Ukraine Crisis : ഓപ്പറേഷൻ ​ഗം​ഗ തുടരുന്നു;കൂടുതൽ ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു;മലയാളികൾക്ക് സൗജന്യ യാത്ര

By Web TeamFirst Published Feb 27, 2022, 5:52 AM IST
Highlights

സുരക്ഷിതമായി ആയിരുന്നു അതിർത്തിയിലേക്കുള്ള യാത്രയെന്ന് യുക്രൈനിൽ നിന്നെത്തിയ സംഘം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. യുക്രൈനിൽ ഇപ്പോഴും കുടുങ്ങി കിടക്കുന്നവർ ദുരിതത്തിലാണ്. കിഴക്കൻ അതിർത്തി തുറന്ന് സംഘർഷ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് മറ്റുള്ളവരെ തിരികെ എത്തിക്കണമെന്നും വിദ്യാർഥികൾ കേന്ദ്ര മന്ത്രിമാരോട് ആവശ്യപ്പെട്ടു

ദില്ലി: യുദ്ധം തുടരുന്ന യുക്രൈനിൽ(Ukraine)   നിന്ന് ആശ്വാസ തീരമണഞ്ഞ് കൂടുതൽപേർ. കേന്ദ്ര സർക്കാരിന്റെ ഓപറേഷൻ ​ഗം​ഗ(operation ganga) വഴി യുക്രൈനിൽ നിന്നുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് (evacuation) തുടരുകയാണ്. റുമാനിയിൽ നിന്നുള്ള  രണ്ടാമത്തെ വിമാനം ഇന്ന് പുലർച്ചെയോടെ ദില്ലിയിലെത്തി. 29 മലയാളികൾ ഉൾപ്പെടുന്ന സംഘമാണ് ഇന്നെത്തിയത്. വിമാനത്താവളത്തിൽ  വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ എന്നിവർ ചേർന്നാണ് ഇവരെ സ്വീകരിച്ചത്.പിന്നീട് ഇവരെ കേരള ഹൗസിലേക്ക് മാറ്റി. 

ഇതിൽ മലയാളികളെ കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും ആണ് അയക്കുന്നത്.  16 പേർ വിമനത്താവളത്തിൽ നിന്ന് നേരെ കൊച്ചിയിലേക്ക്  പോകും. തിരിവനന്തപുരത്തേക്ക് ഉള്ളവർ വൈാകുന്നേരവും ദില്ലിയിൽ നിന്ന് യാത്ര തിരിക്കും. തിരികെ എത്തിയ മലയാളികളിൽ ഒരാൾ ദില്ലിയിലാണ് താമസം. മലയാളികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നാട്ടിലേക്ക്  സൗജന്യയാത്ര ഏര്‍പ്പടുത്തിയിട്ടുണ്ട്. തിരുവന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലാകും ഇവരെ എത്തിക്കുക.അതേസമയം യുക്രൈനിൽ നിന്ന് ദില്ലിയിലേക്കുള്ള അടുത്ത വിമാനം വൈകുമെന്ന് ദില്ലിയിലെ ഇഇഫർമേഷൻ ഓഫിസർ സിനി കെ തോമസ് പറഞ്ഞു. ഹംഗറിയിൽ നിന്നുള്ള വിമാനം ദില്ലിയിൽ രാവിലെ ഒമ്പതരയോടെ എത്തും..25 മലയാളി വിദ്യാർത്ഥികൾ ഇതിലുണ്ട്

സുരക്ഷിതമായി ആയിരുന്നു അതിർത്തിയിലേക്കുള്ള യാത്രയെന്ന് യുക്രൈനിൽ നിന്നെത്തിയ സംഘം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. യുക്രൈനിൽ ഇപ്പോഴും കുടുങ്ങി കിടക്കുന്നവർ ദുരിതത്തിലാണ്. കിഴക്കൻ അതിർത്തി തുറന്ന് സംഘർഷ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് മറ്റുള്ളവരെ തിരികെ എത്തിക്കണമെന്നും വിദ്യാർഥികൾ കേന്ദ്ര മന്ത്രിമാരോട് ആവശ്യപ്പെട്ടു. 

യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ഇന്നലെയാണ് കേന്ദ്ര സർക്കാർ ഓപ്പറേഷൻ ​ഗം​ഗക്ക് തുടക്കമിട്ടത്. യുക്രൈനിൽ നിന്ന് റൊമേനിയ അതിർത്തി കടന്ന മലയാളി വിദ്യാർത്ഥികൾ അടക്കമുള്ള സംഘത്തെയാണ് ആദ്യം ഇന്ത്യയിലെത്തിച്ചത്.  219  പേരുടെ ആദ്യ സംഘം മുംബൈയിലാണ് വിമാനമിറങ്ങിയത്.  ഈ സംഘത്തിൽ 27 പേർ മലയാളികളാണ് ഉണ്ടായിരുന്നത്. മുംബൈ മേയർ വിദ്യാർഥികളെ സ്വീകരിച്ചു. എല്ലാവരെയും തിരികെ എത്തിക്കും വരെ ദൗത്യം നിർത്തില്ലെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു. 

ഇന്ത്യൻ സമയം രാവിലെ 9.30 ഓടെയാണ് ആദ്യസംഘം റൊമേനിയ ബുക്കാറെസ്റ്റിലെ വിമാനത്താവളത്തിൽ എത്തിയത്. ഭക്ഷണവും വെള്ളവും ഇന്ത്യന്‍ എംബസി അധികൃതർ നല്‍കി.  റൊമാനിയൻ അംബാസഡർ രാഹുൽ ശ്രീവാസ്തവയാണ് ആദ്യ സംഘത്തെ യാത്രയാക്കിയത്. 

അതേസമയം യുക്രൈനിൽ പല ഭാ​ഗങ്ങളിലായി മലയാളികകൾ അടക്കമുള്ളവർ ബങ്കറുകളിലും മെട്രോകളിലും കഴിയുകയാണ്. പലർക്കും ഭക്ഷണം പോലും ലഭിക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്. ഇവരെ അടക്കം രക്ഷിക്കണമെന്ന് ഇന്ത്യൻ എംബസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സുരക്ഷിതമെന്ന് തോന്നുന്നയിടങ്ങളിൽ തൽക്കാലം തുടരണമെന്നും അതിർത്തികളിലേക്ക് മുന്നറിയിപ്പില്ലാതെ പോകരുതെന്നും എംബസി അറിയിച്ചിട്ടുണ്ട്.


 

click me!