ഇനി തോന്നുംപടി ബില്ലിടാനാവില്ല; സ്വകാര്യ ആശുപത്രികൾക്ക് മൂക്കുകയറിടാൻ കേന്ദ്രസർക്കാർ; നിർദേശങ്ങളുമായി പാർലമെൻ്ററികാര്യ സ്ഥിരം സമിതി

Published : Aug 21, 2026, 12:09 AM IST
Government vs private hospital

Synopsis

സ്വകാര്യ ആശുപത്രികളിലെ സാമ്പത്തിക ചൂഷണം നിയന്ത്രിക്കാൻ പാർലമെന്ററി സ്ഥിരം സമിതി നിർണായക ശുപാർശകൾ സമർപ്പിച്ചു. റൂം വാടക ത്രീ സ്റ്റാർ ഹോട്ടലുകൾക്ക് തുല്യമാക്കുക, ചികിത്സകൾക്ക് ഏകീകൃത നിരക്ക് ഏർപ്പെടുത്തുക, പുതിയ ഇൻഷുറൻസ് പദ്ധതി എന്നിവ റിപ്പോർട്ടിലെ പ്രധാന നിർദ്ദേശങ്ങളാണ്.

ദില്ലി: സ്വകാര്യ ആശുപത്രികളിലെ സാമ്പത്തിക ചൂഷണവും അനിയന്ത്രിതമായ ചികിത്സാ ചെലവുകളും നിയന്ത്രിക്കാൻ നിർണായക ശുപാർശകളുമായി പാർലമെന്ററി സ്ഥിരം സമിതി. രാജ്യസഭാ എം.പി പ്രൊഫ. രാം ഗോപാൽ യാദവിന്റെ അധ്യക്ഷതയിലുള്ള ആരോഗ്യ-കുടുംബക്ഷേമ പാർലമെന്ററി സമിതി സമർപ്പിച്ച 176-ാമത് റിപ്പോർട്ടിലാണ് സാധാരണക്കാർക്ക് ആശ്വാസമേകുന്ന നിർദ്ദേശങ്ങളുള്ളത്. അനാവശ്യമായി ബിൽ തുക പെരുപ്പിച്ചു കാണിക്കുന്നത് തടയാൻ കർശന നടപടികൾ വേണമെന്ന് പാർലമെന്ററി സമിതി. പ്രധാന നഗരങ്ങളിലെ സ്വകാര്യ ആശുപത്രികളുടെ റൂം വാടക, അതത് പ്രദേശങ്ങളിലെ ത്രീ സ്റ്റാർ ഹോട്ടലുകളിലെ ശരാശരി വാടക നിരക്കിന് തുല്യമായി നിജപ്പെടുത്തണം എന്നതടക്കമുള്ള വിപ്ലവകരമായ ശുപാർശകളാണ് കമ്മിറ്റി മുന്നോട്ടുവെച്ചിരിക്കുന്നത്.

വലിയ മെട്രോ നഗരങ്ങളിലെ ആശുപത്രികൾ മുറി വാടകയായി ഭീമമായ തുകയാണ് രോഗികളിൽ നിന്ന് ഈടാക്കുന്നത്. അടിസ്ഥാന റൂം വാടക ത്രീ സ്റ്റാർ ഹോട്ടലുകളുടെ നിരക്കിൽ പരിമിതപ്പെടുത്തണമെന്നും, ഇതിനൊപ്പം ഡ്യൂട്ടി ഡോക്ടർമാരുടെ ഫീസ്, നഴ്സിംഗ് ചാർജ്, മെഡിക്കൽ സാമഗ്രികൾ, ഭക്ഷണം, അലക്ക് തുടങ്ങിയ ചെലവുകൾ പ്രത്യേകം കണക്കാക്കി സുതാര്യമായി ബിൽ തയാറാക്കണമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. റൂം കാറ്റഗറി അനുസരിച്ച് മരുന്നുകൾക്കും പരിശോധനകൾക്കും വില കൂട്ടുന്ന രീതി അവസാനിപ്പിക്കണമെന്നും നിർദേശമുണ്ട്.

നാഷണൽ സാമ്പിൾ സർവേ കണക്കുകൾ ചൂണ്ടിക്കാട്ടിയാണ് സമിതി റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. സർക്കാർ ആശുപത്രികളിൽ ശരാശരി 6,631 രൂപ ചികിത്സാ ചെലവ് വരുമ്പോൾ, സ്വകാര്യ ആശുപത്രികളിൽ ഇത് ശരാശരി 50,508 രൂപയോളമാണ്. അടിയന്തരമല്ലാത്ത സാധാരണ ചികിത്സകൾക്ക് പോലും സ്വകാര്യ മേഖലയിൽ അഞ്ചിരട്ടിയിലധികം തുക ചെലവാക്കേണ്ടി വരുന്നു. ഇത് രാജ്യത്തെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളെ കടുത്ത സാമ്പത്തിക കടക്കെണിയിലേക്കാണ് തള്ളിയിടുന്നത്.

അത്യാവശ്യ ചികിത്സകൾ, ശസ്ത്രക്രിയകൾ, ലാബ് പരിശോധനകൾ എന്നിവയ്ക്ക് രാജ്യവ്യാപകമായി ഏകീകൃത നിരക്കും പരമാവധി പരിധിയും നിശ്ചയിക്കാൻ സമിതി നിർദ്ദേശിച്ചു. ഇതിനായി ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് രാജ്യത്തുടനീളം കർശനമായി നടപ്പാക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളുമായി ചേർന്ന് പ്രവർത്തിക്കണം. ഇതിന് പുറമെ ആശുപത്രികളിൽ ചികിത്സാ ചെലവ് സംബന്ധിച്ച പൂർണ്ണ വിവരങ്ങൾ രോഗിയെ പ്രവേശിപ്പിക്കുന്നതിന് മുൻപ് തന്നെ പ്രഖ്യാപിക്കുന്നത് നിർബന്ധമാക്കണമെന്നും സമിതി ആവശ്യപ്പെടുന്നു.

സർക്കാർ സൗജന്യ ഇൻഷുറൻസ് പദ്ധതികൾക്ക് അർഹതയില്ലാത്തതും എന്നാൽ ഉയർന്ന നിരക്കിലുള്ള സ്വകാര്യ ഇൻഷുറൻസ് എടുക്കാൻ ശേഷിയില്ലാത്തതുമായ വിഭാഗത്തിനായി പുതിയ ഇൻഷുറൻസ് പദ്ധതി വേണം. ഒരു കുടുംബത്തിന് പ്രതിവർഷം 4,000 മുതൽ 6,000 രൂപ വരെ മാത്രം പ്രീമിയം വരുന്ന 'ആരോഗ്യ സഞ്ജീവനി' മാതൃകയിലുള്ള ജനപ്രിയ ഇൻഷുറൻസ് പദ്ധതികൾ അവതരിപ്പിക്കണമെന്നും സമിതി ശുപാർശ ചെയ്യുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നീറ്റ് പ്രതിഷേധം: പൊലീസ് അതിക്രമങ്ങളിൽ അന്വേഷണം നടത്താൻ ഉന്നതാധികാര സമിതി രൂപവത്കരിച്ച് സുപ്രീംകോടതി
മരുമകളെ കൊല്ലാൻ വേലക്കാരിക്കും കുടുംബത്തിനും മൂന്ന് ലക്ഷം രൂപ ക്വട്ടേഷൻ നൽകിയ അമ്മായിയമ്മ അറസ്റ്റിൽ, കൊലപാതകം അപകടമരണമാക്കാൻ ശ്രമം