
ഭുവനേശ്വർ: സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവത്തിനു പിന്നാലെ ഒഡീഷയിൽ രണ്ട് സമുദായങ്ങൾക്കിടയിൽ ഉണ്ടായ കലാപം രൂക്ഷമാകുന്നു. മാൽക്കാൻഗിരി ജില്ലയിലാണ് രണ്ട് സമുദായങ്ങൾക്കിടയിൽ സംഘർഷം ഉടലെടുത്തത്. സംഘർഷത്തിൽ ഇതുവരെ 163 വീടുകൾക്ക് കേടുപാടുകളുണ്ടായി. സംഘർഷത്തെ തുടർന്ന് പ്രദേശത്ത് ഇന്‍റർനെറ്റ് നിരോധിച്ചിരുന്നു. നിരോധനം 24 മണിക്കൂറുകൾകൂടി നീട്ടി. പ്രകോപനപരമായ വാർത്തകൾ പ്രചരിപ്പിക്കുന്നത് തടയാനാണ് നിരോധനം ഏർപ്പെടുത്തിയതെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു. ആഭ്യന്തര വകുപ്പ് ഉത്തരവിട്ട നിയന്ത്രണം വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്, എക്‌സ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾക്കും മറ്റ് സോഷ്യൽ മീഡിയകൾക്കും ഇന്റർനെറ്റ് വഴിയുള്ള മറ്റ് ഡാറ്റ സേവനങ്ങൾക്കും ബാധകമാണ്.
ഇക്കഴിഞ്ഞ വ്യാഴാഴ്‌ചയാണ് പൊറ്റേരു നദിയിൽ 51 കാരിയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയത്. തുടർന്നാണ് ഗ്രാമത്തിലെ രണ്ട് വിഭാഗങ്ങൾ ചേരി തിരിഞ്ഞ് സംഘർഷമുണ്ടായത്. യുവതി എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും ഇരു സമുദായങ്ങളും തമ്മിൽ നടന്ന ചർച്ചകൾക്ക് ശേഷം സ്ഥിതിഗതികൾ ഇപ്പോൾ സമാധാനപരമാണെന്നും മൽക്കാൻഗിരി ജില്ലാ കളക്ടർ വാർത്താ ഏജൻസിസായ എഎൻഐയോട് പറഞ്ഞു. കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബത്തിനു മുഖ്യമന്ത്രി മോഹൻ ചരൺ മാജി 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ക്രമസമാധാന പാലനത്തിനായി സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam