ഫെഡ് ബാങ്ക് കവർച്ച കേസിൽ ഒരാള്‍ കൂടി പിടിയില്‍, കവര്‍ച്ച നടത്തിയത് 15 മിനിറ്റുകൊണ്ടെന്ന് മുഖ്യപ്രതി

By Web TeamFirst Published Aug 16, 2022, 4:32 PM IST
Highlights

 പ്രതികൾക്ക് രക്ഷപ്പെടാൻ സൗകര്യം ഒരുക്കിയവരും സ്വർണ്ണ വിൽപ്പന നടത്താൻ സഹായിച്ചവരുമായി നാല് പേർ കൂടി കസ്റ്റഡിയിലുണ്ടെന്നാണ് വിവരം. 

ചെന്നൈ: അരുമ്പാക്കത്തെ ഫെഡ് ബാങ്ക് കവർച്ച കേസിൽ  ഒരു പ്രതി കൂടി പിടിയിലായി. മുഖ്യപ്രതി മുരുകന്‍റെ കൂട്ടാളി സൂര്യയാണ് ചെന്നൈയിൽ പിടിയിലായത്. ഇതോടെ  കേസിൽ അറസ്റ്റിൽ ആയവരുടെ എണ്ണം അഞ്ചായി.  പ്രതികൾക്ക് രക്ഷപ്പെടാൻ സൗകര്യം ഒരുക്കിയവരും സ്വർണം വിൽപന നടത്താൻ സഹായിച്ചവരുമായി നാല് പേർ കൂടി കസ്റ്റഡിയിലുണ്ടെന്നാണ് വിവരം. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കവർച്ചയുടെ വിശദാംശങ്ങൾ മുഖ്യപ്രതി മുരുകൻ പൊലീസിനോട് വിശദീകരിച്ചു. 

പതിനഞ്ച് മിനിറ്റുകൊണ്ടാണ് കവർച്ച നടത്തിയത്. മുഖ്യ ബാങ്കിലേക്ക് അപായ സന്ദേശം എത്താതിരിക്കാൻ ബാങ്കിലെ നെറ്റ് വർക്ക് കേബിളുകൾ മുറിച്ചതിന് ശേഷമായിരുന്നു കവർച്ച. ബാങ്കിലുണ്ടായിരുന്നവരുടെ മൊബൈൽ ഫോണുകൾ ആദ്യമേ കൈക്കലാക്കി. ഇവരെ കെട്ടിയിട്ടതിന് ശേഷം ശുചിമുറിയിൽ പൂട്ടിയിട്ടു. പിന്നീട് ലോക്കറിന്‍റെ താക്കോൽ എടുത്ത് കവർച്ച  നടത്തുകയായിരുന്നുവെന്നും മുരുകൻ പൊലീസിനോട് പറഞ്ഞു. ബാലാജി, ശക്തിവേൽ, സന്തോഷ്  എന്നിവരാണ് മുരുകനെ കൂടാതെ നേരത്തേ പിടിയിലായ പ്രതികൾ.

ദിവസങ്ങള്‍ക്ക് മുമ്പാമ് ചെന്നൈ നഗരഹൃദയത്തിൽ അണ്ണാ നഗറിനടുത്ത് അമ്പാക്കത്ത് വന്‍ പകൽക്കൊള്ള നടന്നത്. ഉച്ചതിരിഞ്ഞ് രണ്ടരയോടെ ഇരുചക്രവാഹനത്തിൽ എത്തിയ കൊള്ളസംഘം സെക്യൂരിറ്റി ജീവനക്കാരന് ശീതളപാനീയം നൽകി മയക്കിക്കിടത്തിയ ശേഷം മുഖംമൂടി ധരിച്ച് ബാങ്കിൽ കടക്കുകയായിരുന്നു. കവർച്ചാ സംഘത്തിൽ ഒരാൾ ബാങ്കിലെ കരാർ ജീവനക്കാരനായ മുരുകനാണെന്ന് നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു.

'ചട്ടപ്രകാരം എല്ലാ അനുമതികളും വാങ്ങിയിരുന്നു'; ലുലു മാളിനെതിരായ ഹർജികൾ തള്ളി സുപ്രീംകോടതി

ദില്ലി: തിരുവനന്തപുരം ലുലു മാളിനെതിരായ ഹർജികൾ സുപ്രീം കോടതി തള്ളി. പരിസ്ഥിതി ക്ലിയറൻസ് നൽകിയതിലും തീരരദേശ നിയമം ലംഘിച്ചുമാണ് തിരുവനന്തപുരം ലുലു മാൾ നിർമിച്ചതെന്ന് ആരോപിച്ചുള്ള ഹർജിയാണ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് തള്ളിയത്. വിവിധ ഘട്ടങ്ങളിൽ എല്ലാ അനുമതികളും മാളിന് ലഭിച്ചിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്‌ നീരീക്ഷിച്ചു.  

ആക്കുളം കായൽ, പാർവതി പുത്തനാർ കനാൽ എന്നിവയിൽ നിന്ന് ചട്ടപ്രകാരം പാലിക്കേണ്ട ദൂരം പാലിക്കാതെയാണ്  മാൾ നിർമിച്ചത് എന്നാണ് ഹർജിക്കാരന്‍റെ അഭിഭാഷകർ കോടതിയിൽ ഉന്നയിച്ചത്. മാള്‍ നിർമ്മാണത്തിന് ക്രമവിരുദ്ധമായാണ് അനുമതി നൽകിയതെന്നും ഹർജിക്കാരൻ കോടതിയിൽ പറഞ്ഞു. ഒന്നര ലക്ഷം ചതുരശ്ര മീറ്ററിൽ അധികം വലിപ്പമുള്ള നിർമാണങ്ങൾക്ക് അനുമതി നൽകാൻ സംസ്ഥാന പരിസ്ഥിതി അഘാത കമ്മിറ്റിക്ക് അനുവാദം ഇല്ലെന്നുള്ളതായിരുന്നു ഹര്‍ജിക്കാരന്‍റെ പ്രധാന വാദം.

ഇതിന് മുകളിലുള്ള നിർമ്മാണമാണ് ലുലു മാളിന്‍റേതെന്നും അതിനാൽ കേന്ദ്ര സർക്കാർ ആയിരുന്നു അനുമതി നൽകേണ്ടിയിരുന്നത് എന്നും ഹർജിക്കാർക്കാരൻ എം കെ സലീമിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ അരിജിത്ത് പ്രസാദും, അഭിഭാഷകൻ സുവിദത്ത് സുന്ദരവും വാദിച്ചു. എന്നാൽ, ഈ വാദങ്ങൾ തള്ളിയ കോടതി  ചട്ടപ്രകാരമം എല്ലാ അനുമതികളും മാൾ അധികൃതർ വാങ്ങിയിരുന്നുവെന്ന് നിരീക്ഷിച്ചു. ഇത്തരം  പൊതു താത്പര്യ ഹർജി വ്യവസായം അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ലുലു മാളിനായി  മുതിർന്ന അഭിഭാഷകരായ മുകുൾ റോത്തഗി, വി ഗിരി, അഭിഭാഷ്കൻ ഹാരിസ് ബീരാൻ എന്നിവരാണ് ഹാജരായത്.

click me!