
ദില്ലി: പാകിസ്ഥാന്‍റെ ആണവ കേന്ദ്രങ്ങളിലെ ഇന്ത്യൻ സൈന്യം ലക്ഷ്യമിട്ടിരുന്നോയെന്നും ആക്രമണം നടത്തിയോയെന്നുമുള്ള ചോദ്യത്തിന് വാര്‍ത്താസമ്മേളനത്തിൽ മറുപടി നൽകി സൈനിക ഉദ്യോഗസ്ഥര്‍. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യം വിശദീകരിച്ചും പാകിസ്ഥാനിലെ വിവിധ സ്ഥലങ്ങള്‍ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിന്‍റെ തെളിവുകള്‍ പുറത്തുവിട്ടുകൊണ്ടും നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ആണവ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട ചോദ്യവും ഉയര്‍ന്നത്. പാകിസ്ഥാന്‍റെ ആണവായുധ സ്റ്റോറേജ് കേന്ദ്രം എവിടെയാണെന്ന് ഇന്ത്യൻ സൈന്യമല്ല പറയേണ്ടതെന്നും അത് അറിയില്ലെന്നുമായിരുന്നു സൈന്യത്തിന്‍റെ മറുപടി.
കൊല്ലപ്പെട്ട ഭീകരരിൽ ചിലർ ജീവനോടെയുണ്ടെന്ന് പാക് പ്രചാരണം നടത്തുന്നുവെന്ന ചോദ്യത്തിന് സൈനിക ഉദ്യോഗസ്ഥര്‍ മറുപടി നൽകി. അവർ അവരുടെ ജനതയെ ആശയക്കുഴപ്പത്തിലാക്കാൻ ശ്രമിക്കുന്നതാകാമെന്നും നമ്മുടെ പോരാട്ടം പാക് സൈന്യത്തോടോ ജനങ്ങളോടോ അല്ല, നമ്മെ ആക്രമിക്കാൻ ശ്രമിക്കുന്ന തീവ്രവാദികളോടാണെന്നും മറ്റ് പ്രചാരണങ്ങളിൽ ഇന്ത്യൻ സൈന്യമല്ല അവരാണ് മറുപടി പറയണ്ടതെന്നും സൈനിക ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഓപ്പറേഷൻ സിന്ദൂരിലൂടെ തീവ്രവാദികള്‍ക്കെതിരായാണ് ഇന്ത്യയുടെ യുദ്ധം എന്ന് വ്യക്തമാക്കിയതാണെന്നും ഇതിൽ പാക് സൈന്യം ഇടപെടുകയാണ് ചെയ്തെന്നും ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഭീകരതക്കെതിരെയായിരുന്നു ഇന്ത്യയുടെ പോരാട്ടം. എന്നാൽ, പാക് സൈനികര്‍ ഭീകരര്‍ക്കൊപ്പം ചേര്‍ന്നു. പോരാട്ടം ഭീകരർക്കെതിരെ മാത്രമായിരുന്നു.
ഭീകരരർക്ക് ഒപ്പം നിൽക്കണമെന്നും അത് പാകിസ്ഥാനെതിരെയുള്ള യുദ്ധമാണെന്നും പാക് സൈന്യം തീരുമാനിച്ചു. ഇതോടെയാണ് ഇന്ത്യ പാക് സൈന്യത്തിന് ശക്തമായ മറുപടി നൽകിയത്. ഇന്ത്യ ആകാശ് സിസ്റ്റം അടക്കമുള്ളവ ഉപയോഗിച്ചു. പാകിസ്ഥാന്‍റെ ചൈനീസ് നിര്‍മിത മിസൈലുകള്‍ ലക്ഷ്യം കണ്ടില്ല. അവയുടെ അവശിഷ്ടം നമ്മുടെ കൈവശമുണ്ട്. തകര്‍ന്ന പാകിസ്ഥാൻ വിമാനങ്ങളുടെ ചിത്രങ്ങളും വാര്‍ത്താസമ്മേളനത്തിൽ സൈന്യം പുറത്തുവിട്ടു.എയർ മാർഷൽ എ കെ ഭാരത, ലഫ്റ്റ്നന്‍റ് ജനറൽ രാജീവ് ഖായ്,വൈസ് അഡ്മിറൽ എ എൻ പ്രമോദ്, മേജർ ജനറൽ എസ് എസ് ശാർദ എന്നിവരാണ് വാര്‍ത്താസമ്മേളനത്തിൽ പങ്കെടുത്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam