
ബെംഗളൂരൂ: ലൈംഗികാതിക്രമക്കേസിൽ പ്രതിയായ ഹാസനിലെ മുൻ എംപി പ്രജ്വൽ രേവണ്ണയ്ക്ക് ജാമ്യമില്ല. ജനപ്രതിനിധികളുടെ പ്രത്യേക കോടതി പ്രജ്വലിനെ നാല് ദിവസത്തേക്ക് കൂടി പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഈ മാസം 10 വരെയാണ് പ്രജ്വലിന്‍റെ കസ്റ്റഡി കാലാവധി. ഹാസനിൽ നിന്ന് ഇത്തവണ എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ച പ്രജ്വൽ കോൺഗ്രസിന്‍റെ ശ്രേയസ് പട്ടേൽ ഗൗഡയോട് തോറ്റിരുന്നു. 34 ദിവസത്തെ ഒളിവുജീവിതത്തിന് ശേഷം കഴിഞ്ഞ മാസം 31 ന് ബെംഗളൂരുവിൽ വെച്ചാണ് പ്രജ്വൽ അറസ്റ്റിലായത്.
കർണാടകയിലെ ഹാസനിൽ എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന പ്രജ്വൽ രേവണ്ണ പരാജയപ്പെട്ടിരുന്നു. ദേവഗൌഡ കുടുംബത്തിന്റെ സിറ്റിംഗ് സീറ്റായിരുന്ന ഹാസനിൽ 25 വർഷത്തിന് ശേഷമാണ് ജെഡിഎസിന് തിരിച്ചടിയുണ്ടാകുന്നത്. സ്വന്തം മണ്ഡലമായിരുന്ന ഹാസൻ, ദേവഗൗഡ പേരക്കുട്ടിക്ക് വേണ്ടി കൈമാറുകയായിരുന്നു. കോൺഗ്രസിന്റെ ശ്രേയസ് പട്ടേൽ ഗൗഡ ഭൂരിപക്ഷം 45,000 കടത്തിയാണ് വിജയിച്ചത്.
മുൻപ്രധാനമന്ത്രി ദേവഗൗഡയുടെ മകനും ഹൊലെനരസിപൂർ എംഎൽഎയുമായ എച്ച് ഡി രേവണ്ണയുടെ മൂത്ത മകനുമാണ് ഹാസനിലെ സിറ്റിംഗ് എംപിയായ പ്രജ്വൽ. 33-കാരനായ പ്രജ്വൽ കർണാടകയിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിയായിരുന്നു. പ്രജ്വലിനെതിരായ ഗുരുതരമായ ലൈംഗിക പീഡനപരാതികൾ കഴിഞ്ഞ തെരഞ്ഞെടുപ്പ് ദിവസങ്ങളിലെല്ലാം ദേശീയ തലത്തിൽ വലിയ ചർച്ചയായിരുന്നു. പ്രജ്വലിനെതിരായ പീഡനപരാതികളെക്കുറിച്ച് ബിജെപി നേതൃത്വത്തിന് നേരത്തേ അറിയാമായിരുന്നെന്നാണ് ആരോപണം. വിവരം പുറത്തുവന്നിട്ടും ബിജെപി സംരക്ഷിച്ചുവെന്ന ആരോപണമാണ് ഉയർന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam