മത്സ്യബന്ധനവും വിൽപനയും ലോക്ക്ഡൗണിൽ നിന്നൊഴിവാക്കി

By Web TeamFirst Published Apr 10, 2020, 10:47 PM IST
Highlights

മത്സ്യബന്ധനം, മത്സ്യകൃഷി, മത്സ്യത്തിന്റെയും മത്സ്യോത്പന്നങ്ങളുടെയും വിൽപന എന്നിവയ്‌ക്കെല്ലാം ഇളവ് നൽകിയതായാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിൽ പറഞ്ഞിരിക്കുന്നത
 

ദില്ലി: മത്സ്യബന്ധന-വിതരണ മേഖലയെ ലോക്ക്ഡൗണിൽ നിന്ന് ഒഴിവാക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവ്. സാമൂഹ്യഅകലം പാലിക്കുന്നതുൾപ്പടെയുള്ള നിർദ്ദേശങ്ങൾക്കനുസരിച്ച് വേണം പ്രവർത്തിക്കാനെന്നും ഉത്തരവിൽ പറഞ്ഞിട്ടുണ്ട്.

മത്സ്യബന്ധനം, മത്സ്യകൃഷി, മത്സ്യത്തിന്റെയും മത്സ്യോത്പന്നങ്ങളുടെയും വിൽപന എന്നിവയ്‌ക്കെല്ലാം ഇളവ് നൽകിയതായാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിൽ പറഞ്ഞിരിക്കുന്നത്. അതേസമയം,  ഇളവുകളോടെ ലോക്ക്ഡൗണ്‍ നീട്ടാനാണ് സാധ്യതയെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ചൊവ്വാഴ്ചയാണ് 21 ദിവസത്തെ ലോക്ക്ഡൗണ്‍ അവസാനിക്കുക. രാജ്യത്തെ ലോക്ക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് ശനിയാഴ്ച മുഖ്യമന്ത്രിമാരുമായി നടക്കുന്ന കൂടിക്കാഴ്ചക്ക് ശേഷമായിരിക്കും തീരുമാനിക്കുക. ഇളവുകളോടെ ലോക്ക്ഡൗണ്‍ നീട്ടാനാണ് സാധ്യതയെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാത്ത അന്തര്‍സംസ്ഥാന യാത്രകള്‍ അനുവദിച്ചേക്കില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടേക്കുമെന്നും സൂചനയുണ്ട്. 

ലോക്ക്ഡൗണിനെ തുടര്‍ന്ന് സാമ്പത്തിക പ്രയാസങ്ങള്‍ നേരിടുന്നതിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിച്ച്, ഇളവുകള്‍ നല്‍കി അവശ്യമേഖലകളെ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചേക്കും. വ്യോമയാന മേഖല കടുത്ത നിയന്ത്രണത്തോടെ പുനരാരംഭിച്ചേക്കും. ഒരു സീറ്റ് ഇടവിട്ടായിരിക്കും ക്രമീകരണം നടത്തുക. ലോക്ക്ഡൗണ്‍ പൂര്‍ണമായി മാറ്റാനാകില്ലെന്ന് പാര്‍ട്ടി നേതാക്കളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രി സൂചിപ്പിച്ചിരുന്നു.

ലോക്ക്ഡൗണിന് ശേഷം വലിയ രീതിയില്‍ പെരുമാറ്റത്തിലും വ്യക്തിപരമായും മാറ്റമുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. മൂന്നാഴ്ചത്തെ ലോക്ക്ഡൗണ്‍ രോഗവ്യാപനത്തിന്റെ തോത് കുറച്ചെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദം. അതേസമയം, ലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നഷ്ടമായെന്നും സര്‍ക്കാര്‍ സമ്മതിക്കുന്നു.

Read Also: ലോകത്ത് കൊവിഡ് മരണം ഒരു ലക്ഷം കടന്നു; രോഗബാധിതരുടെ എണ്ണം 16 ലക്ഷത്തിനും മേലെ ...

 

click me!