'മതവിശ്വാസത്തിനുള്ള സ്വാതന്ത്ര്യം മതപരിവര്‍ത്തനത്തിനുള്ള സ്വാതന്ത്ര്യമല്ല'; കേന്ദ്രം സുപ്രീം കോടതിയിൽ

By Web TeamFirst Published Nov 28, 2022, 8:20 PM IST
Highlights

'ഭീഷണിപ്പെടുത്തിയും വാഗ്‌ദാനങ്ങള്‍ നല്‍കിയുമുള്ള മതപരിവര്‍ത്തനം രാജ്യത്ത് നടക്കുന്നു. ഇത് തടയാന്‍ പ്രത്യേകം നടപടികള്‍ സ്വീകരിച്ചു'

ദില്ലി: നിർബന്ധിത മതപരിവർത്തനം ഭരണഘടനാ വിരുദ്ധമെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ഭീഷണിപ്പെടുത്തിയും മറ്റു മാർ​ഗങ്ങളിലൂടെയും മതപരിവർത്തനം നടക്കുന്നു . ഇതു തടയാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. മതവിശ്വാസത്തിനുള്ള സ്വാതന്ത്ര്യം മതപരിവര്‍ത്തനത്തിനുള്ള സ്വാതന്ത്ര്യമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. ഭീഷണിപ്പെടുത്തിയും വാഗ്‌ദാനങ്ങള്‍ നല്‍കിയുമുള്ള മതപരിവര്‍ത്തനം രാജ്യത്ത് നടക്കുന്നു. ഇത് തടയാന്‍ പ്രത്യേകം നടപടികള്‍ സ്വീകരിച്ചു. ഒന്‍പത് സംസ്ഥാനങ്ങള്‍ പ്രത്യേക നിയമനിര്‍മാണങ്ങള്‍ തന്നെ നടത്തിയെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.

സ്ത്രീകളുൾപ്പെടെയുള്ള സമൂഹത്തിലെ ദുർബല വിഭാഗങ്ങളുടെയും സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്നവരുടെയും അവകാശങ്ങൾ സംരക്ഷിക്കേണ്ടതിനാലാണ് നിയമവിരുദ്ധമായ മതപരിവർത്തനം തടയുന്നതിനുള്ള നിയമങ്ങളെ പിന്തുണച്ചതെന്നും കേന്ദ്രം അറിയിച്ചു. വിവിധ മാർഗങ്ങളിലൂടെ മതപരിവർത്തനം നടത്തുന്നതിനെതിരെ അഭിഭാഷകൻ അശ്വിനി കുമാർ ഉപാധ്യായ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് ആഭ്യന്തര മന്ത്രാലയം രേഖാമൂലം മറുപടി നൽകിയത്. 

ഒഡീഷ, മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, കർണാടക, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങൾ നിർബന്ധിത മതപരിവർത്തനം തടയാൻ നിയമം പാസാക്കിയിട്ടുണ്ടെന്നും കേന്ദ്ര വ്യക്തമാക്കി. ഭീഷണിപ്പെടുത്തൽ, വഞ്ചന, സമ്മാനങ്ങൾ, സാമ്പത്തിക ആനുകൂല്യങ്ങൾ എന്നിവയിലൂടെയുള്ള മതപരിവർത്തനം തടയാൻ ​ഹർജിക്കാരൻ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു.  

ഇത്തരം മതപരിവർത്തനങ്ങൾ പരിശോധിച്ചില്ലെങ്കിൽ ഇന്ത്യയിൽ ഹിന്ദുക്കൾ ന്യൂനപക്ഷമായി മാറുമെന്നും ഹർജിയിൽ പറയുന്നു. നിർബന്ധിത മതപരിവർത്തനം വളരെ ഗൗരവമുള്ള വിഷയമാണെന്നും അത് രാജ്യത്തിന്റെ സുരക്ഷയെ ബാധിച്ചേക്കാമെന്നും ചൂണ്ടിക്കാട്ടി നവംബർ 14ന് കേന്ദ്രസർക്കാരിന്റെ നിലപാട് വ്യക്തമാക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.

click me!