
ദില്ലി: രാജ്യത്ത് നിലവിൽ എൽപിജി, ഇന്ധന ക്ഷാമം ഇല്ലെന്ന് കേന്ദ്ര സർക്കാർ. ഇന്ത്യയിൽ 60 ദിവസത്തെ അസംസ്കൃത എണ്ണയും 60 ദിവസത്തെ പ്രകൃതിവാതകവും 45 ദിവസത്തെ എൽപിജിയും സ്റ്റോക്കുണ്ടെന്ന് മന്ത്രി രാജ്നാഥ് സിങ് അറിയിച്ചു. പശ്ചിമേഷ്യൻ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് നൽകിയത് ജാഗ്രതക്കുള്ള സന്ദേശം മാത്രമാണെന്ന് രാജ്നാഥ് സിങ് പറഞ്ഞു. ദീർഘകാല പ്രതിസന്ധി ഒഴിവാക്കാനുള്ള ജാഗ്രതാ നിർദേശം മാത്രമാണ് നൽകിയത്. ഗൾഫ് മേഖലയിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ഇ-വാഹനങ്ങൾ കൂടുതലായി ഉപയോഗപ്പെടുത്തണം. മന്ത്രിതല സമിതി യോഗത്തിലാണ് രാജ്നാഥ് സിങ് ഇക്കാര്യം പറഞ്ഞത്.
രാജ്യത്ത് കർശന നിയന്ത്രണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചതിന് പിന്നാലെയാണ് കേന്ദ്രം വ്യക്തത വരുത്തിയത്. കൊവിഡ് കാലത്തെ പോലെ സ്വയം നിയന്ത്രണം വേണം. പെട്രോളും ഡീസലും ഉപയോഗിക്കുന്നത് പരമാവധി കുറയ്ക്കണം. വർക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കണം. വിദേശ യാത്രകൾ മാറ്റിവെച്ച് വിദേശനാണ്യ ശേഖരം സംരക്ഷിക്കണം. കാർ പൂളിംഗ് അടക്കം നടപ്പാക്കണം എന്നും മോദി ആവശ്യപ്പെട്ടു. ഇന്ധന ഇറക്കുമതി ആശ്രയിക്കുന്നത് കുറയ്ക്കണം. ഭക്ഷ്യ എണ്ണ ഉപയോഗം പത്തു ശതമാനം കുറയ്ക്കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു. മെട്രോ ഉള്ള നഗരങ്ങളിൽ ഈ സൗകര്യം ഉപയോഗിക്കണം. ഒരു വർഷം കുടുംബങ്ങളിലെ ചടങ്ങുകൾക്ക് സ്വർണ്ണം വാങ്ങുന്നത് ഒഴിവാക്കണം. രാജ്യത്തിനായി മരിക്കുക മാത്രമല്ല ജീവിക്കുന്നതും രാജ്യസ്നേഹമാണെന്നും നിർദ്ദേശങ്ങൾ അനുസരിച്ച് രാജ്യസ്നേഹം കാണിക്കണമെന്നും പ്രധാനമന്ത്രി ഹൈദരാബാദിലെ റാലിയിൽ പറഞ്ഞു. പിന്നാലെ ഇന്ധന ക്ഷാമമുണ്ടാകുമെന്ന ആശങ്ക പരന്നു. തുടർന്നാണ് കേന്ദ്രം വ്യക്തത വരുത്തിയത്.
അതേസമയം ഊർജസുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് കോൺഗ്രസ് ആരോപിച്ചു. സമയത്ത് നടപടി സ്വീകരിക്കാതെ ജനങ്ങളെ സർക്കാർ ദുരിതത്തിലേക്ക് തള്ളിവിടുകയാണെന്ന് എഐസിസി സംഘടന ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പ്രതികരിച്ചു. എന്തു വാങ്ങണം എവിടെ പോകരുത് എന്നൊക്കെ പ്രധാനമന്ത്രി ഉപദേശിക്കുന്നത് വീഴ്ച മറയ്ക്കാനാണെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam