
പനാജി: അടുത്ത വർഷം നടക്കുന്ന ഗോവയിലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2024ൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസ് വിജയിക്കുമെന്ന് കോൺഗ്രസ് നേതാവ് പി ചിദംബരം. പനാജിയിൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിദംബരത്തിന്റെ നേതൃത്വത്തിലാണ് ഗോവയിൽ കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്.
ചരിത്രം പറയാം, ഗോവയിൽ ജയിച്ചാൽ ദില്ലിയും ജയിക്കും. 2007-ൽ ഗോവ നേടി 2009-ൽ ലോക്സഭാ തെരഞ്ഞെടുപ്പിലും വിജയിച്ചു. 2012-ൽ നമുക്ക് ഗോവ നഷ്ടപ്പെട്ടു. 2014ൽ നമ്മൾ ലോക്സഭയിലും തോറ്റു.2017ൽ നമ്മൾ പാർട്ടിയംഗങ്ങൾ വിജയിച്ചിട്ടും പക്ഷേ നിയമസഭാംഗങ്ങൾക്ക് ഗോവ നഷ്ടമായി.
ഇത്തവണ കോൺഗ്രസ് പാർട്ടി ആത്മവിശ്വാസത്തോടെയാണ് മുന്നോട്ട് പോകുന്നത്. 2022ൽ ഗോവയും 2024ൽ ദില്ലിയും പിടിക്കും. ചരിത്രം നമ്മുടേതാണ്. ഗോവയുടെ സുവര്‍ണ വര്‍ഷങ്ങള്‍ തിരികെവരും. വ്യവസായം, വിദ്യാഭ്യാസം, ഗതാഗതം തുടങ്ങിയ മേഖലകളിലെ മുന്‍കാല വികസനം ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
2017-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി 17 സീറ്റുകൾ നേടിയെങ്കിലും അടുത്ത ദിവസം പുലരുമ്പേഴേക്കും ബിജെപി സർക്കാറുണ്ടാക്കി അധികാരത്തിലേറിയിരുന്നു. സ്വതന്ത്രരേയും ചില പ്രാദേശിക പാർട്ടികളെയും ഒപ്പം നിർത്തിയ ബിജെപി കോൺഗ്രസ് എംഎൽഎമാരേയും തങ്ങളോടടുപ്പിച്ചു. നിലവിൽ നാല് കോൺഗ്രസ് എംഎൽമാർ മാത്രമാണ് ഗോവയിൽ കോൺഗ്രസിനുള്ളത്. ഇത് സൂചിപ്പിച്ചായിരുന്നു കോൺഗ്രസ് അംഗങ്ങൾ ജയിച്ചിട്ടും ഗോവ നഷ്ടപ്പെട്ടെന്ന് ചിദംബരം പറഞ്ഞത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam