
ദില്ലി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ശക്തമായ താക്കീതുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പഹല്‍ഗാം ഭീകരാക്രമണം രാജ്യത്തിന്‍റെ ആത്മാവിനേറ്റ മുറിവാണെന്നും ഈ ഭീകരാക്രമണം നടത്തിയവർക്കും ഗൂഢാലോചന നടത്തിയവർക്കും കടുത്ത ശിക്ഷ കിട്ടുമെന്നും നരേന്ദ്രമോദി പറഞ്ഞു. അവർക്ക് സങ്കല്പിക്കാൻ പോലും കഴിയാത്ത തിരിച്ചടി നൽകുമെന്നാണ് നരേന്ദ്രമോദിയുടെ മുന്നറിയിപ്പ്. ബിഹാറിലെ മധുബനിയിൽ ദേശീയ പഞ്ചായത്തീരാജ് ദിനാഘോഷത്തിലാണ് മോദിയുടെ മുന്നറിയിപ്പ്.
ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവർക്ക് മൗനപ്രാർത്ഥനയിലൂടെ ആദരം അർപ്പിച്ച ശേഷമായിരുന്നു മോദിയുടെ ശക്തമായ പ്രതികരണം. ഭീകരര്‍ എവിടെപ്പോയി ഒളിച്ചാലും വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി ആവർത്തിക്കുന്നു. കശ്മീരിൽ നിരപരാധികളുടെ ജീവനെടുത്തവർക്ക് സങ്കൽപ്പിക്കാൻ കഴിയാത്ത ശിക്ഷ നൽകുമെന്ന് മോദി പറഞ്ഞു. ഇന്ത്യ ഒറ്റക്കെട്ടായി ആക്രമണത്തിൽ രോഷം പ്രകടപ്പിക്കുകയാണ്. ബാക്കിയുള്ള ഭീകരവാദികളെ കൂടി മണ്ണിൽ മൂടാൻ സമയമായിയെന്നും പ്രധാനമന്ത്രി പ്രതികരിച്ചു. തീവ്രവാദികളെയും പിന്തുണയ്ക്കുന്നവരെയും ഇന്ത്യ പിന്തുടർന്ന് ശിക്ഷിക്കും. ഇന്ത്യയുടെ ആത്മാവിനെ തകർക്കാൻ ഒരിക്കലും തീവ്രവാദത്തിന് കഴിയില്ല. തീവ്രവാദത്തിന് ശിക്ഷ ഉറപ്പാണ്. നീതി നടപ്പായെന്ന് ഉറപ്പാക്കാൻ എല്ലാ ശ്രമവും നടത്തും. ഈ ലക്ഷ്യത്തിനായി രാജ്യം ഒറ്റക്കെട്ടാണ്. മനുഷ്യത്വത്തിൽ വിശ്വസിക്കുന്ന എല്ലാവരും നമ്മോടൊപ്പമാണ്. 140 കോടി ഭാരതീയരുടെ നിശ്ചയദാർഢ്യം മാത്രം മതി, തീവ്രവാദികളുടെ തലതൊട്ടപ്പന്മാരുടെ നട്ടെല്ല് തകർക്കാമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യക്കാരുടെ നിശ്ചയ ദാര്‍ഢ്യം ഒന്നുമാത്രം മതി തീവ്രവാദികളുടെ തലതൊട്ടപ്പന്മാരുടെ നട്ടെല്ല് തകര്‍ക്കാനെന്നാണ് പ്രധാനമന്ത്രി തുറന്നടിച്ചത്. ഓരോ തീവ്രവാദിയേയും തേടി കണ്ടെത്തി ശിക്ഷിക്കും. നീതി നടപ്പായെന്ന് ഉറപ്പ് വരുത്തും. കടുത്ത നടപടി ഉറപ്പാണെന്ന് തന്നെയാണ് പ്രധാനമമന്ത്രി പറഞ്ഞു വച്ചത്. പാകിസ്ഥാനെതിരെ നയതന്ത്ര തലത്തില്‍ നടപടി കടുപ്പിച്ചതിന് പിന്നാലെ ബിഹാറില്‍ നടന്ന പൊതു പരിപാടിയിലാണ് നരേന്ദ്രമോദി നയം വ്യക്തമാക്കിയത്. ഇനിയങ്ങോട്ടുള്ള സമീപനമെന്തായിരിക്കുമെന്ന ആകാംക്ഷക്കിടെയാണ് ഒട്ടും മയം പ്രതീക്ഷിക്കേണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞുവെച്ചത്.
ഇന്ത്യയുടെ കൂടെ നില്‍ക്കുന്ന എല്ലാ രാജ്യങ്ങൾക്കും പ്രധാനമന്ത്രി നന്ദി അറിയിച്ചു. മനുഷ്യത്വത്തിൽ വിശ്വസിക്കുന്ന എല്ലാവരും ഇന്ത്യയുടെ കൂടെ നില്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസംഗത്തില്‍ പാകിസ്ഥാനെ പ്രധാമന്ത്രി പരോക്ഷമായി പരാമര്‍ശിച്ചു. ഭീകരതയ്ക്ക് പിന്തുണ നല്‍കുന്നവരെയും ശിക്ഷിക്കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം