
മുംബൈ: റിപബ്ലിക് ടിവി സ്ഥാപകനും എഡിറ്ററുമായ അര്‍ണാബ് ഗോസ്വാമിയെ ചോദ്യം ചെയ്ത 2 മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരില്‍ ഒരാള്‍ കൊവിഡ് 19 പോസിറ്റീവെന്ന് അഭിഭാഷകന്‍ ഹരീഷ് സാല്‍വെ. സുപ്രീം കോടതിയില്‍ നടന്ന വാദത്തിനിടയിലാണ് ഹരീഷ് സാല്‍വേ സുപ്രീം കോടതിയില്‍ ഇക്കാര്യം പറഞ്ഞത്. ഏപ്രില്‍ 28 ന് അര്‍ണാബ് ഗോസ്വാമിയെ 12മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. പാല്‍ഘറില്‍ നടന്ന ആള്‍ക്കൂട്ട കൊലപാതകത്തില്‍ നടത്തിയ വിദ്വേഷ പരാമര്‍ശങ്ങള്‍ക്കെതിരെ വന്ന പരാതിയിലും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരായും നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്നും ആയിരുന്നു ചോദ്യം ചെയ്യല്‍.
ഏപ്രില്‍ 14ന് ബാന്ദ്രയിലുണ്ടായ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നത്തില്‍ അര്‍ണാബിനെതിരായ എഫ്ഐആറിന്‍റെ സാധുതയേക്കുറിച്ച് ഹരീഷ് സാല്‍വേ സുപ്രീം കോടതിയില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചു. പാര്‍ഘര്‍ സംഭവത്തിലെ അര്‍ണാബിന്‍റെ പരാമര്‍ശത്തിലെ അന്വേഷണം സിബിഐയ്ക്ക് വിടണമെന്നും സാല്‍വേ ആവശ്യപ്പെട്ടു. വിവിധ സംസ്ഥാനങ്ങളിലാണ് സോണിയാ ഗാന്ധിക്കെതിരായ പരാമര്‍ശങ്ങളില്‍ കേസ് ഫയല്‍ ചെയ്തിട്ടുള്ളത്. മഹാരാഷ്ട്ര, തെലങ്കാന, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലായി ഫയല്‍ ചെയ്ത കേസുകള്‍ ഒരേ കോടതിയില്‍ കേള്‍ക്കണമെന്നും അര്‍ണാബിന് വേണ്ടി ഹരീസ് സാല്‍വേ ആവശ്യപ്പെട്ടതായി ദി ക്വിന്‍റ് റിപ്പോര്‍ട്ട്.
പൊലീസ് സ്റ്റേഷനില്‍ വിളിച്ച് വരുത്തി ചോദിച്ച ചോദ്യങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ചെയ്യാമായിരുന്നുവെന്നും അര്‍ണാബിന് വേണ്ടി ഹരീസ് സാല്‍വേ സുപ്രീം കോടതിയില്‍ പറഞ്ഞു. പാല്‍ഘര്‍ സംഭവത്തില്‍ ചോദ്യം ചെയ്യലിന് ഹാജരായി ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് ബാന്ദ്രയിലെ സംഭവത്തില്‍ വര്‍ഗീയ സ്പര്‍ദ്ധയുണര്‍ത്തിയെന്ന കേസ് അര്‍ണാബിനെതിരെ ഫയല്‍ ചെയ്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam