
ദില്ലി: രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കാത്തത് ചൂണ്ടിക്കാട്ടിയുള്ള പ്രതിപക്ഷ പ്രതിഷേധത്തിൽ ലോക്സഭാ സ്തംഭനം തുടരുന്നു. ബജറ്റ് ചർച്ചയുമായും സഹകരിക്കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി. ഇതിനിടെ നെഹ്റു കുടുംബാംഗങ്ങൾക്കെതിരെയുളള പുസ്തകങ്ങളുടെ പ്രത്യേക ഗ്രന്ഥശാല തുടങ്ങുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബേ പ്രഖ്യാപിച്ചു. ജനറൽ എംഎം നരവനേയുടെ പുസ്തകത്തിന്‍റെ കവർ ഉൾപ്പെടുത്തിയ പോസ്റ്ററുകളുമായാണ് ഇന്നും പ്രതിപക്ഷം ലോക്സഭയിലെത്തിയത്. കോൺഗ്രസിനൊപ്പം മറ്റു പ്രതിപക്ഷ പാർട്ടികളുടെ അംഗങ്ങളും പോസ്റ്റർ ഉയർത്തി.
നരേന്ദർ സറണ്ടർ എന്ന മുദ്രാവാക്യമുയർത്തി പ്രതിപക്ഷം നടുത്തളത്തിലേക്ക് നീങ്ങി. ഉചിതമായത് ചെയ്യുവെന്ന് രാജ്നാഥ്സിംഗ് എംഎം നരവനേയോട് പറഞ്ഞതായി ആരോപിക്കുന്ന വാചകവും പ്രതിപക്ഷം മുദ്രാവാക്യമായി ഉയർത്തി. ബഹളത്തിനിടെ സമാജ് വാദി പാർട്ടിയുടെ ഒരംഗം വിദേശകാര്യമന്ത്രി എസ് ജയശങ്കറുടെ ഇരിപ്പിടത്തിൽ ശുപാർശയുമായി എത്തിയതിൽ സ്പീക്കർ ക്ഷുഭിതനായി. സഭ പ്രതിപക്ഷം തടസപ്പെടുത്തിയതിന്‍റെ കണക്കും സ്പീക്കർ ചൂണ്ടിക്കാട്ടി.പ്രതിപക്ഷ പ്രതിഷേധം കാരണം 19 മണിക്കൂറാണ് സഭ നടപടികൾ തടസപ്പെട്ടതെന്ന് ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു.
ഒരു തവണ നിർത്തിവെച്ചശേഷം 12 മണിക്ക് ചേർന്ന സഭ ബഹളം കാരണം ഇന്നത്തേക്ക് പിരിഞ്ഞു. പ്രധാനമന്ത്രി ലോക്സഭയിൽ ഉത്തരം പറയാൻ ഭയക്കുന്നത് എന്തിനെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. നെഹ്റു കുടുപംബാംഗങ്ങൾക്കെതിരെയുള്ള പുസ്തകം ബിജെപി അംഗം നിഷികാന്ത് ദുബേ ആണ് ഉയർത്തികാട്ടിയത്. ഇത്തരം പുസ്തകങ്ങളുടെ ഗ്രന്ഥശാല തുടങ്ങാൻ താൻ തീരുമാനിച്ചതായി ഇന്ന് ദുബേ വ്യക്തമാക്കി. സസ്പെൻഷനിലായ എംപിമാർ പാർലമെന്‍റ് കവാടത്തിലെ ധർണ തുടരുകയാണ്. പ്രധാനമന്ത്രി സഭയിലെത്താത്തത് ഭരണഘടനാ ലംഘനവും ചട്ടലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടി കെ സി വേണുഗോപാൽ ഇന്നലെ സ്പീക്കർക്ക് കത്ത് നൽകിയിരുന്നു. ബജറ്റ് ചർച്ചയുമായും സഹകരിക്കേണ്ടതില്ലെന്ന് കോൺഗ്രസ് നിശ്ചയിച്ചതോടെ ബാക്കിയുള്ള അഞ്ച് ദിവസവും ലോക്സഭ ബഹളത്തിൽ മുങ്ങാനാണ് സാധ്യത.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam