
ചെന്നൈ: തമിഴ്നാട്ടിലെ വിരുദുനഗർ ജില്ലയിൽ പടക്കശാലയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. വളയപ്പെട്ടിയിൽ പ്രവർത്തിച്ചിരുന്ന മുത്തുമീന ഫയർ വർക്സ് എന്ന പടക്കശാലയാണ് കത്തിനശിച്ചത്. പ്രദേശവാസി തന്നെയായ ജയരാമൻ എന്ന തൊഴിലാളിയാണ് മരിച്ചത്. 12 പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ശിവകാശി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരോധിത സ്ഫോടക വസ്തുക്കൾ പടക്കനിർമാണത്തിന് ഉപയോഗിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
തമിഴ്നാട്ടില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ; കോളേജ് ഫീസ് അടയ്ക്കാൻ വഴിയില്ലെന്ന് ആത്മഹത്യാകുറിപ്പ്
തമിഴ്നാട്ടിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. കളക്കാട് രാജലിംഗപുരത്തെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ് ജീവനൊടുക്കിയത്. വീടിനുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നു. കോളേജ് ഫീസ് അടയ്ക്കാൻ വഴിയില്ലെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. 24 മണിക്കൂറിനുള്ളില്‍ മൂന്നാമത്തെ വിദ്യാര്‍ത്ഥിയാണ് ആത്മഹത്യ ചെയ്യുന്നത്.
ഇന്ന് രാവിലെ ശിവഗംഗ കാരക്കുടി ചക്കോട്ടയിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയിരുന്നു. വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ശിവകാശിക്ക് സമീപം അയ്യംപെട്ടി ഗ്രാമത്തിലെ പ്ലസ് വൺ വിദ്യാർത്ഥി ഇന്നലെ വൈകുന്നേരം ജീവനൊടുക്കിയിരുന്നു. ഇതോടെ രണ്ടാഴ്ച്ചക്കുള്ളില്‍ തമിഴ്നാട്ടില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ എണ്ണം ആറായി. നാല് പെൺകുട്ടികളും ഒരു ആൺകുട്ടിയുമടക്കം അഞ്ച് ഹയർ സെക്കന്‍ററി വിദ്യാർത്ഥികളാണ് ഇതിന് മുന്നേ ആത്മഹത്യ ചെയ്തത്.
ഏത് സാഹചര്യത്തിലും ജീവൻ വെടിയുന്നതിനെപ്പറ്റി ചിന്തിക്കരുതെന്നും കുട്ടികളെ ശാരീരികമായോ മാനസികമായോ ലൈംഗികമായോ ഉപദ്രവിക്കുന്ന സംഭവങ്ങളിലെ പ്രതികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി എം കെസ്റ്റാലിൻ ഇന്നലെ പറഞ്ഞിരുന്നു. ആത്മഹത്യകൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ വകുപ്പും പൊലീസും വിവിധ ജില്ലാ അധികാരികളിൽ നിന്ന് റിപ്പോർട്ട് തേടി. സമ്മർദ്ദവും പ്രതിസന്ധികളും അനുഭവിക്കുന്ന കുട്ടികൾക്ക് പ്രത്യേക കൗൺസിലിംഗ് നൽകണമെന്ന് വിദ്യാഭ്യാസ വകുപ്പ് സ്കൂളുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.