
കൊല്‍ക്കത്ത: മതേതര സന്ദേശം ഉയര്‍പ്പിടിക്കാന്‍ ജഗന്നാഥ രഥയാത്രയുടെ ഉദ്ഘാടനത്തിന് നുസ്രത് ജഹാന്‍ എംപിയെ പ്രത്യേക അതിഥിയാക്കി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി. എല്ലാ മതങ്ങളേയും താന്‍ ഒരുപോലെ ബഹുമാനിക്കുന്നു എന്നാണ് ഇസ്ലാം മതവിശ്വാസിയായ നുസ്രത് ജഹാന്‍ രഥയാത്രയില്‍ പങ്കെടുത്ത ശേഷം പ്രതികരിച്ചത്. നേരത്തെ കുങ്കുമവും മംഗല്യസൂത്രവും ധരിച്ച് പാര്‍ലമെന്‍റിലെത്തിയതിന് നുസ്രത് ജഹാന്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.
കൊൽക്കത്തയിലെ ഇസ്കോണ്‍ ക്ഷേത്രത്തിലെ ജഗന്നാഥ രഥയാത്രയിലാണ് നുസ്രത് ശ്രദ്ധാകേന്ദ്രമായത്. എല്ലാ വർഷവും മുഖ്യമന്ത്രി മമത ബാനർജി ഉദ്ഘാടനം ചെയ്യാറുള്ള രഥയാത്രയാണിത്. ചടങ്ങിനോടനുബന്ധിച്ച് ആരതിയും പൂജയും നടത്തിയാണ് നുസ്രത് മടങ്ങിയത്. "ഇതിന് രാഷ്ട്രീയ മാനങ്ങൾ നൽകേണ്ട കാര്യമില്ല. ഞാനൊരു ഇസ്ലാം മതവിശ്വാസിയാണ്. വിശ്വാസം ഉള്ളിൽ നിന്നുണ്ടാവുന്നതാണ്." നുസ്രത് ജഹാന്‍ പറഞ്ഞു.
കുങ്കുമവും മംഗല്യസൂത്രവും അണിഞ്ഞാണ് നുസ്രത് ജഹാന്‍ വിവാഹശേഷം പാര്‍ലമെന്‍റിലെത്തിയത്. ഇത് ഇസ്ലാമിക ആചാരത്തിന് വിരുദ്ധമാണെന്നായിരുന്നു വിമര്‍ശകരുടെ ആരോപണം. ഇതരമതസ്ഥനെ വിവാഹം ചെയ്തതിനും ഇസ്ലാമിക ആചാരത്തിന് വിരുദ്ധമായി പെരുമാറിയതിനും നുസ്രത്തിനെതിരെ ബംഗാളിലെ ഇസ്ലാം പുരോഹിതര്‍ ഫത്വയും ഇറക്കി.താൻ എന്ത് ധരിക്കണമെന്ന് മറ്റുള്ളവരല്ല തീരുമാനിക്കേണ്ടതെന്നായിരുന്നു നുസ്രത് അന്ന് പ്രതികരിച്ചത്. നുസ്രത്തിനെ പിന്തുണച്ച് എംപിയും സിനിമാതാരവുമായ മിമി ചക്രവര്‍ത്തിയും രംഗത്തെത്തിയിരുന്നു.
.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam