
തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ അരുവിപ്പുറം ക്ഷേത്രത്തിൽ കർക്കിടക വാവ് ബലിതർപ്പണ ചടങ്ങുകൾ നടത്തുന്നതിനാവിശ്യമായ ഒരുക്കങ്ങൾ പൂർത്തിയായി. വ്യാഴാഴ്ച രാവിലെ നാലു മണി മുതൽ ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കും. ഒരേ സമയം 500 പേർക്ക് ബലി ഇടുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. രണ്ട് ബാരിക്കേഡുകളിലാണ് പിതൃ തർപ്പണ ചടങ്ങുകൾ നടക്കുന്നത്. ബലിതർപ്പണം നടത്തുന്നതിന് മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതില്ല. രാവിലെ നാല് മണി മുതൽ ബലിക്കായിട്ടുള്ള രസീതുകൾ ഓഫീസ് കൗണ്ടറിൽ നിന്നും ലഭിക്കും. ക്ഷേത്രത്തിനു മുന്നിലുള്ള പടിക്കെട്ട് വഴി നദിയിലേയ്ക്കിറങ്ങാം.
പുരുഷൻമാർക്കും സ്ത്രീകൾക്കും കുളിക്കുന്നതിനായി നദിക്കരയിൽ പ്രത്യേകം ഷവറുകൾ ക്രമീകരിച്ചിട്ടുണ്ട്. ഭക്തജനങ്ങളെ നിയന്ത്രിക്കുന്നതിനായി ക്ഷേത്ര പരിസരത്തും നദിക്കരയിലുമായി ആവശ്യമായ പൊലീസ് സേന ഉണ്ടായിരിക്കും. കുളിക്കടവിൽ ഇറങ്ങുന്നവരുടെ സംരക്ഷണാർത്ഥം ഫയർ ഫോഴ്സ് സേനയുടെ പ്രത്യേക നിരീക്ഷണം സജ്ജീകരിച്ചിട്ടുണ്ട്. ആംബുലൻസ് സൗകര്യത്തോടുകുടിയ ഒരു മെഡിക്കൽ ടീം ക്ഷേത്രാങ്കണത്തിൽ പ്രവർത്തിക്കും. ലഹരി ഉപയോഗം തടയുന്നതിനായി എക്സൈസ് വകുപ്പിന്‍റെ പ്രത്യേക സ്ക്വാഡ് പരിശോധനനടത്തും. നെയ്യാറ്റിൻകര, പാറശാല, വെള്ളറട, കാട്ടാക്കട തുടങ്ങിയ ഡിപ്പോകളിൽ നിന്നും സ്പെഷ്യൽ ബസ് സർവ്വീസ് ഉണ്ടായിരിക്കും.
മുടങ്ങാതെ വൈദ്യുതിയും കുടിവെള്ളവും ലഭ്യമാക്കുന്നതിനായി കെഎസ്ഇബിയും വാട്ടർ അതോറിട്ടിയും സജീവമാണ്. പെരുങ്കടവിള ഗ്രാമ പഞ്ചായത്തും നെയ്യാറ്റിൻകര നഗരസഭയും സംയുക്തമായി ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. വിവിധ വകുപ്പുകളെ ഏകീകരിച്ച് പ്രവർത്തിക്കുന്നതിനായി റവന്യു വകുപ്പിന്‍റെ കൺട്രോൾ റൂം തുറന്നിട്ടുണ്ടെന്നും ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam