പാകിസ്ഥാനെതിരെ ജലയുദ്ധം; സിന്ധു നദീജല കരാർ മരവിപ്പിച്ച ഇന്ത്യയുടെ തീരുമാനം എങ്ങനെ നടപ്പിലാകും? അറിയേണ്ടതെല്ലാം

Published : Apr 27, 2025, 10:42 AM ISTUpdated : Apr 27, 2025, 10:54 AM IST
പാകിസ്ഥാനെതിരെ ജലയുദ്ധം; സിന്ധു നദീജല കരാർ മരവിപ്പിച്ച ഇന്ത്യയുടെ തീരുമാനം എങ്ങനെ നടപ്പിലാകും? അറിയേണ്ടതെല്ലാം

Synopsis

പഹൽഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് സിന്ധു നദീജല കരാര്‍ മരവിപ്പിച്ചുകൊണ്ട് പാകിസ്ഥാനെതിരെ ജലയുദ്ധമാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. പാകിസ്ഥാന് ഒരു തുള്ളി വെള്ളം പോലും കൊടുക്കില്ലെന്ന നിലപാട് നടപ്പിലാക്കാൻ ഹ്രസ്വ-ദീര്‍ഘകാല പദ്ധതികള്‍ ആവശ്യമാണ്. 

ഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പാകിസ്ഥാനത്തിരെ ഇന്ത്യ കടുത്ത നയതന്ത്ര നടപടികളാണ് സ്വീകരിക്കുന്നത്. ഇതിൽ തന്നെ സിന്ധു നദീ ജല കരാര്‍ മരവിപ്പിച്ച നടപടിയാണ് സുപ്രധാനം. ഇതിലൂടെ പാകിസ്ഥാനുമായി ജലയുദ്ധമാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. സിന്ധു നദിയുടെ ആറ് പോഷക നദികളിലെ ജലം എങ്ങനെ പങ്കിടണം എന്ന് നിർണയിക്കുന്ന സിന്ധു നദീജല കരാര്‍ മരവിപ്പിച്ച ഇന്ത്യയുടെ തീരുമാനം എങ്ങനെയാണ് നടപ്പാവുകയെന്നും അതിലൂടെ എന്തൊക്കെ ചെയ്യാനാകുമെന്നും എന്തൊക്കെയാണ് ഇന്ത്യയ്ക്ക് മുന്നിലെ വെല്ലുവിളികളൊന്നതും വിശദമായി അറിയാം. 

പടിഞ്ഞാറൻ നദികളായ ഝലം, ചെനാബ്, ഇൻഡസ് എന്നിവയിലെ വെള്ളം പാകിസ്ഥാനും കിഴക്കൻ ഭാഗത്തെ സത്ലജ്, ബ്യാസ്, രവി എന്നിവയിലെ അവകാശം പൂർണ്ണമായും ഇന്ത്യയ്ക്കുമെന്നതാണ് കരാര്‍. പാകിസ്ഥാന് അവകാശമുള്ള നദികളിലെ ജലം കൃഷിക്കും വൈദ്യുത പദ്ധതികൾക്കും ഉപയോഗിക്കാമെങ്കിലും വെള്ളത്തിന്‍റെ ഒഴുക്ക് തടയാനാവില്ല. പാകിസ്ഥാന്‍റെ അനുമതിയോടെയേ നദികൾക്ക് കുറുകെയുള്ള ഏതു പദ്ധതിയും നടപ്പാക്കാൻ കഴീയു. ഇതാണ് നിലവിലെ അവസ്ഥ. എന്നാൽ, കരാര്‍ മരവിപ്പിച്ചതോടെ ഇത് മാറുകയാണ്. പാകിസ്ഥാന് ഒരു തുള്ളി ജലം കൊടുക്കില്ലെന്നാണ് ഇപ്പോൾ ഇന്ത്യയുടെ പ്രഖ്യാപനം. 

ജലം കൊടുക്കാതിരിക്കാനുള്ള ഇന്ത്യയുടെ ഹ്രസ്വകാല പദ്ധതികൾ എന്തൊക്കെയായിരിക്കാം?

