ബീഹാറില്‍ സുശീല്‍ കുമാര്‍ മോദി മാറി; തര്‍കിഷോര്‍ പ്രസാദ് ബി.ജെ.പി നിയമസഭാ കക്ഷി നേതാവ്

By Web TeamFirst Published Nov 15, 2020, 8:27 PM IST
Highlights

സുശീല്‍ മോഡിയെ സഭാ നേതാവായി തിരഞ്ഞെടുത്തുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി തര്‍കിഷോര്‍ പ്രസാദിനെ സഭാ നേതാവായി തിരഞ്ഞെടുക്കുകയായിരുന്നു. 

പാറ്റ്ന: ബീഹാര്‍ നിയമസഭയില്‍ ബി.ജെ.പിയുടെ സഭാകക്ഷി നേതാവായി കത്തിഹാര്‍ എം.എല്‍.എ തര്‍കിഷോര്‍ പ്രസാദിനെ തിരഞ്ഞെടുത്തു. നിലവിലെ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിയാണ് ഇക്കാര്യം അറിയിച്ചത്. സുശീല്‍ കുമാര്‍ മോദി തന്നെ സഭാകക്ഷി നേതാവായി തുടരുമെന്നായിരുന്നു നേരത്തെ വന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍. 

സുശീല്‍ മോഡിയെ സഭാ നേതാവായി തിരഞ്ഞെടുത്തുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി തര്‍കിഷോര്‍ പ്രസാദിനെ സഭാ നേതാവായി തിരഞ്ഞെടുക്കുകയായിരുന്നു.  തര്‍കിഷോര്‍ പ്രസാദിന്റെ തിരഞ്ഞെടുപ്പില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്ന നിലപാടിലാണ് സുശീല്‍ കുമാര്‍ മോഡി. കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തിനിടെ തനിക്ക് അര്‍ഹമായ എല്ലാ പദവികളും ബി.ജെ.പിയും സംഘപരിവാറും തന്നിട്ടുണ്ടെന്നും സുശീല്‍ കുമാര്‍ മോഡി പറഞ്ഞു.  തനിക്ക് ലഭിച്ചത് പോലുള്ള പരിഗണന മറ്റാര്‍ക്കും ലഭിച്ചിട്ടുണ്ടാകില്ല. തനിക്ക് പാര്‍ട്ടി ഏല്‍പ്പിക്കുന്ന ദൗത്യം നിര്‍ഹിക്കുമെന്നും സുശീല്‍ മോഡി പറഞ്ഞു. 

സഭാകക്ഷി നേതാവായി പുതിയ നേതാവ് വന്നതോടെ അഭ്യൂഹങ്ങള്‍ പ്രചരിച്ചതോടെയാണ് സുശീല്‍ മോദി പ്രതികരിച്ചത്. അതേ സമയം സുശീല്‍ കുമാര്‍ മോദിയെ ബിജെപി ഇനി കേന്ദ്രത്തിലേക്ക് വിളിപ്പിച്ചേക്കും എന്നാണ് ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.  

നിയമസഭാ കക്ഷി ഉപനേതാവായി ബെട്ടിയ എം.എല്‍.എ രേണു ദേവിയെ തിരഞ്ഞെടുത്തു. നോനിയ സമുദായാംഗമായ രേണു ദേവി ഇത് നാലാം തവണയാണ് എം.എല്‍.എയാകുന്നത്.

click me!