ഖുത്ബ് മിനാ‌റിനേക്കാൾ വലിയ ട്വിൻ ടവർ തകർക്കുന്നതെന്തിന്, കാരണങ്ങൾ...

By Web TeamFirst Published Aug 28, 2022, 11:14 AM IST
Highlights

ഇന്ത്യയില്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കാൻ പോകുന്ന ഏറ്റവും വലിയ കെട്ടിടമാണ് നോയിഡയിലെ ഈ ട്വിൻ ടവര്‍

ദില്ലി : നോയിഡയിലെ സൂപ്പർടെക്ക് ഇരട്ടക്കെട്ടിടങ്ങൾ ഇന്ന് ഉച്ചയോടെ നിലംപതിക്കും. നിയന്ത്രിത സ്ഫോടനത്തിലൂടെ കെട്ടിടം തകർന്നുവീഴാൻ വെറും ഒമ്പത് സെക്കന്റ് മാത്രമാണ് എടുക്കുക. കെട്ടിടം തകർക്കുന്നതിന്റെ ഭാ​ഗമായി പ്രദേശത്തെ ജനങ്ങളെ ഒഴിപ്പിച്ചു. പ്രദേശത്ത് കനത്ത ജാഗ്രതയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇത്. നോയിഡ - ഗ്രേറ്റർ നോയിഡ എക്സ്പ്രസ് ഹൈവേയ്ക്ക് സമീപമാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയില്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കാൻ പോകുന്ന ഏറ്റവും വലിയ കെട്ടിടമാണ് ഇത്. 

ഖുത്ബ് മിനാ‌റിനേക്കാൾ ഉയരമുള്ള വലിയ കെട്ടിടം എന്തിനാണ് തകർക്കുന്നത് !

എമറാൾഡ് കോർട്ട് സൊസൈറ്റി പ്രദേശത്ത് മാനദണ്ഡങ്ങൾ ലംഘിച്ച് നിർമാണം നടത്തിയെന്ന് കോടതി കണ്ടെത്തിയതിനെ തുടർന്നാണ് പൊളിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത്.  നോയിഡ അതോറിറ്റിയുടെ നേതൃത്വത്തിൽ കമ്പനി സ്വന്തം ചെലവിൽ കെട്ടിടങ്ങൾ പൊളിക്കും. ടവറിന് ആദ്യം അനുമതി നൽകിയപ്പോൾ, കെട്ടിട പ്ലാനിൽ 14 ടവറുകളും ഒമ്പത് നിലകളും കാണിച്ചു. പിന്നീട്, പ്ലാൻ പരിഷ്കരിക്കുകയും ഓരോ ടവറിലും 40 നിലകൾ നിർമ്മിക്കാൻ ബിൽഡർക്ക് അനുമതി നൽകുകയും ചെയ്തു. ടവറുകൾ നിർമ്മിച്ച സ്ഥലം യഥാർത്ഥ പദ്ധതി പ്രകാരം പൂന്തോട്ടമാക്കേണ്ടതായിരുന്നു.

ഇതേത്തുടർന്ന് സൂപ്പർടെക് എമറാൾഡ് കോർട്ട് സൊസൈറ്റിയിലെ താമസക്കാർ 2012ൽ നിർമാണം അനധികൃതമാണെന്ന് ചൂണ്ടിക്കാട്ടി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു. കൂടുതൽ ഫ്ലാറ്റുകൾ വിൽക്കുന്നതിനും ലാഭം വർദ്ധിപ്പിക്കുന്നതിനുമായി സൂപ്പർടെക് ഗ്രൂപ്പ് മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന് ഹർജിക്കാർ വാദിച്ചു. ഇതനുസരിച്ച് 2014-ൽ, ഉത്തരവ് ഫയൽ ചെയ്ത തീയതി മുതൽ നാല് മാസത്തിനുള്ളിൽ (സ്വന്തം ചെലവിൽ) ടവറുകൾ പൊളിക്കണമെന്ന് കോടതി അതോറിറ്റിയോട് നിർദ്ദേശിച്ചു.

തുടർന്ന് കേസ് സുപ്രീം കോടതിയിലെത്തി. കഴിഞ്ഞ ഓഗസ്റ്റിൽ ടവറുകൾ പൊളിക്കാൻ കോടതി മൂന്ന് മാസത്തെ സമയം അനുവദിച്ചെങ്കിലും സാങ്കേതിക തകരാറുകൾ കാരണം ഒരു വർഷമെടുത്തു. നോയിഡ അധികൃതരുമായി ചേർന്ന് നിർമ്മാതാവ് കെട്ടിട മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. അലഹബാദ് ഹൈക്കോടതിയുടെ വിധിയെ അനുകൂലിച്ചും എതിർത്തും നിരവധി ഹർജികളാണ് വീട് വാങ്ങുന്നവർ സുപ്രീം കോടതിയിൽ സമർപ്പിച്ചത്.

click me!