അതിർത്തിയിൽ പ്രകോപനം തുടർന്ന് പാകിസ്ഥാൻ; 3 നാട്ടുകാര്‍ മരിച്ചു

By Web TeamFirst Published Mar 2, 2019, 6:37 AM IST
Highlights

ജമ്മു കശ്മീരും നിയന്ത്രണരേഖയും അശാന്തം. കുപ് വാരയിലെ ഹന്ദ് വാരയിലാണ് സുരക്ഷാ സേനാംഗങ്ങള്‍ കൊല്ലപ്പെട്ടത്

ശ്രീനഗര്‍: പൂഞ്ചിൽ പാക്ക് സേന നടത്തിയ ഷെല്ലാക്രമണത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ഹന്ദ്‍വാരയിൽ സൈന്യുവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിൽ സിആര്‍പിഎഫ് ഇന്‍സ്പെക്ടര്‍ അടക്കം അഞ്ചു സുരക്ഷാ സേനാംഗങ്ങളും ഒരു നാട്ടുകാരനും കൊല്ലപ്പെട്ടു. രണ്ടു തീവ്രവാദികളെ സുരക്ഷാ സേന വധിച്ചു.

ജമ്മു കശ്മീരും നിയന്ത്രണരേഖയും അശാന്തം. കുപ്വാരയിലെ ഹന്ദ് വാരയിലാണ് സുരക്ഷാ സേനാംഗങ്ങള്‍ കൊല്ലപ്പെട്ടത്. ജയ്ഷെ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന് വിവരത്തിന്‍റെ അടിസ്ഥാനത്തിൽ സുരക്ഷാസേന ഇവിടെയെത്തുകയായിരുന്നു. സേനയ്ക്കു നേരെ ഭീകരര്‍ വെടിയുതിര്‍ത്തു. മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിന് ഒടുവിൽ ഭീകരരെ മുഴുവൻ വകവരുത്തിയെന്ന ധാരണയിൽ മൃതദേഹം കണ്ടെടുക്കാനായി സേന തിരിച്ചിൽ തുടങ്ങി. 

ഇതിനിടെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിൽ ഒളിച്ചിരുന്ന തീവ്രവാദി സേനയ്ക്കു നേരെ തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവയ്പ്പില്‍ ഒന്‍പതു ജവാൻമാര്‍ക്ക് പരിക്കേറ്റു. ഭീകരര്‍ക്കെതിരെ നടപടിയെ തടയാനെത്തിയ ഒരു സംഘം നാട്ടുകാര്‍ സുരക്ഷാ സേനയ്ക്കു നേരെ ആക്രമണം അഴിച്ചു വിട്ടു. ഇതേ തുടര്‍ന്നാണ് ഇവര്‍ക്കു നേരെ സേന വെടിയുതിര്‍ത്തത്. 

പത്ത് നാട്ടുകാര്‍ക്ക് വെടിവെയ്പ്പില്‍ പരിക്കേറ്റു. പാക്ക് സേന നിയന്ത്രണ രേഖയിൽ പ്രകോപനം തുടരുകയാണ്. ഉറി മേഖലയിൽ നടത്തിയ വെടിവയ്പിൽ ഏഴു നാട്ടുകാര്‍ക്ക് പരിക്കേറ്റു. നൗഷേര, കൃഷ്ണ ഘട്ടി , ബാലാക്കോട്ട് , മെന്ദാര്‍ എന്നിവിടങ്ങളിലാണ് പാക്കിസ്ഥാന്‍ വെടിവയ്പും ഷെല്ലാക്രണമണവും നടത്തിയത്. ഇന്ത്യ സേന ശക്തമായി തിരിച്ചടിച്ചു. 

പഞ്ചാബിലെ ഫിറോസ് പൂരിൽ സൈനികഔട്ട് പോസ്റ്റിന്‍റെ ചിത്രമെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് പാക് ചാരനെ ബിഎസ്എഫ് പിടികൂടിയത്. മൊറാദാബാദ് സ്വദേശി  മുഹമ്മദ് ഷാരൂഖ് ആണ് പിടിയിലായത്. ഇയാളില്‍ നിന്നും നിന്ന് പാകിസ്ഥാന സിം  കാര്‍ഡുള്ള മൊബൈൽ ഫോണ്‍ ബിഎസ്എഫ്  കണ്ടെടുത്തു.
 

click me!