ഇന്ധന വിലവര്‍ധന; ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി കെ മുരളീധരന്‍, രാജ്യസഭയിലും നോട്ടീസ്

Published : Mar 23, 2022, 09:28 AM ISTUpdated : Mar 23, 2022, 09:33 AM IST
ഇന്ധന വിലവര്‍ധന; ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി കെ മുരളീധരന്‍, രാജ്യസഭയിലും നോട്ടീസ്

Synopsis

കെ മുരളീധരൻ എംപിയാണ് ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. രാജ്യസഭയില്‍ കോൺഗ്രസ് എംപി ശക്തി സിങ് ഗോഹിലാണ് ചർച്ച ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. 

ദില്ലി: ഇന്ധന പാചക വാതക വില വർധനവ് വീണ്ടും പാർലമെന്‍റില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം (Opposition). ഇന്ധന വിലവര്‍ധനവില്‍ രാജ്യസഭയിലും ലോക്സഭയിലും അടിയന്തരപ്രമേയ നോട്ടീസ് നല്‍കി. കെ മുരളീധരൻ എംപിയാണ് (K Muraleedharan) ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. രാജ്യസഭയില്‍ കോൺഗ്രസ് എംപി ശക്തി സിങ് ഗോഹിലാണ് ചർച്ച ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. ഇന്ധന പാചക വാതക വില വർധനവ്  ഇന്നലെ ചർച്ച ചെയ്യണമെന്ന ആവശ്യം പ്രതിപക്ഷം ഉയർത്തിയെങ്കിലും തളളിയിരുന്നു. 

ഇന്ധന പാചകവാതക വില വര്‍ധനവിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തില്‍ ഇന്നലെ പാര്‍ലമെന്‍റ് സ്തംഭിച്ചിരുന്നു. ചര്‍ച്ച വേണമെന്ന ആവശ്യം സര്‍ക്കാര്‍ തള്ളിയതോടെ ലോക്സഭയില്‍ നിന്നും രാജ്യസഭയില്‍ നിന്നും പ്രതിപക്ഷം ഇറങ്ങിപോയി. പാര്‍ലമെന്‍റിന് പുറത്തും പ്രതിഷേധമിരമ്പി. ചര്‍ച്ചയാവശ്യപ്പെട്ട് നല്‍കിയ നോട്ടീസ്  തള്ളിയതോടെ കേരളത്തില്‍ നിന്നുള്ള പ്രതിപക്ഷ എംപിമാരടക്കം രാജ്യസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ബഹളത്തില്‍ നടപടികള്‍ സ്തംഭിച്ചു. അധിര്‍ രഞ്ജന്‍ ചൗധരിയാണ് ലോക്സഭയില്‍ വിഷയമുന്നയിച്ചത്. നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്ക് പിന്നാലെ വില വര്‍ധനയുണ്ടാകുമെന്ന ആശങ്ക യാഥാര്‍ത്ഥ്യമായെന്ന് അധിര്‍ രഞ്ജന്‍ പറഞ്ഞു. ഡിഎംകെ, ടിഎംസി, തുടങ്ങിയ കക്ഷികളും പ്രതിഷേധമുയര്‍ത്തി. അടിയന്തര പ്രമേയ നോട്ടീസുകള്‍ സ്പീക്കര്‍ തള്ളിയതോടെ ലോക്സഭയില്‍ നിന്നും പ്രതിപക്ഷം ഇറങ്ങി പോയി. 

ഇന്ന് പെട്രോളിന് 90 പൈസയുടെ വർധനവാണ് ഉണ്ടായത്. ഡീസൽ വിലയിൽ 84 പൈസ കൂടി. രണ്ട് ദിവസത്തിൽ പെട്രോളിന് കൂടിയത് ഒരു രൂപ 78 പൈസയും ഡീസലിന് കൂടിയത് 69 പൈസയുമാണ്. എണ്ണക്കമ്പനികള്‍ എല്ലാ ദിവസവും വില പുതുക്കി നിശ്ചയിക്കാന്‍ തുടങ്ങിയതോടെ വില വര്‍ധന ഇനി മിക്ക ദിവസവും ഉണ്ടാകാം. ഒറ്റയടിക്ക് വില കൂട്ടുന്നതിനു പകരം പതുക്കെ പതുക്കെ  വില ഉയര്‍ത്തുന്ന രീതിയാകും കമ്പനികള്‍ സ്വീകരിക്കുക. അതുകൊണ്ട് വരും ദിവസങ്ങളിലും  വില വര്‍ധന പ്രതീക്ഷിക്കാം. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് എണ്ണവില വര്‍ധന സര്‍ക്കാര്‍ മരവിപ്പിച്ച സമയത്ത് 82 ഡോളറിനരികെയായിരുന്നു ക്രൂഡ് ഓയിൽ വില. അതിപ്പോള്‍ 118 ഡോളറിനരികെയെത്തിയിട്ടുണ്ട്. അതു കൊണ്ട് വില പതുക്കെ കൂടാനാണ് സാധ്യത. ഇതോടെ എല്ലാ മേഖലയിലും വില ഉയരും. 

PREV
click me!

Recommended Stories

'ബാബറി മസ്ജിദ്' വിവാദത്തിൽ പുറത്താക്കിയ നേതാവിന്റെ ശപഥം, മമതയുടെ ഭരണം അവസാനിപ്പിക്കും, 'മുസ്ലീം വോട്ട് ബാങ്ക് അവസാനിക്കും'
കേന്ദ്രം കടുപ്പിച്ചു, 610 കോടി റീഫണ്ട് നൽകി ഇൻഡിഗോ! 3,000 ത്തോളം ലഗേജുകളും ഉടമകൾക്ക് കൈമാറി, പ്രതിസന്ധിയിൽ അയവ്