യുക്രൈനിലെ ഒഡേസ തുറമുഖത്തിന് സമീപം ചരക്ക് കപ്പലിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ കാണാതായ രണ്ട് ഇന്ത്യൻ നാവികരെ കണ്ടെത്താൻ സുപ്രീംകോടതി വിദേശകാര്യമന്ത്രാലയത്തിന് നിർദേശം നൽകി.

ദില്ലി : യുക്രൈനിൽ ചരക്ക് കപ്പലിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ കാണാതായ ഇന്ത്യൻ നാവികരെ കണ്ടെത്തുന്നതിന് ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കണമെന്ന് വിദേശകാര്യമന്ത്രാലയത്തോട് സുപ്രീംകോടതി. യുക്രൈനിലേയും റൊമാനിയയിലെയും ഇന്ത്യൻ എംബസികൾക്കും കോടതി നിർദേശം നൽകി. സംഭവത്തിൽ പരസ്പരവിരുദ്ധമായ വിവരങ്ങളാണ് പുറത്തുവരുന്നതെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

ജൂലൈ 25നാണ് യുക്രൈനിലെ ഒഡേസ തുറമുഖത്തിന് സമീപത്ത് ചരക്ക് കപ്പലിന് നേരെ ഡ്രോൺ ആക്രമണമുണ്ടായത്. ഉത്തർപ്രദേശ് പ്രയാഗ്‌രാജ് സ്വദേശിയായ റാം ചന്ദ്ര ദുബെ (22), റായ്‌ബറേലി സ്വദേശിയായ ദീപക് കുമാർ ഗുപ്ത എന്നിവരെയാണ് ആക്രമണത്തെത്തുടർന്ന് കടലിൽ ചാടിയ ശേഷം കാണാതായത്. കപ്പലിലുണ്ടായിരുന്ന ആകെ 4 ഇന്ത്യൻ നാവികരിൽ രണ്ടുപേരെ ഉക്രെയ്ൻ നേവി സുരക്ഷിതമായി രക്ഷപെടുത്തിയിരുന്നു.