
ബംഗാൾ: പൊതുമുതൽ നശിപ്പിക്കുന്നവരെ വെടിവച്ച് കൊല്ലണമെന്ന് ബംഗാൾ ബിജെപി പ്രസിഡന്‍റ് ദിലീപ് ഘോഷ്. നാദിയ ജില്ലയിലെ ഒരു പൊതു പരിപാടിക്കിടെയായിരുന്നു സംസ്ഥാനത്തെ ബിജെപി അധ്യക്ഷന്‍റെ വിവാദ പരാമർശം. റെയിൽവേയുടെ മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളുടെയും വസ്തുവകകൾ നശിപ്പിച്ച പ്രക്ഷോഭകർക്കെതിരെ മമതയുടെ സർക്കാർ ലാത്തിച്ചാർജ്ജും വെടിവയ്പ്പും നടത്തണമെന്നാണ് ദിലീപ് ഘോഷിന്‍റെ നിർദ്ദേശം. പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുന്നവരെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ചെയ്യുന്നത് പോരെ വെടിവയ്ക്കണമെന്ന് ദിലീപ് ഘോഷ് പറഞ്ഞതായാണ് റിപ്പോർട്ട്.
പൊതുമുതൽ ആരുടെയും അച്ഛന്‍റെ വക അല്ല, അത് നികുതിദായകരുടെ പണം കൊണ്ട് നിർമ്മിച്ചതാണ്. ഇവിടെ വന്ന് ഞങ്ങളുടെ ഭക്ഷണവും കഴിച്ച് ഇവിടെ താമസിച്ച് പൊതുമുതൽ നശിപ്പിക്കാൻ ഇത് നിങ്ങളുടെ സമീന്ദാരിയല്ല, നിങ്ങളെ ലാത്തി കൊണ്ട് അടിക്കും, വെടിവയ്ക്കും ജയിലിലിടും ദിലീപ് ഘോഷ് പറഞ്ഞതായി വാർത്താ ഏജൻസ് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
തന്‍റെ വോട്ടർമാരായത് കൊണ്ടാണ് മമതാ ബാനർജി പൊതുമുതൽ നശിപ്പിച്ചവർക്കെതിരെ നടപടിയെടുക്കാത്തതെന്ന് ആരോപിച്ച ദിലീപ് ഘോഷ്, ഉത്തർപ്രദേശിലെയും ആസാമിലെയും കർണാടകയിലെയും ഞങ്ങളുടെ ( ബിജെപിയുടെ) സർക്കാർ പട്ടികളെ പോലെ വെടിവച്ചുവെന്നും അവകാശപ്പെട്ടു. ഇതാണ് ശരിയായ മാർഗമെന്നും ദിലീപ് ഘോഷ് കൂട്ടിച്ചേർത്തുവെന്നാണ് റിപ്പോർട്ട്.
പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ച് കൊണ്ടുള്ള ബിജെപിയുടെ റാലിയിൽ വച്ചായിരുന്നു ഈ വിവാദ പ്രസ്താവനയും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam