
ചെന്നൈ: തമിഴ്നാട് നിയമസഭ എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ടിവികെയുടെ നിയുക്ത മന്ത്രി എസ് കീർത്തനയ്ക്ക് സത്യപ്രതിജ്ഞ ചെയ്യാൻ കഴിഞ്ഞില്ല. തെരഞ്ഞെടുപ്പ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ കഴിയാത്തതിനെത്തുടർന്നാണ് സത്യപ്രതിജ്ഞ ചെയ്യാൻ കഴിയാഞ്ഞത്. തമിഴ്നാട് ചീഫ് മിനിസ്റ്റർ ജോസഫ് വിജയ് ഉൾപ്പെടെയുള്ള മറ്റ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. തെരഞ്ഞെടുപ്പിൽ വിജയിച്ചവർക്ക് വരണാധികാരി നൽകുന്ന 'സർട്ടിഫിക്കറ്റ് ഓഫ് ഇലക്ഷൻ' ഹാജരാക്കാതിരുന്നതാണ് കീർത്തനയ്ക്ക് വിനയായത്. സർട്ടിഫിക്കറ്റ് ഹാജരാക്കാത്തതിനാൽ നിയമസഭ പ്രിൻസിപ്പൽ സെക്രട്ടറി കെ. ശ്രീനിവാസൻ കീർത്തനയോട് സത്യപ്രതിജ്ഞ ചെയ്യാൻ പറ്റില്ലെന്ന് അറിയിക്കുകയായിരുന്നു.
സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്ക് ഇവർക്ക് എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യാമെന്ന് അധികൃതർ കീർത്തനയെ അറിയിച്ചു. മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഉൾപ്പെടെയുള്ളവർ എംഎൽഎമാരായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് ടിവികെ സർക്കാരിൽ മന്ത്രിയായ കീർത്തനയെയും സത്യപ്രതിജ്ഞയ്ക്കായി ക്ഷണിച്ചത്. ക്ഷണം കിട്ടിയതിന് പിന്നാലെ കീർത്തന പോഡിയത്തിനരികിലേക്ക് നടന്നെത്തുകയും സത്യപ്രതിജ്ഞ ചൊല്ലാൻ തയ്യാറെടുത്തു. ഇതിനിടെ പ്രിൻസിപ്പൽ സെക്രട്ടറി കെ. ശ്രീനിവാസൻ കൈ ഉയർത്തിക്കാണിച്ച് ഇലക്ഷൻ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു. എന്നാൽ, സർട്ടിഫിക്കറ്റ് കൈവശമില്ലാത്തതിനാൽ കീർത്തനയ്ക്ക് ഇത് ഹാജരാക്കാനായില്ല. തുടർന്ന് കീർത്തന പ്രിൻസിപ്പൽ സെക്രട്ടറിയുമായി വേദിയിൽവെച്ച് സംസാരിച്ചെങ്കിലും സത്യപ്രതിജ്ഞ ചെയ്യാൻ അനുവാദം നൽകിയില്ല.
സത്യപ്രതിജ്ഞാ പട്ടികയിൽ ഒൻപതാമത്തെ മന്ത്രിയായാണ് കീർത്തനയെ ക്ഷണിച്ചിരുന്നത്. ശിവകാശി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി അശോകൻ ജിയെ 11,670 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് കീർത്തന നിയമസഭയിലെത്തിയത്. മുൻ മന്ത്രിയും എഐഎഡിഎംകെ നേതാവുമായ കെടി രാജേന്ദ്രബാലാജി ഈ മണ്ഡലത്തിൽ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരുന്നു. എസ് കീർത്തനയാണ് പുതിയ മന്ത്രിസഭയിലെ ഏക വനിതാ പ്രതിനിധിയും ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയും. രാജ്യത്തിന്റെ പടക്ക നിർമ്മാണ ഹബ്ബായ ശിവകാശി മണ്ഡലത്തിൽ നിന്നും ആദ്യമായാണ് ഒരു വനിത വിജയിക്കുന്നത്. വിരുതുനഗർ സ്വദേശിയും സമ്പത്തിന്റെ മകളുമായ കീർത്തന, മധുര കാമരാജ് സർവ്വകലാശാലയിൽ നിന്ന് മാത്തമാറ്റിക്സിൽ ബിഎസ്‌സിയും, 2019-ൽ പോണ്ടിച്ചേരി സർവ്വകലാശാലയിൽ നിന്ന് സ്റ്റാറ്റിസ്റ്റിക്സിൽ എംഎസ്‌സിയും പൂർത്തിയാക്കിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam