തീവ്രവാദ കേസല്ല, സാങ്കേതിക കാര്യങ്ങൾ പറഞ്ഞ് അർണബിന് ജാമ്യം നിഷേധിക്കാനാവില്ല: സുപ്രീം കോടതി

By Web TeamFirst Published Nov 11, 2020, 1:30 PM IST
Highlights

ജാമ്യാപേക്ഷ തള്ളിയ ബോംബെ ഹൈക്കോടതി വിധിക്കെതിരെ റിപ്പബ്ലിക് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി

മുംബൈ: അർണബ് ഗോസ്വാമിയുടേത് തീവ്രവാദ കേസല്ലെന്നും സാങ്കേതിക കാര്യങ്ങൾ പറഞ്ഞ് ജാമ്യം നിഷേധിക്കാനാകില്ലെന്നും സുപ്രീം കോടതി. പൗരന്മാരുടെ വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കാൻ ഇവിടെ മേൽക്കോടതിയുണ്ടെന്ന് സുപ്രീം കോടതി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വിശദമാക്കി. ജാമ്യാപേക്ഷ തള്ളിയ ബോംബെ ഹൈക്കോടതി വിധിക്കെതിരെ റിപ്പബ്ലിക് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. അര്‍ണബിന്‍റെ ചാനല്‍ കാണാറില്ലെന്നും കോടതി വിശദമാക്കി. ആശയങ്ങളില്‍ വ്യത്യാസമുണ്ടെങ്കിലും നിയമത്തിന് ആ വ്യത്യാസമില്ലെന്നും കോടതി വിശദമാക്കിയതായാണ് എന്‍ഡി ടി വി റിപ്പോര്‍ട്ട് ചെയ്യുന്നത്.  

ഇടക്കാല ജാമ്യം നല്‍കണമെന്ന അര്‍ണബ് ഗോസ്വാമിയുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. ജാമ്യാപേക്ഷയില്‍ നാല് ദിവസത്തിനകം തീരുമാനമെടുക്കാന്‍ സെഷന്‍സ് കോടതിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് അര്‍ണബ് സുപ്രീംകോടതിയെ സമീപിച്ചത്. അതിനിടെ അര്‍ണബിന്റെ ജാമ്യാപേക്ഷ അടിയന്തിരമായി സുപ്രീംകോടതി പരിഗണിക്കാന്‍ തീരുമാനിച്ചതിനെതിരെ സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ദുഷ്യന്ത് ദവേ സുപ്രീംകോടതി സെക്രട്ടറി ജനറലിന് കത്ത് നല്‍കിയിരുന്നു.

2018 ല്‍ ഇന്‍റീരിയര്‍ ഡിസൈനര്‍ അന്‍വയ് നായ്ക്  ആത്മഹത്യ ചെയ്തതിൽ പ്രേരണ കുറ്റം ചുമത്തിയാണ് അർണബിനെ അറസ്റ്റ് ചെയ്തത്. റിപ്പബ്ലിക് ടിവിയുടെ സ്റ്റുഡിയോ നിര്‍മ്മാണത്തിന് 83 ലക്ഷം രൂപ അര്‍ണബ് നല്‍കാനുണ്ടായിരുന്നുവെന്ന് നായിക്കിന്‍റെ ആത്മഹത്യ കുറിപ്പിലുണ്ടായിരുന്നു. തെളിവില്ലെന്ന കാരണം പറഞ്ഞ് കേസേന്വേഷണം ആലിബാഗ് പൊലീസ് അവസാനിപ്പിച്ചിരുന്നു. എന്നാല്‍ അന്‍വയ് നായിക്കിന്‍റെ ഭാര്യ അടുത്തിടെ നൽകിയ പുതിയ പരാതിയെ തുടര്‍ന്നാണ് കേസ് വീണ്ടും പൊലീസ് പൊടി തട്ടിയെടുത്തത്. 

click me!