
ദില്ലി: 2021ന്‍റെ ആദ്യത്തോടെ കൊവിഡ് 19 നെതിരായ വാക്സിന്‍ എത്തിയേക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍. ലോക്സഭയുടെ വര്‍ഷകാല സമ്മേളനത്തിന് ഇടയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്രം കൊവിഡിനെതിരായ ദൈവത്തിന്‍റെ ഇടപെടലിന് വേണ്ടി കാത്തിരിക്കുകയല്ലെന്നും പരിഹാരം കണ്ടെത്താനുള്ള കഠിന പ്രയത്നത്തിലാണെന്നുമാണ് കേന്ദ്രമന്ത്രി പറഞ്ഞത്.
എപിഡെമിക് ഡിസീസസ് അമെന്‍ഡ്മെന്‍റ് ബില്‍ പാസാക്കിയതിന് പിന്നാലെയാണ് കേന്ദ്ര ആരോഗ്യമന്ത്രിയുടെ പരാമര്‍ശം. രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 55 ലക്ഷം പിന്നിട്ടിട്ടും കേന്ദ്രം ദൈവത്തിന്‍റെ ഇടപെടലിനായി കാക്കുകയാണെന്നായിരുന്നു പാര്‍ലമെന്‍റില്‍ ഉയര്‍ന്ന വിമര്‍ശനം. ജനുവരി 30നാണ് രാജ്യത്ത് ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 236 ദിവസങ്ങള്‍ പിന്നിട്ടപ്പോഴ്‍ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 55 ലക്ഷം കടന്നു.
ലക്ഷക്കണക്കിന് മുന്‍നിര പോരാളികളുടെ സഹായത്താല്‍ കേന്ദ്രം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം നടത്തുകയാണ്. കൊവിഡ് പ്രതിരോധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കാനും കേന്ദ്ര മന്ത്രി മറന്നില്ല. കൊവിഡ് പ്രതിരോധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേരായ അക്രമം ചെറുക്കുന്നതിനാണ് എപിഡെമിക് ഡിസീസസ് അമെന്‍ഡ്മെന്‍റ് ബില്‍ സഹായിക്കുക. ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം തടവ് ശിക്ഷ നല്‍കാനും ബില്ലില്‍ നിര്‍ദ്ദേശമുണ്ട്. അമ്പതിനായിരം മുതല്‍ രണ്ട് ലക്ഷം രൂപവരെയാണ് ഇത്തരം കേസുകളില്‍ പിഴയീടാക്കുക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam