വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസ് വിവാഹിതയായ സ്ത്രീക്ക് നൽകാനാകില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. വിവാഹബന്ധം നിലനിൽക്കെ മറ്റൊരു വിവാഹം നിയമപരമായി സാധ്യമല്ലാത്തതിനാൽ, ലൈംഗിക ബന്ധം ഉഭയസമ്മതത്തോടെയുള്ളതായി കണക്കാക്കുമെന്നും കോടതി

ദില്ലി: വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസ് വിവാഹിതയായ സ്ത്രീക്ക് നൽകാനാകില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസ് ബി.വി നാഗരത്ന, ഉജ്ജ്വൽ ഭുയാൻ എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. ഒരു വനിത അഭിഭാഷകയുടെ മറ്റൊരു അഭിഭാഷകനെതിരായ കേസ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതി ഈ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. സമാനമായ എല്ലാ കേസുകളും വിധിക്ക് സാധുതയുണ്ട്.

യഥാർത്ഥ ബലാത്സംഗ കേസുകൾ തിരിച്ചറിയാൻ കോടതികൾ ജാഗ്രത പാലിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. 1955 ലെ ഹിന്ദു വിവാഹ നിയമം അഞ്ചാം വകുപ്പ് പ്രകാരം വിവാഹം കഴിച്ച ഒരാൾക്ക് വിവാഹ ബന്ധം നിലനിൽക്കെ മറ്റൊരു വിവാഹം കഴിക്കാനാകില്ലെന്നത് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. പരാതിക്കാരി വിവാഹിതയായതിനാൽ ആരോപണ വിധേയനുമായുള്ള ലൈംഗിക ബന്ധം ഉഭയ സമ്മതത്തോടെയുള്ളതായി കണക്കാക്കുന്നു. ഈ സാഹചര്യത്തിൽ ബലാത്സംഗക്കുറ്റം ചുമത്താനാകില്ലെന്നും കോടതി വ്യക്തമാക്കി.

ഛത്തീസ്‌ഗഡ് സ്വദേശിയാണ് പരാതിക്കാരിയും ആരോപണ വിധേയനും. പരാതിക്കാരിയും ഭർത്താവും തമ്മിലുള്ള വിവാഹമോചന ഹർജി കോടതിയുടെ പരിഗണനയിലാണ്. 33കാരിയായ അഭിഭാഷകയാണിവർ. 2022 സെപ്തംബർ മുതൽ അഭിഭാഷകൻ താനുമായി ശാരീരിക ബന്ധം സ്ഥാപിച്ചുവെന്നും 2025 ജനുവരി വരെ ബന്ധം തുടർന്നുവെന്നും പരാതിക്കാരി പരാതിയിൽ പറയുന്നു. ഇതിനിടയിൽ താൻ ഗർഭിണിയായപ്പോൾ അഭിഭാഷകൻ ഗർഭഛിദ്രത്തിന് നിർബന്ധിച്ചുവെന്നും പരാതിയിലുണ്ട്. എന്നാൽ ബന്ധം തകർന്നതിന് പിന്നാലെയാണ് പരാതിക്കാരി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി നൽകിയത്.