ഭാര്യയെ തല്ലാന്‍ ഒരു നിയമവും ഭർത്താവിന് അവകാശം നൽകുന്നില്ല: ഡല്‍ഹി ഹൈക്കോടതി

Published : Aug 29, 2023, 11:36 AM IST
ഭാര്യയെ തല്ലാന്‍ ഒരു നിയമവും ഭർത്താവിന് അവകാശം നൽകുന്നില്ല: ഡല്‍ഹി ഹൈക്കോടതി

Synopsis

കുടുംബ കോടതി വിവാഹമോചന ഹർജി തള്ളിയതിനെ തുടര്‍ന്നാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്

ദില്ലി: ഭാര്യയെ തല്ലാനും പീഡിപ്പിക്കാനും ഒരു നിയമവും ഭര്‍ത്താവിന് അവകാശം നല്‍കുന്നില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ഭര്‍ത്താവിന്‍റെ ക്രൂരമായ പെരുമാറ്റം കാരണം സ്ത്രീക്ക് വിവാഹമോചനം അനുവദിച്ചാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. ഭര്‍ത്താവ് മര്‍ദിക്കാറുണ്ടെന്ന സ്ത്രീയുടെ വാദം ശരിവെയ്ക്കുന്ന മെഡിക്കല്‍ രേഖകളുണ്ടെന്നും കോടതി വ്യക്തമാക്കി.

ഇരുകക്ഷികളും വിവാഹിതരാണ്, പ്രതി ഭര്‍ത്താവാണ് എന്നതുകൊണ്ടൊന്നും ഭാര്യയെ മര്‍ദിക്കാനും പീഡിപ്പിക്കാനുമുള്ള അവകാശം ഒരു നിയമവും പുരുഷന് നല്‍കുന്നില്ല. പ്രതിയുടെ അത്തരം പെരുമാറ്റം ക്രൂരതയാണ്. 1955ലെ ഹിന്ദു വിവാഹ നിയമത്തിന്റെ സെക്ഷൻ 13(1) (ഐഎ) പ്രകാരം പരാതിക്കാരിക്ക് വിവാഹമോചനത്തിന് അർഹതയുണ്ടെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ സുരേഷ് കുമാർ കൈറ്റിന്റെയും നീന ബൻസാൽ കൃഷ്ണയുടെയും ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

കുടുംബ കോടതി വിവാഹമോചന ഹർജി തള്ളിയതിനെ തുടര്‍ന്നാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്. സ്ത്രീയുടെ പരാതിയില്‍ സാധുതയുണ്ടെന്ന് കണ്ടെത്തി വിവാഹമോചനം അനുവദിച്ച് ഹൈക്കോടതി ഉത്തരവിട്ടു. വിവാഹമോചനത്തോട് ഭര്‍ത്താവ് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ലെന്നും ഹൈക്കോടതി വിലയിരുത്തി. 

2013ലായിരുന്നു വിവാഹമെന്ന് പരാതിക്കാരി പറയുന്നു. വിവാഹം കഴിഞ്ഞയുടൻ തന്നെ ശാരീരികവും മാനസികവുമായ പീഡനങ്ങൾ നേരിടേണ്ടിവന്നു. കാലക്രമേണ എല്ലാം ശരിയാവുമെന്ന് കരുതി സഹിച്ച് ഭര്‍ത്താവിന്‍റെ വീട്ടില്‍ തുടര്‍ന്നു. പക്ഷെ ഭര്‍ത്താവും കുടുംബവും തന്നെ ഒഴിവാക്കണമെന്നാണ് ആഗ്രഹിച്ചത്. സ്ത്രീധനം വേണമെന്ന് പറഞ്ഞ് നിരന്തരം ഉപദ്രവിച്ചു. തന്നെ ഒഴിവാക്കി സമ്പന്ന കുടുംബത്തില്‍ നിന്ന് വീണ്ടും വിവാഹം കഴിക്കാന്‍ ഭര്‍ത്താവ് ആഗ്രഹിച്ചിരുന്നുവെന്ന് യുവതി കോടതിയില്‍ പറഞ്ഞു. 

ഒരിക്കല്‍ തന്നെ സ്വന്തം വീട്ടിലാക്കിയ ശേഷം പിന്നീട് ഒരിക്കലും ഭര്‍ത്താവ് തിരിച്ചുവിളിച്ചില്ലെന്ന് യുവതി പറഞ്ഞു. പരാതിക്കാരിയുമായുള്ള വിവാഹ ജീവിതം തുടരാന്‍ പ്രതി ആഗ്രഹിച്ചിരുന്നില്ലെന്ന് ഇതില്‍ നിന്ന് വ്യക്തമാണെന്ന് കോടതി നിരീക്ഷിച്ചു. ഭര്‍ത്താവ് മര്‍ദിക്കാറുണ്ടായിരുന്നുവെന്ന പരാതിക്കാരിയുടെ വാദം സാധൂകരിക്കുന്ന വൈദ്യപരിശോധനാ രേഖകള്‍ കൂടി പരിഗണിച്ചാണ് കോടതി വിവാഹമോചനം അനുവദിച്ചത്.  

PREV
Read more Articles on
click me!

Recommended Stories

ജോലി സമയം കഴിഞ്ഞാൽ കോൾ എടുക്കേണ്ട, ഇ-മെയിൽ നോക്കേണ്ട; ഇതടക്കം സുപ്രധാനമായ ബില്ലുകൾ ലോക്സഭയിൽ, വധശിക്ഷ നിർത്തലാക്കണമെന്ന് കനിമൊഴി
60000 പേർക്ക് ബിരിയാണി, സൗദിയിൽനിന്ന് മതപുരോ​ഹിതർ, ബം​ഗാളിനെ ഞെട്ടിച്ച് ഇന്ന് 'ബാബരി മസ്ജിദ്' നിർമാണ ഉദ്ഘാടനം, കനത്ത സുരക്ഷ