
ദില്ലി: കോൺഗ്രസ് ലോക‍്‍സഭ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരിയുടെ 'രാഷ്ട്രപത്നി' പരാമർശത്തിൽ പ്രതിപക്ഷത്തും അതൃപ്തി. അധിർ രഞ്ജന് ജാഗ്രത കുറവുണ്ടായെന്നാണ് വിലയിരുത്തൽ. പ്രതിപക്ഷ പ്രതിഷേധത്തിൽ പ്രതിരോധത്തിലായ ഭരണപക്ഷത്തിന് അധിർ രഞ്ജൻ വടി കൊടുക്കുക ആയിരുന്നുവെന്നാണ് കോൺഗ്രസിന്റെയും പ്രതിപക്ഷത്തിന്റെയും വിലയിരുത്തൽ. വിലക്കയറ്റം, ജിഎസ്‍ടി വിഷയങ്ങളിലും സ്‍മൃതി ഇറാനിയുടെ മകളുടെ ബാർ കേസിലും പ്രതിരോധത്തിലായ ഭരണപക്ഷത്തിന് അപ്രതീക്ഷിതമായി കിട്ടിയ ആയുധമായിരുന്നു 'രാഷ്ട്രപത്നി' പരാമർശം.
അധിർ രഞ്ജൻ ചൗധരിയെ തള്ളിപ്പറഞ്ഞ് മുതിർന്ന കോൺഗ്രസ് നേതാവ് മനീഷ് തിവാരി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഭരണഘടനാ പദവികളിൽ ഇരിക്കുന്നവർ, സ്ത്രീയോ പുരുഷനോ, ആരുമാകട്ടെ അവർ ആദരവ് അർഹിക്കുന്നു എന്നാണ് മനീഷ് തിവാരി കുറിച്ചത്. അവരിരിക്കുന്ന പദവിയെ മാനിക്കണം. ലിംഗഭേദത്തിന്റെ ഭ്രമണ പഥത്തിൽ വഴിതെറ്റുന്നതിൽ അർത്ഥമില്ലെന്നായിരുന്നു മനീഷ് തിവാരിയുടെ വിമർശനം.
രാഷ്ട്രപതിയെ സ്മൃതി അപമാനിച്ചുവെന്ന് അധിർ രഞ്ജൻ ചൗധരി
കേന്ദ്രമന്ത്രി സ്‍മൃതി ഇറാനിക്കെതിരെ ലോക‍്‍സഭ സ്പീക്കർക്ക് അധിർ രഞ്ജൻ ചൗധരിയുടെ കത്ത്. രാഷ്ട്രപതിയെ സ്മൃതി അപമാനിച്ചുവെന്നാണ് ചൗധരിയുടെ ആരോപണം. ലോക‍്സഭയിലെ പ്രസംഗത്തിനിടെ, രാഷ്ട്രപതിയെ ദ്രൗപദി മുർമു എന്ന് മാത്രം വിളിച്ചുവെന്നാണ് കത്തിൽ ചൂണ്ടിക്കാണിക്കുന്നത്. ബഹുമതി പ്രയോഗങ്ങൾ സ്‍മൃതി പ്രയോഗിച്ചില്ല. കേന്ദ്രമന്ത്രിയുടെ വാക്കുകൾ രേഖകളിൽ നിന്ന് നീക്കണമെന്നും അധിർ രഞ്ജൻ ചൗധരി ആവശ്യപ്പെട്ടു. സോണിയാ ഗാന്ധിക്കെതിരായ പരാമർശങ്ങളും രേഖകളിൽ നിന്ന് ഒഴിവാക്കണമെന്ന് ചൗധരി കത്തിലൂടെ ആവശ്യപ്പെട്ടു.
'സംഭവിച്ചത് നാക്ക് പിഴ'; മാപ്പ് പറഞ്ഞ് അധിര്‍ രഞ്ജന്‍ ചൗധരി ദ്രൗപദി മുർമുവിന് കത്തയച്ചു
രാഷ്ട്രപതി ദ്രൗപദി മുർമുവിനെ രാഷ്ട്രപത്നിയെന്ന് വിശേഷിപ്പിച്ചതിന് മാപ്പ് പറഞ്ഞ് ലോക‍്‍സഭ പ്രതിപക്ഷ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി. നാക്ക് പിഴയാണ് സംഭവിച്ചതെന്ന് കാണിച്ച് അധിര്‍ രഞ്ജന്‍ ചൗധരി രാഷ്ട്രപതി ദ്രൗപദി മുർമുവിന് കത്തയച്ചു. പിഴവ് മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രഞ്ജന്‍ ചൗധരി കത്തില്‍ പറയുന്നുണ്ട്. അധിർ രഞ്ജന്‍ ചൗധരിവിനറെ വിവാദ പരാമര്‍ശത്തിനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. ഭരണഘടനാ പദവിയേയും, ദ്രൗപദി മുർമുവിന്‍റെ ആദിവാസി പാരമ്പര്യത്തെയും അപമാനിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവന്നാരോപിച്ച് മന്ത്രിമാരായ നിര്‍മല സീതാരാമനും സ്‍മൃതി ഇറാനിയും പാര്‍ലമെന്റില്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു.
ഇഡി നടപടിക്കെതിരെ പാര്‍ലമെന്റിലേക്ക് സംഘടിപ്പിച്ച മാര്‍ച്ചിനിടെ ഒരു ഹിന്ദി ചാനലിന് നല്‍കിയ പ്രതികരണത്തിലാണ് രാഷ്ട്രപതി ദ്രൗപദി മുർമുവിനെ അധിര്‍ രഞ്ജന്‍ ചൗധരി രാഷ്ട്രപത്നിയെന്ന് വിശേഷിപ്പിച്ചത്. ആദ്യം രാഷ്ട്രപതിയെന്ന് പറഞ്ഞത് തിരുത്തി രാഷ്ട്രപത്നി എല്ലാവര്‍ക്കുമുള്ളതാണെന്ന് അധിര്‍ രഞ്ജന്‍ പറയുകയായിരുന്നു.