കരാർ പ്രകാരമുള്ള എല്ലാ നടപടികളും നിര്‍ത്തിവയ്ക്കുക. നദീജലത്തിന്‍റെയും ഒഴുക്കിന്‍റെയും അടക്കം ഹൈഡ്രോളിക് ഡേറ്റ നൽകുന്നത് നിര്‍ത്തി വയ്ക്കും. നദികൾക്ക് കുറുകെ ഇന്ത്യ നടത്തുന്ന എല്ലാ നിർമ്മാണ പ്രവർത്തനവും പാകിസ്ഥാനെ അറിയിക്കുന്നത് നിര്‍ത്തിവെയ്ക്കും. ജലവൈദ്യുത പദ്ധതികൾക്കുള്ള ഡാമുകളിൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർക്ക് പരിശോധനയ്ക്ക് അനുവാദം തടയും. ഡാമുകളിൽ അടിയുന്ന ഏക്കൽ നീക്കാനുള്ള ഷട്ടർ തുറക്കാനാവും. 
സംഭരണശേഷി ചെറുതായി ഉയർത്താനും ഇന്ത്യയ്ക്ക് പാകിസ്ഥാന്‍റെ അനുമതി ഇനി വേണ്ടിവരില്ല. കിഷൻഗംഗ, രത്ലെ, പദ്ധതികളിൽ ലോക ബാങ്ക് നടത്തുന്ന മധ്യസ്ഥതയിൽ നിന്ന് പിൻമാറാം. അസാധാരണ സാഹചര്യങ്ങളിൽ കരാറുകൾ വേണ്ടെന്ന് വയ്ക്കാം എന്ന വിയന്ന കൺവെൻഷൻ വ്യവസ്ഥ ചൂണ്ടിക്കാട്ടാം. 

നദീജലം പൂര്‍ണമായും ഉപയോഗിക്കാൻ ദീര്‍ഘകാല പദ്ധതികള്‍ വേണം

ഈ ഹ്രസ്വകാല പദ്ധതികൾ കാരണം പാകിസ്ഥാനിലേക്ക് ജലം ഒഴുകുന്നത് പത്തു ശതമാനം വരെ നിയന്ത്രിക്കാനേ കഴിയൂ. പത്തുകൊല്ലമെങ്കിലും എടുത്തുള്ള ദീർഘകാല പദ്ധതികൾ വഴിയേ പൂർണമായും നദീജലം ഇന്ത്യയ്ക്ക് ഉപയോഗിക്കാനാകൂ.  കൂടുതൽ ഡാമുകളും തടയണകളും നിർമ്മിക്കുക, നിലവിലെ പദ്ധതികളുടെ ഡിസൈനുകളിൽ മാറ്റം വരുത്തി സംഭരണശേഷി ഉയർത്തുക, ജലം വഴിതിരിച്ചു വിടാനുളള കനാലുകളുടെ നിർമ്മാണം എന്നിങ്ങനെയുള്ള ദീർഘകാല പദ്ധതികൾ നടപ്പാക്കേണ്ടിവരും. 

പാകിസ്ഥാന് എന്തൊക്കെ ചെയ്യാം? 

ഇന്ത്യ കരാറിൽ നിന്ന് പിൻമാറിയതിനെതിരെ ലോക ബാങ്കിനെ സമീപിക്കാം. ലോകബാങ്ക് ഇടപെടലും യുഎൻ ഇടപെടലും പാകിസ്ഥാന് ആവശ്യപ്പെടാം. പെർമനൻറ് കോർട്ട് ഓഫ് ആർബിട്രേഷനിൽ ഹർജി നല്കാം. ഇന്ത്യ ഇതൊന്നും അംഗീകരിച്ചില്ലെങ്കിൽ നയതന്ത്ര ബന്ധം പൂർണ്ണമായും അവസാനിപ്പിക്കാം.

ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിൽ കിടന്ന യുവതിയോട് അതിക്രമം; തിരുവനന്തപുരം മെഡിക്കൽ കോളേജ് ജീവനക്കാരൻ അറസ്റ്റിൽ

PREV
Read more Articles on
click me!

Recommended Stories

വിറപ്പിച്ച് ചെള്ളുപനി; മൂന്ന് പേർ കൂടി മരിച്ചതോടെ മരണസംഖ്യ എട്ടായി; പ്രതിരോധ മരുന്നുകൾ ശേഖരിച്ച് ആന്ധ്രപ്രദേശ് സർക്കാർ
കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചു ,വന്ദേമാതരത്തെ ഗാന്ധിജി ദേശീയ ഗീതമായി കണ്ടു,ലീഗിൻ്റെ സമ്മർദ്ദത്തിന് വഴങ്ങി നെഹ്റു അത് വെട്ടിമുറിച്ചുവെന്ന് മോദി