ജർമ്മനിയിലെ ബിഎംഡബ്ല്യു പ്ലാന്റ് സന്ദർശിച്ച രാഹുൽ ഗാന്ധി, ഇന്ത്യയിൽ ഉത്പാദനം കുറയുന്നത് ദുഃഖകരമാണെന്ന് അഭിപ്രായപ്പെട്ടു. പ്രസ്താവനയെ ബിജെപി ശക്തമായി വിമർശിച്ചു. മോദി സർക്കാരിന് കീഴിൽ ഉത്പാദന രംഗത്ത് വലിയ വളർച്ചയുണ്ടായെന്ന് കണക്കുകൾ നിരത്തി വാദിച്ചു.
ദില്ലി: ജർമ്മനിയിലെ മ്യൂണിച്ചിലെ ബിഎംഡബ്ല്യുവിന്റെ പ്ലാന്റ് സന്ദർശിച്ച് രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവനക്കെതിരെ ബിജെപി. ശക്തമായ സമ്പദ്‌വ്യവസ്ഥകളുടെ നട്ടെല്ലാണ് ഉൽപ്പാദനം. ദുഃഖകരമെന്നു പറയട്ടെ, ഇന്ത്യയിൽ ഉൽപ്പാദനം കുറയുന്നു. വളർച്ച ത്വരിതപ്പെടുത്തുന്നതിന്, നമ്മൾ കൂടുതൽ ഉൽപ്പാദനം നടത്തണം. അർത്ഥവത്തായ ഉൽപ്പാദന ആവാസവ്യവസ്ഥകൾ കെട്ടിപ്പടുക്കുകയും ഉയർന്ന നിലവാരമുള്ള തൊഴിലവസരങ്ങൾ വലിയ തോതിൽ സൃഷ്ടിക്കുകയും വേണമെന്നായിരുന്നു പ്ലാന്റ് സന്ദർശിച്ച ശേഷം ഇൻസ്റ്റാഗ്രാമിലെ വീഡിയോയിൽ അദ്ദേഹം പറഞ്ഞു. രാഹുലിന്റെ പ്രസ്താവനക്കെതിരെ ബിജെപി രംഗത്തെത്തി. രാഹുൽ ഗാന്ധിയുടെ ആരോപണം തെറ്റാണെന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു.
കഴിഞ്ഞ 10 വർഷത്തിനിടെ മൊത്തം ഇലക്ട്രോണിക്സ് നിർമ്മാണത്തിൽ 495 ശതമാനം വളർച്ചയും കയറ്റുമതിയിൽ 760 ശതമാനം വളർച്ചയും ഉണ്ടായതായി അദ്ദേഹം പറഞ്ഞു. 1991 മുതൽ തദ്ദേശീയമായി വാഹനങ്ങളുടെ ഉത്പാദനം 14 മടങ്ങ് വർദ്ധിച്ചതായി അദ്ദേഹം പറഞ്ഞു. 2030 ആകുമ്പോഴേക്കും ഇന്ത്യ 50 ദശലക്ഷം വാഹനങ്ങൾ ഉത്പാദിപ്പിക്കുകയും 2047 ആകുമ്പോഴേക്കും ആഗോളതലത്തിൽ മികച്ച 2 വാഹന നിർമ്മാതാക്കളിൽ ഒന്നാകുകയും ചെയ്യുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുൽ ഗാന്ധി യാഥാർഥ്യത്തെ നിഷേധിച്ചേക്കാം. പക്ഷേ ഫാക്ടറികൾ, കയറ്റുമതി, സംഖ്യകൾ എന്നിവ നുണ പറയുന്നില്ല. പ്രധാനമന്ത്രി മോദിയുടെ കീഴിൽ ഇന്ത്യയുടെ വളർച്ച യഥാർത്ഥമാണെന്നും ബിജെപി നേതാവ് കുറിച്ചു. അതേസമയം ഇന്ത്യൻ എഞ്ചിനീയറിംഗിനെ രാഹുൽ പ്രശംസിച്ചു. ബിഎംഡബ്ല്യുവുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത ടിവിഎസിന്റെ 450 സിസി മോട്ടോർസൈക്കിൾ ഒരു ഹൈലൈറ്റ് ആയിരുന്നു. ഇന്ത്യൻ എഞ്ചിനീയറിംഗ് പ്രദർശനം കാണാൻ കഴിഞ്ഞത് അഭിമാനകരമായ നിമിഷമാണെന്നും രാഹുൽ പറഞ്ഞു. വിദേശ യാത്രകളിൽ ഇന്ത്യയെക്കുറിച്ചുള്ള ഗാന്ധിയുടെ പരാമർശങ്ങൾ വിവാദങ്ങളുണ്ടാക്കിയിരുന്നു.
