
ഡെറാഡൂണ്‍: ഒമിക്രോണ്‍ (Omicron) ഭീതിയെത്തുടര്‍ന്ന് ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് (Uttarpradesh election) മാറ്റിവെക്കണമെന്ന ആവശ്യത്തില്‍ പ്രതികരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍( Chief election commissioner) . ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ഒന്നോ രണ്ടോ മാസത്തേക്ക് മാറ്റിവെക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് അപേക്ഷിച്ചതിന് പിന്നാലെയാണ് മറുപടിയുമായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്ര (Sushil Chandra) മറുപടിയുമായി രംഗത്തെത്തിയത്. അടുത്തയാഴ്ച ഉത്തര്‍പ്രദേശില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം തെരഞ്ഞെടുപ്പ് ഇപ്പോള്‍ നടത്തണോ വേണ്ടയോ എന്നതില്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന് ഡെറാഡൂണില്‍ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് അലഹാബാദ് ഹൈക്കോടതി തെരഞ്ഞെടുപ്പ് മാറ്റിവെക്കുന്നതിനെ കുറിച്ച് ആലോചിക്കണമെന്ന് ആവശ്യപ്പെട്ടത്.
''റാലികളും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളും നിര്‍ത്തിയില്ലെങ്കില്‍ ഫലം ഗുരുതരമാകും. രണ്ടാം തരംഗത്തേക്കാള്‍ മോശമായ സാഹചര്യമുണ്ടാകും. ജീവനുണ്ടെങ്കില്‍ മാത്രമേ നമുക്ക് ലോകമുണ്ടാകൂ''-ജസ്റ്റിസ് ശേഖര്‍ യാദവ് പറഞ്ഞു. സ്ത്രീകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും മാത്രമായി പോളിങ് ബൂത്തുകള്‍ സജ്ജമാക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. ഭിന്നശേഷിക്കാരെ വോട്ട് ചെയ്യാന്‍ സഹായിക്കുന്നതിനായി സന്നദ്ധ പ്രവര്‍ത്തകരെ നിയോഗിക്കും. വയോധികരായ ഭിന്നശേഷിക്കാര്‍ക്ക് പോസ്റ്റല്‍ വോട്ടും പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡ് സാഹചര്യത്തില്‍ വോട്ടിങ്ങിന്റെ സമയപരിധി കുറക്കും. ഓരോ ബൂത്തിലെയും വോട്ടര്‍മാരുടെ എണ്ണവും കുറക്കും. രാവിലെ എട്ടുമുതല്‍ വൈകീട്ട് ആറുവരെയായിരിക്കും വോട്ടിങ് സമയം. ബൂത്തില്‍ വോട്ടര്‍മാരുടെ എണ്ണം 1200 ആയി കുറക്കും.
ഉത്തര്‍പ്രദേശില്‍ പുതിയതായി 623 പോളിങ് ബൂത്തുകള്‍ സജ്ജമാക്കും. 11647 പോളിങ് ബൂത്തുകളായിരിക്കും ഉത്തര്‍പ്രദേശില്‍ ഉണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക അകലം, സാനിറ്റൈസര്‍, മാസ്‌ക് തുടങ്ങിയ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് മാത്രമേ തെരഞ്ഞെടുപ്പ് നടത്തൂവെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam