Last Mann Ki Baat Of 2021 : അന്തരിച്ച ക്യാപ്റ്റൻ വരുൺസിംഗ് അയച്ച കത്ത് മൻ കി ബാത്തിൽ വായിച്ച് മോദി

By Web TeamFirst Published Dec 26, 2021, 1:27 PM IST
Highlights

ഉയരങ്ങളിലെത്തിയിട്ടും തന്റെ വേരുകൾ വരുൺ സിംഗ് മറന്നില്ല എന്നത് ഹൃദയത്തെ സ്പർശിച്ചുവെന്ന് പ്രധാനമന്ത്രി...

ദില്ലി: ഈ വർഷത്തെ അവസാന മൻ കി ബാത്തിൽ (Mann Ki Baat) ഊട്ടിയിലെ കൂനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ക്യാപ്റ്റൻ വരുൺ സിംഗിനെ (Varun Singh) അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി (Narendra Modi). അപകടത്തിൽ നിന്ന് രക്ഷപ്പെട്ട വരുൺ സിംഗ് ദിവസങ്ങൾക്ക് ശേഷം ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഓഗസ്റ്റിൽ ശൗര്യ ചക്ര സ്വീകരിച്ച വരുൺ സിങ് ശേഷം തന്റെ സ്‌കൂൾ പ്രിൻസിപ്പലിന് അയച്ച കത്ത് പ്രധാനമന്ത്രി മൻ കി ബാത്തിൽ വായിച്ചു. ഉയരങ്ങളിലെത്തിയിട്ടും തന്റെ വേരുകൾ വരുൺ സിംഗ് മറന്നില്ല എന്നത് ഹൃദയത്തെ സ്പർശിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. 

സംയുക്ത സേനാമേധാവി ബിപിൻ റാവത്ത് ഉൾപ്പെടെ മരിച്ച ഹെലികോപ്റ്റർ അപകടം നടന്നത് ഡിസംബർ എട്ടിനാണ്. അപകടത്തിൽപ്പെട്ട ഹെലികോപ്റ്ററി നിന്ന് ജീവനോടെ പുറത്തെടുത്ത വരുൺ സിംഗ് ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു രാജ്യം. എന്നാൽ പ്രതീക്ഷകൾക്ക് വിരാമമിട്ടുകൊണ്ട് ദിവസങ്ങൾക്കുള്ളിൽ അദ്ദേഹവും മരണത്തിന് കീഴടങ്ങി. ഹെലികോപ്ടർ അപകടത്തിൽ മരിച്ച ജനറൽ ബിപിൻ റാവത്തിനെയും പ്രധാനമന്ത്രി അനുസ്‍മരിച്ചു. ഭാരതത്തിന് വേണ്ടി പൊരുതിയ നിരവധി പേരുടെ ജീവൻ നഷ്ടമായെന്നും പ്രധാനമന്ത്രി മൻ കി ബാത്തിൽ പറഞ്ഞു. 


മൻ കി ബാത്തിലെ പ്രസക്ത ഭാഗങ്ങൾ 

'ഒമിക്രോണിനെതിരെ മുൻകരുതൽ'; വാക്സിനേഷൻ 140 കോടി ഡോസ് പിന്നിട്ടത് ഓരോ ഇന്ത്യാക്കാരൻറെയും വിജയം: മോദി

ഒമിക്രോൺ (Omicron) നേരിടാൻ എല്ലാ മുൻകരുതലും എടുത്തിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi). പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലെ (Man Ki Baat) ഈ വർഷത്തെ അവസാന എപ്പിസോഡിലാണ് ഒമിക്രോൺ മുൻകരുതലിനെക്കുറിച്ചും വാക്സിനേഷനേക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചത്. വാക്സീനേഷൻ 140 കോടി ഡോസ് പിന്നിട്ടത് ഓരോ ഇന്ത്യാക്കാരന്റെയും വിജയമാണ്. പ്രതിസന്ധി ഘട്ടത്തിൽ രാജ്യം ഒന്നിച്ച് നിന്നു. പുതുവർഷത്തിൽ കൂടുതൽ ഉത്തരവാദിത്തമുണ്ടെന്നും പ്രധാനമന്ത്രി മൻ കി ബാത്തിൽ പറഞ്ഞു പറഞ്ഞു.

അതേസമയം കൗമാരക്കാർക്കുള്ള കൊവിഡ് വാക്സീനിലും ബൂസ്റ്റർ ഡോസിലും മാർഗനിർദേശം ഇന്നിറങ്ങിയേക്കും. കുട്ടികൾക്ക് വാക്സീൻ നൽകി തുടങ്ങാനുള്ള തീരുമാനം ഇന്നലെ രാത്രി പത്ത് മണിയോടെയാണ് പ്രധാനമന്ത്രി അറിയിച്ചത്. അടുത്ത മാസം മൂന്നു മുതൽ ഇത് നൽകാനാണ് തീരുമാനം. എന്നാൽ ഏത് വാക്സീൻ ഉപയോഗിക്കും എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. കുട്ടികൾക്കുള്ള രണ്ട് വാക്സീനുകൾക്കാണ് ഇപ്പോൾ അനുമതി കിട്ടിയത്. ഒന്ന് സൈഡസ് കാഡില്ലയുടെ സൈകോവ് ഡി യാണ്. ഓഗസ്റ്റിൽ ഈ വാക്സീന് അടിയന്തര ഉപയോഗത്തിന് അനുവാദം നൽകിയതാണ്. മൂന്നു ഡോസ് കുത്തിവെപ്പിലൂടെയാണ് ഈ വാക്സീൻ നൽകേണ്ടത്. കമ്പനിയുമായി വിലയെക്കുറിച്ച് 
സർക്കാർ സംസാരിച്ച് ധാരണയിൽ എത്തിയിട്ടുണ്ട്.

രണ്ടാമത്തേത് ഭാരത് ബയോടെക്കിൻറെ കൊവാക്സിനാണ്. 12 വയസിന് മുകളിലുള്ളവർക്ക് ഇത് നൽകാൻ ഡിസിജിഐ അംഗീകാരം വെള്ളിയാഴ്ച്ച കിട്ടി. സീറം ഇൻസ്റ്റിറ്റ്യൂട്ടിട്ടിൻറെയും ജോൺസൺ ആൻറ് ജോൺസൻറെയും വാക്സീനുകൾക്കായുള്ള അപേക്ഷകളും സർക്കാരിന് നൽകിയിട്ടുണ്ട്. ഇന്ത്യയിലെ ജനസംഖ്യയിൽ നാലിലൊന്ന് 18 വയസിന് താഴെയുള്ളവരാണ്. ഇതിൽ 15നും18നും ഇടയിലുള്ളവർക്കാണ് ആദ്യ വാക്സീൻ നൽകുന്നത്. എല്ലാം കുട്ടികൾക്കും വാക്സീൻ നൽകാൻ ഒരു വർഷം എടുക്കാനാണ് സാധ്യത.

click me!