
ദില്ലി: സമാധാന സമിതിയോട് സഹകരിക്കില്ലെന്ന് മണിപ്പൂരിലെ കുക്കിവിഭാഗം. സമിതിയിൽ മുഖ്യമന്ത്രി ഇഷ്ടക്കാരെ കുത്തിനിറച്ചെന്നാരോപിച്ചാണ് കുക്കി വിഭാഗത്തിന്റെ ബഹിഷ്ക്കരണം. കേന്ദ്രം നേരിട്ട് നടത്തുന്ന സമാധാന ശ്രമങ്ങളോട് മാത്രമേ സഹകരിക്കുകയുള്ളൂവെന്നും കുക്കിവിഭാഗം പറയുന്നു.
അതേസമയം, മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം വീണ്ടും നീട്ടി. ഈമാസം 15 വരെയാണ് നീട്ടിയത്. മെയ് മൂന്നിന് കലാപമുണ്ടായത് മുതൽ സംസ്ഥാനത്ത് ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. മെയ് 31 ന് ഇന്റർനെറ്റ് നിരോധനം നീട്ടിവെച്ചിരുന്നു. മെയ് 3 മുതൽ സംസ്ഥാനത്ത് ഇന്റർനെറ്റ് നിരോധനം നിലനിൽക്കുന്നുണ്ട്. വ്യാജവാർത്തകൾ തടയാനാണ് നടപടിയെന്ന് അധികൃതർ വിശദീകരണം നൽകിയിരുന്നു.
മണിപ്പൂർ കലാപത്തിൽ സിബിഐ അന്വേഷണം നടന്നുവരികയാണ്. ഗൂഢാലോചനയുൾപ്പെടെയുള്ള കേസുകളാണ് സിബിഐ അന്വേഷിക്കുന്നത്. 6 കേസുകൾക്ക് പിന്നിലെ ഗൂഢാലോചനയും സിബിഐ അന്വേഷിക്കും. കൊൽക്കത്തയിൽ നിന്നുള്ള പ്രത്യേക സംഘത്തിൽ 10 ഉദ്യോഗസ്ഥരാണുള്ളത്. സർക്കാരിനെതിരെയുള്ള ഗൂഢാലോചനയാണ് അന്വേഷിക്കുന്നത്. മുഖ്യമന്ത്രി ബിരേൻസിംഗിനെതിരായ വികാരം ശക്തിപ്പെട്ടതോടെ വളരെ വിശദമായിത്തന്നെ അന്വേഷിക്കാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. അതേസമയം, കലാപ മേഖലകളിലേക്ക് കൂടുതൽ കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്.
മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം ജൂൺ 15 വരെ നീട്ടി; നിരോധനം നിലവിൽ വന്നത് മെയ് 3 മുതൽ
മണിപ്പൂരിൽ മാസങ്ങളായി നീണ്ടുനിൽക്കുന്ന കലാപത്തിന് ഇതുവരേയും ശമനമായിട്ടില്ല. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും മണിപ്പൂരിലെത്തി ചർച്ച നടത്തിയിരുന്നു. എന്നാൽ മൂന്ന് ദിവസം മണിപ്പൂരിൽ ചർച്ച നടത്തിയെങ്കിലും കലാപം ഇപ്പോഴും തുടരുകയാണ്. മുഖ്യമന്ത്രിക്കെതിരെ ഭരണപക്ഷ എംഎൽഎമാർ തന്നെ രംഗത്തുവന്ന സാഹചര്യത്തിലാണ് സിബിഐ അന്വേഷണമെന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തിയത്. കലാപം ഒടുങ്ങാത്ത സാഹചര്യം കേന്ദ്രസർക്കാരിന് വലിയ വെല്ലുവിളിയാണ് ഉണ്ടാക്കിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam