
ബംഗളൂരു: ബംഗളൂരുവിൽ ഇന്ന് മുതൽ രാത്രി കർഫ്യൂ (Bengaluru Night Curfew) നിലവിൽവരും. രാത്രി പത്ത് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് കര്‍ഫ്യൂ. ജനുവരി ആറ് വരെയാണ് രാത്രി കര്‍ഫ്യൂ ഏർപ്പെടുത്തിയിട്ടുള്ളത്. ഒമിക്രോൺ (Omicron) കണക്കിലെടുത്ത് പുതുവത്സരാഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയാണ് നടപടി. അടിയന്തര സർവ്വീസുകൾ അനുവദിക്കും. പൊതു ഇടങ്ങളില്‍ ആഘോഷങ്ങള്‍ക്കായി ആളുകള്‍ കൂട്ടം കൂടുന്നതിന് വിലക്കുണ്ട്. മാളുകള്‍, പബ്ബുകള്‍, റസ്റ്റോറന്‍റുകള്‍ എന്നിവടങ്ങളില്‍ അമ്പത് ശതമാനം പേരെ മാത്രം പ്രവേശിപ്പിക്കാനേ അനുമതിയുള്ളൂ.
അതേസമയം, കേരളത്തിൽ ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജനുവരി 30 മുതലാണ് കർശന നിയന്ത്രണങ്ങൾ ഉള്ളത്. 30 മുതൽ ജനുവരി രണ്ട് വരെയാണ് സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. പുതുവർഷാഘോഷങ്ങളുടെ സാഹചര്യം കൂടി കണക്കിലെടുത്താണ് തീരുമാനം. രാത്രി 10 മുതൽ രാവിലെ 5 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തുക. കടകൾ രാത്രി 10 മണിക്ക് അടയ്ക്കണം. അനാവശ്യ യാത്രകൾ പാടില്ല എന്നും നിർദ്ദേശമുണ്ട്. പുതുവത്സരാഘോഷങ്ങൾ ഡിസംബർ 31ന് രാത്രി 10ന് ശേഷം അനുവദിക്കുന്നതല്ല.
ബാറുകൾ, ക്ലബ്ബുകൾ, ഹോട്ടലുകൾ, റസ്‌റ്റോറന്റുകൾ, ഭക്ഷണശാലകൾ തുടങ്ങിയവയിലെ സീറ്റിങ് കപ്പാസിറ്റി അമ്പത് ശതമാനമായി തുടരുന്നതാണ്. പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വലിയ ആൾക്കൂട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുളള ബീച്ചുകൾ, ഷോപ്പിംഗ് മാളുകൾ, പബ്ലിക് പാർക്കുകൾ, തുടങ്ങിയ പ്രദേശങ്ങളിൽ ജില്ലാ കളക്ടർമാർ മതിയായ അളവിൽ പൊലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ സെക്ടറൽ മജിസ്‌ട്രേറ്റുകളെ വിന്യസിക്കും. കൂടുതൽ പൊലീസിനെ നിയന്ത്രണ പ്രവർത്തനങ്ങൾക്കായി വിന്യസിക്കും.
ഒമിക്രോണ്‍ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ രാജ്യതലസ്ഥാനത്തും ജാഗ്രത വർധിപ്പിച്ചിരുന്നു. ഒമിക്രോൺ ജാഗ്രതയുടെ പശ്ചാത്തലത്തില്‍ ദില്ലിയിൽ രാത്രി കർഫ്യൂ നിലവിലുണ്ട്. രാത്രി 11 മുതൽ പുലർച്ചെ 5 മണി വരെയാണ് കടുത്ത നിയന്ത്രണം. അയല്‍ സംസ്ഥാനങ്ങളായ ഹരിയാന, യുപി എന്നിവയ്ക്ക് പിന്നാലെയാണ് ദില്ലിയും രാത്രി നിയന്ത്രണം ഏര്‍പ്പെടുത്തിയത്.