
ദില്ലി: ഭീകര താവളങ്ങൾക്ക് മേൽ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാൻ അതിർത്തിയിൽ പ്രകോപനം തുടരവേ പഞ്ചാബിൽ സർക്കാർ പ്രത്യേക മന്ത്രിസഭായോഗം ചേർന്നു. 532 കിലോമീറ്റർ ദൈർഘ്യത്തിൽ 9 ആൻറി ഡ്രോൺ സംവിധാനം സ്ഥാപിക്കാൻ മന്ത്രിസഭ യോഗം തുക അനുവദിച്ചതായി മുഖ്യമന്ത്രി ഭഗ്വന്ത് മാൻ പറഞ്ഞു. മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ പഞ്ചാബ് ഇതിനകം തന്നെ ആന്റി-ഡ്രോൺ സംവിധാനം വാങ്ങാൻ ശ്രമം തുടങ്ങിയിരുന്നു. അതിർത്തിയിൽ സംഘർഷം രൂക്ഷമായതോടെയാണ് അടിയന്തര മന്ത്രിസഭാ യോഗം ചേർന്ന് ഡ്രോണുകൾ വാങ്ങാൻ അനുമതി നൽകിയത്.
ബിഎസ്എഫിന്‍റെ ആൻറി ഡ്രോൺ സംവിധാനം കൂടാതെയാണിത്. അനധികൃത ഡ്രോണുകൾ കണ്ടെത്തുന്നതിനും ട്രാക്ക് ചെയ്യുന്നതിനും നിർവീര്യമാക്കുന്നതിനുമാണ് ആന്റി-ഡ്രോൺ സംവിധാനങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആന്‍റി ഡ്രോണുകൾ വാങ്ങുന്നതിന് പുറമേ, പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന അമൃത്സർ, പഠാൻ കോട്ട്, ഫിറോസ് പൂർ ഉൾപ്പെടെയുള്ള ഏഴ് ജില്ലകളിലും ചണ്ഡീഗഡിലും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മന്ത്രിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ജില്ലകളിൽ റേഷൻ വിതരണം ഫലപ്രദമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി ഭഗ്വന്ത് മാൻ നിർദ്ദേശം നൽകി. ആശുപത്രികൾ ഫയർഫോഴ്സ് എന്നിവ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്നും ഉറപ്പാക്കണം. പ്രധാന നഗരങ്ങളിലെല്ലാം ഇന്നും ബ്ലാക്ക് ഔട്ട് തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതിർത്തിയിലെ സംഘർഷങ്ങൾ രൂക്ഷമായ സാഹചര്യത്തിലാണ് ഭഗ്വന്ത് മാൻ അടിയന്തര മന്ത്രിസഭാ യോഗം വിളിച്ച് ചേർത്തത്. റോഡപകടങ്ങളിൽ പരിക്കേറ്റവർക്ക് സഡക് സുരഖേയ സേനയുടെ റോഡുകളിൽ അടിയന്തര സഹായം നൽകുന്ന 'ഫാരിഷ്ടെ പദ്ധതി' യുദ്ധത്തിന്റെയും ഭീകരതയുടെയും ഇരകൾക്ക് കൂടി ബാധകമാക്കാൻ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.
അതേസമയം ബ്ലാക്ക് ഔട്ട് സംബന്ധിച്ച് ആശയക്കുഴപ്പങ്ങളുണ്ടെന്നും കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇത് പരിഹരിക്കണമെന്നും ബിജെപി പഞ്ചാബ് സംസ്ഥാന അധ്യക്ഷൻ സുനിൽ ഝാക്കർ ആവശ്യപ്പെട്ടു. അതിനിടെ അതിർത്തി മേഖലയിലെ ഗുരുദ്വാരകളിൽ ഉള്ള സിഖ് മത ഗ്രന്ഥങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ ഗുരുദ്വാര കമ്മിറ്റി തീരുമാനിച്ചു. സുരക്ഷിതമായ മറ്റ് സിഖ് ചരിത്ര സ്മാരകങ്ങളിലേക്കാണ് ഗ്രന്ഥങ്ങൾ മാറ്റുന്നത്.