
ബംഗ്ലൂരു: കർണാടകയിലും മഹാരാഷ്ട്രയിലും ഇന്ന് ഓരോ ഒമിക്രോൺ (Omicron) കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ 34 കാരനാണ് കർണാടകയിൽ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ മൂന്നാമത്തെ ഒമിക്രോൺ കേസാണ്. ഇയാൾക്ക് 5 പേരുമായി നേരിട്ടും 15 പേരുമായി അല്ലാതെയും സമ്പർക്കം ഉണ്ടായിട്ടുണ്ടെന്നാണ് കണ്ടെത്തൽ. അതിന്റെ അടിസ്ഥാനത്തിൽ
ഇവരുടെ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. രാജ്യത്ത് ആദ്യമായി ഒമിക്രോൺ കേസ് സ്ഥിരീകരിച്ചതും കർണാടയിലായിരുന്നു. ദക്ഷിണാഫ്രിക്കൻ സ്വദേശിക്കും ഒരു ഡോക്ടർക്കുമായിരുന്നു ആദ്യമായി ഒമിക്രോൺ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ നാഗ്പൂരിലെ 40 കാരനായ ഒരാൾക്കാണ് ഒമിക്രോൺ ബാധിച്ചത്. സംസ്ഥാനത്താകെ രോഗികളുടെ എണ്ണം 18 ആയി.
അതേ സമയം, ആന്ധ്രാപ്രദേശിലും ഛണ്ഡിഗഡിലും ഇന്ന് ഓരോത്തർക്ക് വീതം ഒമിക്രോൺ സ്ഥിരീകരിച്ചു. അയര്‍ലന്‍ഡ് സന്ദര്‍ശിച്ച് എത്തിയ 34 കാരനാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. നവംബര്‍ 27 നാണ് ഇയാള്‍ മുംബൈ വഴി വിശാഖപട്ടണം വിമാനത്താവളത്തില്‍ എത്തിയത്. കൊവിഡില്ലാ സര്‍ട്ടിഫിക്കറ്റുമായാണ് ഇയാള്‍ എത്തിയിരുന്നത്. വിശാഖപട്ടണത്ത് വച്ച് വീണ്ടും പരിശോധന നടത്തുമ്പോഴാണ് രോഗം സ്ഥിരീകരിക്കുന്നത്. പ്രത്യേക ലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. 34 കാരനുമായി സമ്പര്‍ക്കത്തില്‍ വന്നവരെ നിരീക്ഷണത്തിലാക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. അതേസമയം, വിദേശത്ത് നിന്ന് ആന്ധ്രയിലെത്തിയ പതിനഞ്ച് പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇറ്റലിയിൽ നിന്ന് ഛണ്ഡിഗഡിൽ വന്ന 20 വയസുകാരനിലാണ് ഒമിക്രോൺ കണ്ടെത്തിയത്. കഴിഞ്ഞ 22 നാണ് ഇയാൾ ഇന്ത്യയിലെത്തിയത്.