
ഇസ്ലാമബാദ്:ഇന്ത്യൻ വ്യോമസേനാ പൈലറ്റ് അഭിനന്ദന്‍ വർദ്ധമാനെ പിടികൂടിയതെന്ന് അവകാശപ്പെടുന്ന പാക് സൈനിക ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ തെക്കൻ വസീരിസ്ഥാന് സമീപത്തെ സരാരോഗയിൽ വച്ച് പാക് താലിബാൻ ഭീകരവാദികളുമായുള്ള ഏറ്റുമുട്ടലിലാണ് മേജർ സയ്യിദ് മോയിസ് അബ്ബാസ് ഷാകൊല്ലപ്പെട്ടതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്റർ സർവീസ് പബ്ലിക് റിലേഷൻ പുറത്ത് വിട്ട പ്രസ്താവനയിലാണ് അഭിനന്ദന്‍ വര്‍ദ്ധമാനെ പിടികൂടിയ പാക് സൈനിക ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതായി വ്യക്തമാക്കിയിട്ടുള്ളത്. പാക് സൈന്യം 11 താലിബാൻ ഭീകരരെ വധിച്ചതായും ഏറ്റുമുട്ടലിൽ 7 പേർക്ക് പരിക്കേറ്റതായുമാണ് ഐഎസ്പിആർ വ്യക്തമാക്കുന്നത്.
റാവൽപിണ്ടിയിലെ ചക്ലാല ഗാരിസണിൽ വച്ച നടന്ന മേജർ സയ്യിദ് മോയിസ് അബ്ബാസ് ഷായുടെ സംസ്കാര പ്രാർത്ഥനകളിൽ പാക് സൈനിക മേധാവി ജനറൽ അസിം മുനീർ പങ്കെടുത്തതായാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. പഞ്ചാബിലെ ചക്വാളിലെ ജന്മനാട്ടിലാണ് മേജർ സയ്യിദ് മോയിസ് അബ്ബാസ് ഷായുടെ മൃതദേഹം സംസ്കരിച്ചത്. പൂർണ സൈനിക ബഹുമതികളോടെയായിരുന്നു സംസ്കാരം. ബലാകോട്ട് ആക്രമണത്തിന് പിന്നാലെ അഭിനന്ദന്‍ വർദ്ധമാൻ പാക് സൈന്യത്തിന്റെ പിടിയിലായതിന് പിന്നാലെ ജിയോ ടിവിയുമായി മേജർ സയ്യിദ് മോയിസ് അബ്ബാസ് ഷാ നടത്തിയ പ്രതികരണം വീണ്ടും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
2019ലെ ബാലാകോട്ട് വ്യോമാക്രമണത്തിനിടെയാണ് അഭിനന്ദന്‍ വര്‍ദ്ധമാനെ പാകിസ്ഥാന്റെ എഫ് 16 യുദ്ധ വിമാനം മിഗ് 21 ഉപയോഗിച്ച് തകർത്തതിന് പിന്നാലെയാണ് പാക് സൈന്യത്തിന്റെ പിടിയിലായത്.പാക് അധിനിവേശ കശ്മീരിന്റെ ഏതാനും ഭാഗങ്ങളിലൂടെ പറക്കുമ്പോൾ മിഗ് 21ന് വെടിയേല്‍ക്കുകയും അഭിനന്ദൻ വർദ്ധമാൻ പാക് അതിർത്തിയിൽ ഇറങ്ങേണ്ടതായും വന്നതിന് പിന്നാലെയായിരുന്നു ഇത്.മൂന്ന് ദിവസത്തിന് ശേഷമാണ് പാക് സൈന്യം അഭിനന്ദൻ വർദ്ധമാനെ തിരിച്ച് ഇന്ത്യയിലേക്ക് അയച്ചത്. ആഗോളതലത്തിൽ പാകിസ്ഥാന് മേലെ സമ്മർദ്ദം ഏറിയതിന് പിന്നാലെയായിരുന്നു ഇത്.
2007ൽ രൂപീകൃതമായ പാക് താലിബാൻ എന്ന ഭീകരവാദ സംഘടനയിൽ നിരവധി തീവ്രവാദ സംഘടനകളാണ് ഭാഗമായിട്ടുള്ളത്. കൂടുതൽ കർശനമായ ഇസ്ലാമിക നിയമങ്ങൾ പാകിസ്ഥാനിൽ പ്രാബല്യത്തിൽ വരുത്തുന്നത് ലക്ഷ്യമിട്ടാണ് പാക് താലിബാന്റെ പ്രവർത്തനം. അൽ ഖ്വയ്ദയുമായി അടക്കം അടുത്ത ബന്ധം പുലർത്തുന്ന പാക് താലിബാൻ പാക് സൈന്യത്തിന് നേരെ നിരവധി ആക്രമണങ്ങളാണ നടത്തിയിട്ടുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam