക്കാരന്‍റെ റോളും പലപ്പോഴായി നിതിന്‍ നബിന്‍റെ കൈകളിലെത്തി. വര്‍ക്കിങ് പ്രസിഡന്‍റായി നബീനെ നിയമിച്ചപ്പോള്‍ തന്നെ അധ്യക്ഷനാരായിരിക്കുമെന്ന സൂചന കൂടി നേതൃത്വം നല്‍കുകയായിരുന്നു. ഇനിയുള്ളത് നടപടിക്രമങ്ങള്‍ മാത്രമാണ്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് വൈകീട്ടോടെ അവസാനിക്കും. എതിര്‍ സ്ഥാനാര്‍ത്ഥികളുണ്ടെങ്കില്‍ മാത്രമായിരിക്കും തെരഞ്ഞെടുപ്പ്. ഇല്ലെങ്കില്‍ നാളെ പ്രഖ്യാപനം നടത്തും. കേരളം, ബംഗാള്‍, അസം, തമിഴ്നാട് അടക്കം ഒരു കൂട്ടം സംസ്ഥാന തെരഞ്ഞെടുപ്പുകളാണ് പുതിയ അധ്യക്ഷനെ കാത്തിരിക്കുന്ന ആദ്യ ദൗത്യം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam