ഛത്തീസ്ഗഡിലെ ബിലാസ്പൂരിൽ ഫോൺ നമ്പർ ബ്ലോക്ക് ചെയ്തതിനെ തുടർന്ന് 22-കാരി കാമുകനെ വീട്ടിലെത്തി കുത്തിക്കൊന്നു. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 25-കാരനായ കാംത പ്രസാദ് സൂര്യവംശിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ റോഷ്നി എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ബിലാസ്പൂർ: ഛത്തീസ്ഗഡിലെ ബിലാസ്പൂരിൽ മൊബൈൽ ഫോൺ ബ്ലോക്ക് ചെയ്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ കാമുകനെ കൊലപ്പെടുത്തി യുവതി. 25 കാരനായ കാംത പ്രസാദ് സൂര്യവംശിയാണ് കൊല്ലപ്പെട്ടത്. 22 കാരിയായ റോഷ്നിയാണ് പ്രതി. ​ഹോട്ടൽ ജീവനക്കാരനായ സൂര്യവംശിയും റോഷ്നിയും ആറ് മാസം മുമ്പാണ് പരിചയപ്പെട്ടതും പ്രണയത്തിലാകുന്നതും. ഇൻസ്റ്റ​ഗ്രാം വഴിയാണ് ബന്ധം സ്ഥാപിച്ചത്. എന്നാൽ, കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി, കാംത റോഷ്‌നിയുമായി സംസാരിക്കുന്നതും സന്ദേശങ്ങൾ അയക്കുന്നതും അവസാനിപ്പിക്കുകയും നമ്പർ ബ്ലോക്ക് ചെയ്യുകയും ചെയ്തു.

മറ്റൊരു സ്ത്രീയെ കാണാൻ തുടങ്ങിയെന്ന് സംശയിച്ച്, കോപാകുലനായ റോഷ്‌നി ഒരു കത്തിയുമായി അയാളുടെ വീട്ടിലേക്ക് എത്തി. തുടർന്ന് നടന്ന തർക്കത്തിനിടെ കൈയിൽ കരുതിയ കത്തിയെടുത്ത് കുത്തുകയായിരുന്നു. കാംതയുടെ കൂടെ താമസിക്കുന്നയാൾ ബഹളം കേട്ട് ഓടിയെത്തിയപ്പോൾ രക്തം വാർന്ന് നിലത്ത് കിടക്കുന്നതാണ് കണ്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. യുവതിയെ അറസ്റ്റ് ചെയ്തതായും കൊലപാതകക്കുറ്റം ചുമത്തിയതായും പൊലീസ് ഉദ്യോഗസ്ഥൻ സുമ്മത് സാഹു പറഞ്ഞു. 

യുവതി മുറിയിലേക്ക് കത്തിയുമായി എത്തി അയാളുടെ ഫോൺ ആവശ്യപ്പെട്ടുവെന്നും വഴക്കിനിടയിൽ, അവൾ അയാളുടെ നെഞ്ചിൽ കുത്തിയെന്നും പൊലീസ് പറഞ്ഞു. ബിജെപി നേതാവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ രാജേഷ് സൂര്യവംശിയുടെ അനന്തരവനാണ് കൊല്ലപ്പെട്ട യുവാവെന്ന് എന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു. കാമുകനെ ഭയപ്പെടുത്താൻ വേണ്ടി മാത്രമാണ് കത്തി കൊണ്ടുവന്നതെന്നും പെട്ടെന്നുള്ള പ്രകോപനത്തെ തുടർന്നാണ് സംഭവമുണ്ടായതെന്നും യുവതി പൊലീസിനോട് പറഞ്ഞു.