
ദില്ലി: ടിക്കറ്റില്ലാതെയും നിയമവിരുദ്ധമായും യാത്ര ചെയ്യുന്നവരിൽ നിന്ന് 2024-25 സാമ്പത്തിക വർഷം റെയിൽവേ ഈടാക്കിയത് വൻ തുക. ഏപ്രിൽ മുതൽ നവംബർ വരെയുള്ള കണക്കുകൾ പ്രകാരം 1,781.48 കോടി രൂപയാണ് പിഴയിനത്തിൽ മാത്രം റെയിൽവേക്ക് ലഭിച്ചതെന്ന് അശ്വിനി വൈഷ്ണവ് ലോക്സഭയെ അറിയിച്ചു. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് പിഴ വരുമാനത്തിൽ 10.37 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്.
ഏകദേശം 2.35 കോടി യാത്രക്കാരാണ് ടിക്കറ്റില്ലാതെയോ കൃത്യമായ രേഖകളില്ലാതെയോ യാത്ര ചെയ്തതിന് ഈ സാമ്പത്തിക വർഷം പിടിയിലായത്. കഴിഞ്ഞ വർഷം ഇത് 2.19 കോടിയായിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1,614.07 കോടി രൂപയായിരുന്നു പിഴ വരുമാനം. ഈ വർഷം അത് 167 കോടിയിലധികം രൂപ വർദ്ധിച്ചു. സ്പെഷ്യൽ ട്രയിനുകൾ കൂട്ടിയതും, ദീർഘദൂര ട്രെയിനുകളിലും സബർബൻ ട്രെയിനുകളിലും റെയിൽവേ പരിശോധന കർശനമാക്കിയതാണ് ഇത്രയും വലിയ തുക പിഴയായി ലഭിക്കാൻ മറ്റൊരു പ്രധാന കാരണം.
ടിക്കറ്റില്ലാത്ത യാത്രകൾ ഒഴിവാക്കാൻ നിരന്തരമായ ബോധവൽക്കരണം നടത്തുന്നുണ്ടെങ്കിലും പലരും ഇത് അവഗണിക്കുകയാണെന്ന് റെയിൽവേ അധികൃതർ പറയുന്നു. വരും ദിവസങ്ങളിൽ കൂടുതൽ സ്പെഷ്യൽ ടിക്കറ്റ് പരിശോധന സംഘങ്ങളെ വിന്യസിക്കാനാണ് റെയിൽവേയുടെ തീരുമാനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam