
ദില്ലി: പഹൽഗാം ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയിലാണ് ഇന്ത്യയുടെ ആദ്യത്തെ പ്രത്യാക്രമണം അർധരാത്രി ഉണ്ടായത്. ഭീകരരെ ഇല്ലാതാക്കുക എന്ന ലക്ഷ്യം മുൻനിർത്തിയുള്ളതായിരുന്നു ഇന്ത്യൻ സേനയുടെ നീക്കം. പാകിസ്ഥാനിൽ ഇരുപതോളം തീവ്രവാദ പരിശീലന കേന്ദ്രങ്ങൾ സജീവമാണെന്നാണ് ഇന്ത്യയുടെ ഇന്റലിജൻസ് റിപ്പോർട്ട്. അതിൽ തിരഞ്ഞെടുത്ത ഒൻപത് കേന്ദ്രങ്ങൾക്ക് നേരെയായിരുന്നു അർധരാത്രി സർജിക്കൽ സ്ട്രൈക്ക് നടത്തിയത്.
തിരിച്ചടിക്കാൻ ഈ ഒമ്പത് കേന്ദ്രങ്ങൾ തിരഞ്ഞെടുക്കാൻ കൃത്യമായ കാരണങ്ങളുണ്ട്. ബഹവൻപൂരിലെ മർകസ് സുബ്ഹാൻ അള്ളാ എന്ന കേന്ദ്രമാണ് ഒന്ന്. ബഹവൽപുരിലെ ജെയ്‌ഷെ മുഹമ്മദ് ആസ്ഥാനം. 15 ഏക്കർ ക്യാമ്പസിൽ തീവ്രവാദ പരിശീലന കേന്ദ്രവും ജെയ്‌ഷെ സ്ഥാപകനും കൊടും ഭീകരനുമായ മൗലാന മസൂദ് അസ്ഹറിന്റെ വസതിയും ഇവിടെയാണ്. 2001 ലെ പാർലമെന്റ് ആക്രമണത്തിലും 2019 ലെ പുൽവാമ ആക്രമണത്തിലും ജെയ്ഷയ്ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവിടെ നടത്തിയ ആക്രമണത്തിൽ മസൂദ് അസ്ഹറിന്റെ 10 കുടുംബാംഗങ്ങളാണ് കൊല്ലപ്പെട്ടത്. ഇത് മസൂദിന് ലഭിച്ച കനത്ത തിരിച്ചടിയാണ്.
രണ്ടാമത്തെ കേന്ദ്രം ലഷ്കർ-ഇ-ത്വയ്ബ പരിശീലന കേന്ദ്രമായ മർകസ് ത്വയിബ. ലാഹോറിൽ നിന്ന് കിലോമീറ്ററുകൾ അകലെയുള്ള 200 ഏക്കർ ക്യാമ്പസാണിത്. മുംബൈ ഭീകരാക്രമണത്തിലെ പ്രധാനി അജ്മൽ കസബ് പരിശീലനം നേടിയത് ഈ കേന്ദ്രത്തിൽ നിന്നാണ്. മറ്റൊന്ന് മർകസ് അബാസ്. ജെയ്‌ഷെ മുഹമ്മദ് പരിശീലന കേന്ദ്രമാണിത്. സൂയിസൈഡ് ബോംബർമാരെ പരിശീലിപിക്കുന്നയിടമാണ്. 50 പേർക്ക് ഒരേ സമയം പരിശീലനം നേടാൻ ഇവിടെ സാധിക്കുമായിരുന്നു
നാലാമതായി മർകസ് റഹീൽ ശഹീദ്. ഹിസ്ബുൾ മുജാഹിദീൻ പരിശീലന കേന്ദ്രമായിരുന്നു ഇത്. ബോംബ് നിർമാണത്തിൽ പരിശീലനം നൽകുന്നയിടം. ഇവിടം നുഴഞ്ഞുകയറ്റക്കാരുടെ ഇടത്താവളം എന്ന് പറയാം. മറ്റൊരു കേന്ദ്രം സർജാൽ. ഇന്ത്യയിലേക്ക് കടക്കാൻ ഭീകരർ കേന്ദ്രീകരിക്കുന്ന പോയിന്റ്. രാജ്യാന്തര അതിർത്തിയുടെ സമീപത്തുള്ള ഇവിടം വഴിയാണ് പല ആക്രമണങ്ങളുടെയും ആസൂത്രകൻ ഇന്ത്യയിലേക്കു കടന്നത്. ആശുപത്രിയെ മറയാക്കിയാണ് ഇവിടെ തീവ്രവാദ പ്രവർത്തനം നടക്കുന്നത്. കൂടാതെ മർകസ് അഹ്‌ലെ ഹാദിത്ത്, മെഹ്മൂന ജോയ, ഹിസ്ബുൾ മുജാഹിദീൻ ശക്തികേന്ദ്രം തുടങ്ങിയ കൊടും ഭീകരരുള്ള ഒമ്പത് കേന്ദ്രങ്ങളെയാണ് ഇന്ത്യൻ സേന തകർത്ത് കളഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam