
ദില്ലി: പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യുടെ കൺവീനറായി ജെഡിയു നേതാവ് നിതീഷ് കുമാറിന് പ്രഖ്യാപിക്കാൻ സാധ്യത. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗയെ അധ്യക്ഷനായി പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. പ്രഖ്യാപനം ഇന്നുണ്ടായേക്കുമെന്നാണ് വിവരങ്ങൾ.
സഖ്യം ഓൺലൈനായി ഇന്ന് യോഗം ചേരും. പ്രതിപക്ഷത്തിൻ്റെ 'ഇന്ത്യ' സഖ്യത്തിൽ നേതൃസ്ഥാനത്തിനായി തർക്കം മുറുകുന്നതായി നേരത്തെ വാർത്തകൾ പുറത്ത് വന്നിരുന്നു.
നിതീഷ് കുമാറിനെ പ്രധാനമന്ത്രി സ്ഥാനാർത്ഥി ആക്കണമെന്ന് ആവശ്യപ്പെട്ട് ജെഡിയു രംഗത്തെത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. പ്രധാനമന്ത്രിയാകാന്‍ യോഗ്യതയുള്ളയാളാണ് നിതീഷ് കുമാറെന്ന് ബീഹാറിലെ മുതിര്‍ന്ന നേതാവും മന്ത്രിയുമായ മദന്‍ സാഹ്നി പറഞ്ഞിരുന്നു. ഇതാണ് നിലവിൽ നേതൃസ്ഥാനത്തിൻ്റെ ചർച്ചകൾ വീണ്ടും സജീവമാക്കാൻ കാരണമായത്. നേരത്തേയും, നേതാക്കൾക്കിടയിൽ നേതൃസ്ഥാനം സംബന്ധിച്ചുള്ള തർക്കം നിലനിന്നിരുന്നു.
നിയമസഭ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിക്ക് പിന്നാലെ സഖ്യത്തിലെ ഭിന്നിപ്പ് രൂക്ഷമായ സാഹചര്യമായിരുന്നു. കൈയ്യിലുണ്ടായിരുന്ന രണ്ട് സംസ്ഥാനങ്ങളില്‍ കൂടി അധികാരം നഷ്ടമായ കോണ്‍ഗ്രസ് സഖ്യത്തിന്റെ നേതൃസ്ഥാനം കൈയ്യാളുന്നതിലാണ് മറ്റ് പാര്‍ട്ടികൾക്കുള്ളിൽ മുറുമുറുപ്പ് ഉണ്ടാവുകയായിരുന്നു. ഇന്ത്യ ഏകോപന സമിതിയില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള സിപിഎം തീരുമാനം സഖ്യ രൂപികരണ സമയത്ത് തന്നെ വിവാദമായിരുന്നു.
നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്ക് പിന്നാലെ ഉത്തരേന്ത്യയിലെ ഏറ്റവും വലിയ പാര്‍ട്ടി തങ്ങളാണെന്നായിരുന്നു ആം ആദ്മി പാര്‍ട്ടിയുടെ പ്രതികരണം. എന്നാൽ, 2024 ലെ പൊതു തെരഞ്ഞെടുപ്പിന്‍റെ സെമി ഫൈനൽ എന്ന് വിശേഷിപ്പിക്കപ്പെട്ട 5 സംസ്ഥാനങ്ങളിലെയും ഫലം പുറത്തുവന്നതിന് പിന്നാലെ ഫലം ഇന്ത്യ സഖ്യത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതാണെന്നാണ് സമാജ് വാദി പാർട്ടി നേതാവ് അഭിപ്രായപ്പെട്ടത്.
ഇന്ത്യ സഖ്യം ശക്തിപ്പെടുമെന്നും അഖിലേഷ് പറഞ്ഞു. ബി ജെ പിയെ പുറത്താക്കാനാണ് ജനം ആഗ്രഹിക്കുന്നതെന്നും ജനം മാറ്റത്തിനു വേണ്ടി വോട്ട് രേഖപ്പെടുത്തുമെന്നും എസ് പി അധ്യക്ഷൻ അഭിപ്രായപ്പെട്ടു. അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തോൽവിയുടെ പശ്ചാത്തലത്തിൽ ഇന്ത്യ സഖ്യത്തിൻ്റെ പ്രസക്തിയാണ് ചോദ്യം ചെയ്യപ്പെടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam