
ദില്ലി: പാകിസ്ഥാന്‍റെ പിടിയില്‍ കടുത്ത മാനസിക പീഡനം നേരിട്ടതായി ബിഎസ്എഫ് ജവാൻ പൂര്‍ണം കുമാര്‍ ഷാ. പാക് സൈനിക ഉദ്യോഗസ്ഥര്‍ ഉറങ്ങാന്‍ പോലും സമ്മതിക്കാതെ രാപകൽ വ്യത്യാസമില്ലാതെ ചോദ്യംചെയ്തു. അതിർത്തിയിലെ സേനാ വിന്യാസത്തെക്കുറിച്ച് ആയിരുന്നു ചോദ്യങ്ങളെന്നും പൂര്‍ണ ഷാ വെളിപ്പെടുത്തി. പാകിസ്ഥാനിലെ മൂന്ന് കേന്ദ്രങ്ങളിൽ വെച്ചായിയിരുന്നു മാനസിക പീഡനം. ഭൂരിഭാഗം സമയവും കണ്ണ് മൂടികെട്ടിയിരുന്നു. പാക് റേഞ്ചേഴ്സ് രാപകൽ വ്യത്യാസമില്ലാതെ ചോദ്യം ചെയ്തു. അതിർത്തിയിലെ സേനാ വിന്യാസത്തെക്കുറിച്ച് ആയിരുന്നു ചോദ്യങ്ങൾ. അതിർത്തി ഡ്യൂട്ടിയിൽ ഉള്ള ഉന്നത സൈനിക ഉദ്യോഗസ്ഥരെ കുറിച്ചും ചോദിച്ചു. ഇവരുടെ ഫോൺ നമ്പറുകളും ആവശ്യപ്പെട്ടു. പലപ്പോഴും ഉറങ്ങാൻ സമ്മതിച്ചില്ലെന്നും ബിഎസ്എഫ് ജവാൻ വെളിപ്പെടുത്തി.
പഗല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഏപ്രില്‍ 23നാണ് പഞ്ചാബിലെ ഫിറോസ് പൂരില്‍ വെച്ച് അതിര്‍ത്തി ഡ്യൂട്ടിയിലായിരുന്ന ബിഎസ്എഫ് ജവാന്‍ പൂര്‍ണം കുമാര്‍ ഷാ പാക് റേഞ്ചഴ്സിന്‍റെ പിടിയിലായത്. ഓപറേഷന്‍ സിന്ദൂറിനും വെടിനിര്‍ത്തലിനും ശേഷം നടന്ന ഡിജിഎംഒ തല ചര്‍ച്ചയിലെ ധാരണയനുസരിച്ച് 22 ദിവസങ്ങള്‍ക്ക് ശേഷം പി കെ ഷായെ പാകിസ്ഥാന്‍ മോചിപ്പിച്ചു. അട്ടാരി അതിര്‍ത്തി വഴി ഇന്ത്യയിലെത്തിയ ഷായുടെ മാനസിക ശാരീരിക പരിശോധന ബിഎസ്എഫ് കേന്ദ്രത്തില്‍ പുരോഗമിക്കുകയാണ്. പ്രോട്ടോകോള്‍ പ്രകാരമുളള മൊഴിയെടുപ്പിലാണ് പാക്കിസ്ഥാനില്‍ നേരിടേണ്ടിവന്ന കടുത്ത മാനസിക പീഡനത്തെക്കുറിച്ച് ഷാ വിവരിച്ചത്. പാകിസ്ഥാനിലെ മൂന്ന് കേന്ദ്രങ്ങളിൽ വെച്ചായിയിരുന്നു ചോദ്യം ചെയ്യലും മാനസിക പീഡനവുമെന്ന് ഷാ വെളിപ്പെടുത്തി. ഭൂരിഭാഗം സമയവും കണ്ണ് മൂടികെട്ടി. ഉറങ്ങാന്‍ സമ്മതിക്കാതെ രാവും പകലും സിവില്‍ വേഷത്തിലെത്തിയ സൈനികര്‍ ചോദ്യം ചെയ്തു. അതിര്‍ത്തിയിലെ സേനാ വിന്യാസത്തെക്കുറിച്ചായിരുന്നു പ്രധാന ചോദ്യങ്ങള്‍. അതിര്‍ത്തി ഡ്യൂട്ടിയില്‍ ഉള്ള സൈനിക ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങളും ഇവരുടെ ഫോണ്‍ നമ്പറുകളും ആവശ്യപ്പെട്ടെന്നും പൂര്‍ണം ഷാ പറഞ്ഞു.
പാകിസ്ഥാന്‍റെ പിടിയിലാകുമ്പോള്‍ ഷായുടെ പക്കല്‍ മൊബൈല്‍ ഫോണുണ്ടായിരുന്നില്ല. ശാരീരിക പീഡനങ്ങളുണ്ടായിരുന്നില്ലെങ്കിലും പ്രാഥമിക കൃത്യം നിര്‍വഹിക്കാന്‍ പലപ്പോഴും സമ്മതിച്ചിരുന്നില്ലെന്നും ഷാ മൊഴി നല്‍കി. മോചിതനായ ഷായ്ക്ക് വീട്ടുകാരുമായി ടെലിഫോണില്‍ സംസാരിക്കാന്‍ ബിഎസ്എഫ് അവസരം നല്‍കിയിരുന്നു. ഇപ്പോള്‍ പഞ്ചാബിലെ ബിഎസ്എഫ് കേന്ദ്രത്തിലാണ് ഷായുള്ളത്. പൂര്‍ണ ആരോഗ്യവനാണെന്ന് മെഡിക്കല്‍ പരിശോധന റിപ്പോര്‍ട്ട് ലഭിച്ചാലൂടന്‍ ഷായെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കുമെന്ന് ബിഎസ്എഫ് അറിയിച്ചു. പശ്ചിമ ബംഗാളിലെ ഹുബ്ലി സ്വദേശിയാണ് പൂര്‍ണം കുമാര്‍ ഷാ.