
ദില്ലി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെയും മറ്റ് നാല് പേരുടെയും മരണത്തിന് കാരണമായ ബാരാമതി വിമാനാപകടത്തിന് ശേഷം, വിമാന ജീവനക്കാരിയായ പിങ്കി മാലിയും അവരുടെ പിതാവ് ശിവകുമാർ മാലിയും തമ്മിലുള്ള അവസാന ഫോൺ സംഭാഷണം പുറത്തുവന്നു.
"പപ്പാ, ഞാൻ അജിത് പവാറിനൊപ്പം ബാരാമതിയിലേക്ക് പറക്കുകയാണ്. അദ്ദേഹത്തെ ഇറക്കിയ ശേഷം ഞാൻ നന്ദേഡിലേക്ക് പോകും. നമുക്ക് നാ ളെ സംസാരിക്കാം- മുംബൈയിലെ വേർളിയിൽ താമസിക്കുന്ന പിങ്കി തന്റെ പിതാവിനോട് പറഞ്ഞ അവസാന വാക്കുകൾ ഇതായിരുന്നു.
ജോലി കഴിഞ്ഞ് അടുത്ത ദിവസം സംസാരിക്കാമെന്ന് ശിവകുമാർ മറുപടി നൽകി. ഡ്യൂട്ടി കഴിഞ്ഞ് നാളെ സംസാരിക്കാമെന്ന് മകളോട് പറഞ്ഞു. പക്ഷേ ആ നാളെ ഒരിക്കലും വരില്ലെന്ന് പിതാവ് വേദനയോടെ പറഞ്ഞു.
"അടുത്തിടെ നിരവധി യാത്രകളിൽ അവർ പവാറിനൊപ്പമുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എനിക്ക് എന്റെ മകളെ നഷ്ടപ്പെട്ടു. എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല, കാരണം അത്തരം സംഭവങ്ങളെക്കുറിച്ച് എനിക്ക് സാങ്കേതിക പരിജ്ഞാനമില്ല. ഞാൻ പൂർണ്ണമായും തകർന്നുപോയി. എന്റെ മകളുടെ അന്ത്യകർമങ്ങൾ അന്തസ്സോടെ നിർവഹിക്കാൻ കഴിയുന്ന തരത്തിൽ അവളുടെ മൃതദേഹം മാത്രമേ എനിക്ക് ആവശ്യമുള്ളൂ. അതുമാത്രമാണ് എന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച രാവിലെ പൂനെ ജില്ലയിലെ ബാരാമതി വിമാനത്താവളത്തിന് സമീപം ഡൽഹി ആസ്ഥാനമായുള്ള വിഎസ്ആർ വെഞ്ച്വേഴ്‌സിന്റെ വിടി-എസ്‌എസ്‌കെ രജിസ്ട്രേഷനുള്ള ലിയർജെറ്റ് 45 വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിൽ അഞ്ച് പേർ ഉണ്ടായിരുന്നു. ഉപമുഖ്യമന്ത്രി അജിത് പവാർ, അദ്ദേഹത്തിന്റെ പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസർ വിദിപ് ജാദവ്, ഫ്ലൈറ്റ് അറ്റൻഡന്റ് പിങ്കി മാലി, പൈലറ്റ്-ഇൻ-കമാൻഡ് സുമിത് കപൂർ, സെക്കൻഡ്-ഇൻ-കമാൻഡ് ശാംഭവി പഥക് എന്നിവരാണ് ഉണ്ടായിരുന്നത്.
വിവരങ്ങൾ അനുസരിച്ച്, രാവിലെ 8:10 ന് മുംബൈയിൽ നിന്ന് പുറപ്പെട്ട വിമാനം 8:45 ഓടെ റഡാറിൽ നിന്ന് അപ്രത്യക്ഷമായി. 8:50 ഓടെ തകർന്നുവീണു. ഫെബ്രുവരി 5 ന് നടക്കുന്ന ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി പൂനെ ജില്ലയിൽ നാല് റാലികളെ അഭിസംബോധന ചെയ്യാൻ പോകുകയായിരുന്നു പവാർ. സംഭവം അന്വേഷിക്കുന്നതിനായി എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) യിലെ ഒരു സംഘം ബുധനാഴ്ച ഡൽഹിയിൽ നിന്ന് പൂനെയിലേക്ക് പുറപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam