പാകിസ്ഥാന് പ്രശ്നങ്ങള്‍ ഏറെ; ഇന്ത്യയ്ക്കെതിരെ നീക്കങ്ങള്‍ ഒന്നും നടക്കില്ല

By Web TeamFirst Published Feb 26, 2019, 8:39 PM IST
Highlights

 ചൈനയുടെ പ്രതികരണവും കൂട്ടിവായിക്കണം. ഇന്ത്യയും പാകിസ്ഥാനും ഒരുപോലെ സംയമനം പാലിക്കണമെന്ന് ചൈന പറഞ്ഞത്

ദില്ലി: പുൽവാമ ആകമണത്തിന് ശക്തമായ തിരിച്ചടിയാണ് പാകിസ്ഥാന് ഇന്ത്യ നല്‍കിയത്. അതിർത്തിക്കപ്പുറത്തെ ഭീകരകേന്ദ്രങ്ങൾ തകർത്തെന്ന് ഇന്ത്യന്‍ വ്യോമസേന സ്വിരീകരിച്ചു. ഇന്ന് പുലർച്ചെ 3.30 നാണ് വ്യോമസേന ആക്രമണം നടത്തിയത്. വ്യോമസേന വൃത്തങ്ങൾ എഎൻഐ ന്യൂസ് ഏജൻസിയോടാണ് തിരിച്ചടിയുടെ വിവരം വെളിപ്പെടുത്തിയത്.  പാകിസ്ഥാനിലെ ജെയ്ഷേ മുഹമ്മദിന്‍റെ ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യൻ സേന തകർത്തത്.പുൽവാമ ആക്രമണത്തിന് ശേഷം തിരിച്ചടിക്കാനുള്ള തീരുമാനം എടുത്തത് പ്രധാനമന്ത്രിയെന്നാണ് റിപ്പോർട്ട്. 

തിരിച്ചടിയെ തുടര്‍ന്ന് ഇന്ത്യൻ സൈന്യം അതീവ ജാഗ്രതയിലാണ്. ഏത് അടിയന്തിര സാഹചര്യത്തെയും നേരിടാൻ സജ്ജമെന്ന് സേനവൃത്തങ്ങൾ അറിയിച്ചു.  ബാലകോട്ട്, ചകോട്ടി, മുസഫറാബാദ് എന്നിവിടങ്ങളിലെ തീവ്രവാദ ക്യാമ്പുകളാണ് ആക്രമിച്ചത്. ബാലകോട്ടിൽ വൻ നാശനഷ്ടം. മുന്നോറോളം പേർ മരണമടഞ്ഞു എന്നാണ് അനൗദ്യോഗിക റിപ്പോർട്ട്. 

എന്നാല്‍ ഈ ആക്രമണത്തില്‍ എന്താണ് പാകിസ്ഥാന്‍ നല്‍കുന്ന മറുപടി എന്നാണ് ലോകം ഉറ്റുനോക്കുന്നത്. ഭീകരര്‍ക്കെതിരെ ഇന്ത്യ നടത്തിയ ആക്രമണത്തിന് മറുപടിയായി പാക് സൈന്യത്തിന് തിരിച്ചടിക്കാനാവില്ലെന്നതാണ് ഇപ്പോള്‍ പൊതുവില്‍ വിലയിരുത്തുന്നത്. ആക്രമണം സ്ഥിരീകരിച്ച് ഇന്ത്യ നല്‍കിയ മറുപടിയില്‍ ഇതിന് വ്യക്തമായ കാരണം ഉണ്ട്.  സാധാരണ ജനങ്ങളെയും പാകിസ്ഥാന്‍റെ സൈനിക കേന്ദ്രങ്ങളെയും ഒഴിവാക്കിയായിരുന്നു വ്യോമസേനയുടെ ആക്രമണം. ആ നിലയ്ക്ക് തിരിച്ചടിയായി ഇന്ത്യന്‍ സൈന്യത്തിനു നേരെ ആക്രമണം നടത്താന്‍ പാകിസ്ഥാന് സാധിക്കില്ലെന്നും അതിന് അന്താരാഷ്ട്ര അംഗീകാരം കിട്ടില്ലെന്നുമാണ് വിലയിരുത്തല്‍.

ഇതിനൊപ്പം തന്നെ ചൈനയുടെ പ്രതികരണവും കൂട്ടിവായിക്കണം. ഇന്ത്യയും പാകിസ്ഥാനും ഒരുപോലെ സംയമനം പാലിക്കണമെന്ന് ചൈന പറഞ്ഞത്. അതിനാല്‍ ഒരു തിരിച്ചടിക്ക് അടുത്ത സുഹൃത്തായ ചൈനയുടെ സഹായം പോലും പാകിസ്ഥാന് ഉറപ്പിക്കാന്‍ സാധിച്ചില്ലെന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്.

ഒപ്പം ഭീകരതയ്ക്കെതിരെ പാകിസ്ഥാന്‍ സ്വീകരിക്കുന്ന നടപടികളില്‍ അതൃപ്തി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഒരു സൈനിക തിരിച്ചടി അന്താരാഷ്ട്ര തലത്തില്‍ പാകിസ്ഥാന് തിരിച്ചടിയാകുമെന്നും വിലയിരുത്തപ്പെടുന്നു.

തിരിച്ചടിക്കായി തയ്യാറെടുക്കണമെങ്കില്‍ പാകിസ്ഥാന്‍റെ സൈന്യത്തെ അതിനായി തയ്യാറാക്കേണ്ടതുണ്ട്. അത് ഒറ്റ രാത്രികൊണ്ട് ചെയ്യാനാവുകയില്ലെന്നാണ് റിപ്പോര്‍ട്ട്. വലിയ ഒരു സാമ്പത്തിക പ്രതിസന്ധിയിലാണ് പാകിസ്ഥാന്‍ എന്നത് വലിയ യാഥാര്‍ത്ഥ്യമാണ് അതിനാല്‍ തന്നെ യുദ്ധം പാകിസ്ഥാന് നല്‍കുക വലിയ സാമ്പത്തിക ദുരന്തമായിരിക്കും എന്നാണ് അവിടുത്തെ മാധ്യമങ്ങള്‍ തന്നെ പറയുന്നത്.

click me!