ഇനി ' പിടി ഉഷ എം പി' , രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു, ഹിന്ദിയിലെ സത്യപ്രതിജ്ഞക്ക് മോദിയുടെ അഭിനന്ദനം

By Web TeamFirst Published Jul 20, 2022, 12:53 PM IST
Highlights

കേരളത്തിന് എയിംസ് അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോടഭ്യര്‍ത്ഥിച്ചു, സ്പോര്‍ട്സിന്‍റെ  വളര്‍ച്ചക്ക് എല്ലാ എംപിമാരോടും ഒപ്പം ചേര്‍ന്ന്  പ്രവര്‍ത്തിക്കുമെന്നും പിടി ഉഷ

പിടി ഉഷ(pt usha) രാജ്യസഭ എംപിയായി(rajyasabha mp) സത്യപ്രതിജ്ഞ ചെയ്തു (sworn in).പതിനൊന്ന് മണിക്ക് രാജ്യസഭ ചേര്‍ന്നയുടനെയായിരുന്നു ഉഷയുടെ സത്യപ്രതിജ്ഞ. ഹിന്ദിയിലാണ് സത്യവാചകം ചൊല്ലിയത്. സത്യപ്രതിജ്ഞക്ക് ശേഷം പിടി ഉഷ പ്രധാനമന്ത്രിയെ കണ്ടു. ഹിന്ദിയില്‍ പ്രതിജ്ഞ ചൊല്ലിയതിനെ മോദി അഭിനന്ദിച്ചെന്ന് പിടി ഉഷ പറഞ്ഞു. കൂടുതല്‍ പേര്‍ സംസാരിക്കുന്ന ഭാഷയായതിനാലാണ് ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്തതെന്ന് ഉഷ വിശദീകരിച്ചു. കേരളത്തിന് എയിംസ് അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോടഭ്യര്‍ത്ഥിച്ചെന്നും, സംസ്ഥാന വികസനത്തിനും, സ്പോര്‍ട്സിന്‍റെ  വളര്‍ച്ചക്കും എല്ലാ എംപിമാരോടും ഒപ്പം ചേര്‍ന്ന്  പ്രവര്‍ത്തിക്കുമെന്നും പിടി ഉഷ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ദില്ലിയിലെത്തിയ പിടി ഉഷ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.സുരേഷ് ഗോപിയുടെ കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് കേരളത്തിൽ നിന്നും പിടി ഉഷയെ ബിജെപി എംപിയായി നിയോഗിച്ചത്.കായിക താരം എന്ന നിലയിൽ രാഷ്ട്രപതി രാംനാഥ് ഗോവിന്ദാണ് പിടി ഉഷയെ എംപി ആയി ശുപാർശ ചെയ്തത്.സത്യപ്രതിജ്ഞ ചടങ്ങുകൾ കാണാൻ പിടിഷയുടെ കുടുംബവും പാർലമെന്റിൽ എത്തിയിരുന്നു.

കേരളത്തിന്‍റെ പയ്യോളി എക്സ്പ്രസ് എന്നറിയപ്പെടുന്ന പിടി ഉഷയുടെ രാജ്യസഭാംഗത്വം കേരളത്തിലെ കായിക രംഗത്തിനും വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം ടോക്കിയോ ഒളിംപിക്സില്‍ നീരജ് ചോപ്ര ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടുന്നതുവരെ ഇന്ത്യന്‍ അത്‌ലറ്റിക്‌സിനെ ഒറ്റപ്പേരിലേക്ക് ആറ്റിക്കുറുക്കേണ്ടിവന്നാല്‍ ഒരു മുഖചിത്രമേ ഉണ്ടായിരുന്നുള്ളു, പയ്യോളി എക്‌സ്‌പ്രസ് എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന പി ടി ഉഷയുടേത്. സെക്കന്‍ഡിന്‍റെ നൂറിലൊരു അംശത്തില്‍ ഒളിംപിക് മെഡല്‍ കൈവിട്ട ഉഷയുടെ നഷ്ടം രാജ്യത്തിന്‍റെ കണ്ണീരായിരുന്നു.

പയ്യോളി കടപ്പുറത്തുനിന്നാണ് ഉഷ ഓടിത്തുടങ്ങിയത്. പിന്നീട് ദേശീയ സ്‌കൂള്‍ കായികമേളകളില്‍ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ചു. 1979ല്‍ നാഗ്‌പൂരിലെ ദേശീയ സ്‌കൂള്‍ കായികമേളയും ഹൈദരാബാദിലെ ദേശീയ അത്‌ലറ്റിക് മീറ്റും വരവറിയിച്ച ഉഷ 100, 200 മീറ്ററുകളില്‍ സ്വന്തം റെക്കോര്‍ഡുകള്‍ പലതവണ തിരുത്തിക്കുറിച്ചു.

അതേസമയം, രാജ്യസഭാ എംപിയായി നാമനിർദേശം ചെയ്യപ്പെട്ടതിന് പിന്നാലെ  പി ടി ഉഷക്ക് നേരെ സിപിഎം നേതാവ് എളമരം കരീം ഒളിയമ്പെയ്തിരുന്നു. സംഘപരിവാറിന് ഹിതകരമായി പെരുമാറുന്നവര്‍ക്ക് പാരിതോഷികങ്ങള്‍ ലഭിക്കുന്ന സ്ഥിതിയുണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അയോധ്യ കേസില്‍ വിധി പുറപ്പെടുവിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ വിരമിച്ചതിന്റെ അടുത്തമാസം രാജ്യസഭാംഗമായി നാമനിര്‍ദേശം  ചെയ്യപ്പെട്ടു. ഇപ്പോള്‍ കേരളത്തില്‍നിന്ന് ഒരാളെ രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്തു. അതിന് തനിക്ക് യോഗ്യതയുണ്ടെന്ന് കുറച്ചുകാലമായി അവര്‍ തെളിയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഏഷ്യാഡ് യോഗ്യതയ്ക്കുപുറമേയുള്ള യോഗ്യതയാണു തെളിയിച്ചതെന്നും കരീം പറഞ്ഞു.

'പി ടി ഉഷക്ക് തന്നെക്കാൾ യോഗ്യത ഉണ്ടെടോ കരീമേ'; എളമരം കരീമിനെതിരെ സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് കുറിപ്പ്

'യോഗ്യതയുണ്ടെന്ന് കുറച്ചുകാലമായി തെളിയിച്ചുകൊണ്ടിരിക്കുന്നു'; പിടി ഉഷക്കെതിരെ ഒളിയമ്പെയ്ത് എളമരം കരീം

click me!